വി. കുര്‍ബാന സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍

ഫാ. ഡോ. അലക്‌സ് കൊല്ലംകളം

ഈശോയുടെ പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളുമായി നമ്മള്‍ നോമ്പു
കാലത്തിലൂടെ കടന്നുപോവുകയാണ്. സമാഗതമാകുന്ന പീഡാനുഭവവാരം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വലിയൊരു ചിന്തയാണ് പെസഹാ അഥവാ വി. കുര്‍ബാന. കര്‍ത്താവിന്റെ ബലിയര്‍പ്പണത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വിചിന്തനങ്ങള്‍ നമ്മുടെ വി. കുര്‍ബാനയര്‍പ്പണത്തെയും നോമ്പാചരണത്തെയും ധന്യമാക്കും.
‘ഞാന്‍ ഈ ചെയ്തത് നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ (ലൂക്കാ 22, 19) എന്ന രക്ഷകവചനം എന്നും സഭാജീവിതത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ‘വി.കുര്‍ബാന സഭയെ പടുത്തുയര്‍ത്തുന്നു’ (Ecclesia de Eucharistia 26) എന്ന വി.ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകള്‍ രണ്ടുസഹസ്രാബ്ദങ്ങളുടെ അനുഭവസാക്ഷ്യമാണ്. ആദിമസഭ നേരിട്ട പലവിധപ്രതിസന്ധികള്‍ക്ക് ഉത്തരം നല്കുമ്പോഴും വി. കുര്‍ബ്ബാനയെക്കുറിച്ച് സംസാരിക്കാന്‍ സഭാപിതാക്കന്‍മാര്‍ മറക്കാതിരുന്നത് അതുകൊണ്ടാണ്.

ആദ്യനൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ അന്ത്യോക്യായില്‍വച്ച് എഴുതപ്പെട്ട ‘ഡിഡാക്കെയിലെ’ പതിനാറ് അധ്യായങ്ങളില്‍ മൂന്നും വി. കുര്‍ബ്ബാനയെക്കുറിച്ചാണ് 9-10 അധ്യായങ്ങളില്‍ ഈസ്റ്റര്‍ രാത്രിയിലെയും 14-ാം അധ്യായത്തില്‍ ഞായറാഴ്ചകളിലെയും വി. കുര്‍ബ്ബാന ആഘോഷമാണ് പ്രതിപാദ്യവിഷയം. അനുരഞ്ജനത്തിന്റെ ആഘോഷമാണ് വി. കുര്‍ബ്ബാനയെ ഡിഡാക്കെ അവതരിപ്പിക്കുന്നത്: ‘അയല്‍ക്കാരനുമായി കലഹത്തിലുള്ളവര്‍ അവനുമായി രമ്യപ്പെട്ടതിനുശേഷം മാത്രം വി. ബലിയര്‍പ്പിക്കുക; കാരണം നിങ്ങളുടെ ബലി പരിശുദ്ധമായിരിക്കണം’ (14,1-2)

അമര്‍ത്യതയുടെ ഔഷധമായും മരണത്തിനു മറുമരുന്നായും ഈശോമിശിഹായിലുള്ള നിത്യജീവനായും വി. കുര്‍ബാനയെ അവ
തരിപ്പിച്ചത് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസാണ് (എഫേസൂസിലെ സഭയ്ക്കുള്ള കത്ത് 20,2). ഈശോയുടെ മനുഷ്യത്വത്തെ നിഷേധിച്ച ഡൊസെറ്റിസം എന്ന പാഷണ്ഡതയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറയുന്നു: ‘ഈ ലോകത്തിന്റെ നശിച്ചുപോകുന്ന ഭക്ഷണവും സന്തോഷവും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈശോമിശിഹായുടെ മാംസമായ സ്വര്‍ഗ്ഗീയ അപ്പവും അവിടുത്തെ രക്തമായ പാനീയവുമാണ് ഞാന്‍ കൊതിക്കുന്നത്.’ (റോമയിലെ സഭയ്ക്കുള്ള കത്ത് 7,3). സഭയുടെ ഐക്യത്തിന്റെ ആചാരമായും വി. ഇഗ്നേഷ്യസ് പരിശുദ്ധ കുര്‍ബാനയെ കണ്ടു: ‘ഈശോമിശിഹായുടെ മാംസവും അവിടുത്തെ രക്തത്തിന്റെ കൂട്ടായ്മയായ പാനപാത്രവും ഒന്നേയുള്ളു; (ഫിലാഡല്‍ഫിയായിലെ സഭയ്ക്കുള്ള കത്ത് 4,1) സഭയിലെ ആദ്യ രക്തസാക്ഷികളില്‍ ഒരാളായ അദ്ദേഹം തന്റെ രക്തസാക്ഷിത്വത്തെ ജീവിതം കൊണ്ടുള്ള ബലിയര്‍പ്പണമായാണ് അവതരിപ്പിക്കുന്നത്: ‘ഞാന്‍ ദൈവത്തിന്റെ ഗോതമ്പുമണിയാണ്. വന്യമൃഗങ്ങളുടെ പല്ലുകളാല്‍ പൊടിയപ്പെട്ട് ഞാന്‍ മിശിഹായുടെ പരിശുദ്ധ അപ്പമായി മാറട്ടെ’ (റോമായിലെ സഭയ്ക്കുള്ള കത്ത് 4).

AD 165 ല്‍ രക്തസാക്ഷിയായ വി. ജസ്റ്റിന്‍ വി. കുര്‍ബാനയെക്കുറിച്ച് പ്രതിപാദിക്കു
മ്പോള്‍ കുര്‍ബാനയര്‍പ്പണത്തിലെ ഓരോ ഭാഗവും വേര്‍തിരിച്ചു അവതരിപ്പിക്കുന്നുണ്ട്. വി. കുര്‍ബാന നല്‍കുന്ന ക്രമം വിശദീകരിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ക്കുമാത്രമല്ല രോഗികളായി ഭവനങ്ങളില്‍ കഴിയുന്നവര്‍ക്കും ഡീക്കന്മാര്‍ക്കും വി. കുര്‍ബാന നല്‍കുന്നതായി സാക്ഷ്യപ്പെടുത്തുന്നു. (I Apology 67) വി. കുര്‍ബാനയിലെ മിശിഹായുടെ നിരന്തര
സാന്നിധ്യം രണ്ടാം നൂറ്റാണ്ടിലെ സഭയുടെയും ബോധ്യമായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ‘നമ്മുടെ രക്ഷകനായ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുകയും ശരീരവും രക്തവും സ്വീകരിക്കുകയും ചെയ്തതിനാല്‍, നമ്മുടെ ശരീരവും രക്തവും പരിപോഷിപ്പിക്കുന്ന വി. കുര്‍ബ്ബാനയാകുന്ന ഭക്ഷണം
മനുഷ്യനായി അവതരിച്ച ഈശോയുടെ സാക്ഷാല്‍ ശരീരവും രക്തവുമാണ്’ എന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.
ലിയോണ്‍സിലെ മെത്രാനായിരുന്ന വി. ഇരണേവൂസ് നമ്മുടെ ശരീരങ്ങളുടെ ഉയിര്‍
പ്പിന് അടിസ്ഥാനമായി അവതരിപ്പിക്കുന്നത് മിശിഹായുടെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കുചേരലാണ് (പാഷണ്ഡതകള്‍ക്കെതിരെ 5,2,2-3). ആദ്യകാല ലത്തീന്‍ സഭാപിതാക്കന്മാരില്‍ ഒരാളായ തെര്‍ത്തുല്യന്‍ പറയുന്നു: ‘നമ്മുടെ ശരീരം മിശിഹായുടെ ശരീരരക്തങ്ങളാലും ആത്മാവ് ദൈവത്താലും പരിപോഷി
പ്പിക്കപ്പെടുന്നു’ (മരിച്ചവരുടെ ഉയിര്‍പ്പ് 8,3). പഴയനിയമത്തില്‍ നിന്ന് പുതിയ നിയമത്തിലേക്കുള്ള പുതു ജനനത്തിന്റെ അടയാളമായാണ് സഭാപിതാവായ ഒറിജന്‍ വി. കുര്‍ബാനയെ അവതരിപ്പിക്കുന്നത്: ‘ബലിപീഠങ്ങള്‍ കാളക്കുട്ടിയുടെ രക്തം കൊണ്ടല്ല മിശിഹായുടെ വിലയേറിയ രക്തത്താല്‍ പവിത്രീകരിക്കപ്പെടുന്നു.’ കാര്‍ത്തേജിലെ മെത്രാനും ആഫ്രിക്കന്‍ സഭയുടെ തലവനുമായിരുന്ന വി. സിപ്രിയാന്‍ ‘രക്ഷയുടെ ഭക്ഷണ’ മെന്നാണ് വി, കുര്‍ബാനയെ വിളിക്കുന്നത്: ‘മിശിഹായാകുന്ന അപ്പം എന്നും ഞങ്ങള്‍ക്ക് തരേണമേയെന്ന് നാം പ്രാര്‍ത്ഥിക്കണം. അപ്പോള്‍ നമ്മില്‍ വസിക്കുന്ന മിശിഹാ അവുടത്തെ വിശുദ്ധീകരണ പ്രക്രിയയില്‍ നിന്ന് നമ്മെ ഒരിക്കലും ഒഴിവാക്കുകയില്ല’ (കര്‍തൃപ്രാര്‍ത്ഥന 18).

പുത്രനായ ദൈവത്തിന് പിതാവുമായുള്ള സത്തയിലുള്ള ഏകത്വം നിഷേധിച്ച ആര്യനിസത്തില്‍ തുടങ്ങി നാലും അഞ്ചും നൂറ്റാണ്ടുകള്‍ അബദ്ധ പ്രബോധനങ്ങളുടെ ഘോഷയാത്രയായിരുന്നു. അതിനാല്‍ തന്നെ ഈ കാലഘട്ടത്തിലെ സഭാപിതാക്കന്‍മാര്‍ വി. കുര്‍ബാനയെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥ ക്രിസ്തു ശാസ്ത്രവും ത്രിത്വദൈവശാസ്ത്രവും പഠിപ്പിക്കുന്ന പശ്ചാത്തലത്തിലാണ്. നാലാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ രചനകള്‍ നടത്തിയ ജറുസലേമിലെ വി. സിറിള്‍ ചോദിക്കുന്നു: ‘കാനായിലെ ഒരു സാധാരണ വിവാഹവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയവന് തന്റെ വിവാഹവിരുന്നിന് വീഞ്ഞ് തന്റെ രക്തമാക്കാന്‍ കഴിയില്ലയോ? തന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് അവന്‍ സ്വന്തശരീരവും രക്തവും ഭക്ഷണമായി നല്‍കും’ (മതബോധന പ്രസംഗങ്ങള്‍ 22,2). പാപത്തില്‍ മരിച്ചവരുടെ മോചനത്തിനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗം നമ്മുടെ പാപങ്ങള്‍ക്കായി സ്വയം അര്‍പ്പിച്ചവന്റെ ബലിയാണ് (മതബോധനപ്രസംഗങ്ങള്‍ 23, 8.9.10) എന്ന് പഠിപ്പിക്കുന്ന അദ്ദേഹം ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഇടയി
ലുള്ള പരിശുദ്ധ കുര്‍ബാനയുടെ പാപമോചകശക്തി വ്യക്തമാക്കുകയാണ്. കപ്പ
ദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നിസ്സായിലെ വി. ഗ്രിഗറി ദൈവവും മനുഷ്യനുമായ മിശിഹായുടെ അനന്യത വിശുദ്ധകുര്‍ബാനയെ കുറിച്ച് സംസാരിക്കുമ്പോള്‍ വ്യക്തമാക്കുന്നു: ‘അവന്‍ നമുക്കായി സ്വയം സമര്‍
പ്പിച്ചു. അവന്‍ ബലിവസ്തുവും ബലിയും ബലിയര്‍പ്പകനുമായി, അവന്റെ ശരീരം ഭക്ഷ
ണവും അവന്റെ രക്തം പാനീയവുമായി ശിഷ്യന്മാര്‍ക്ക് വിളമ്പിയപ്പോള്‍തന്നെ അവന്‍ തന്റെ ശരീരം ഭക്ഷണമായി നല്‍കി എന്നത് കുഞ്ഞാടിന്റെ ബലിപൂര്‍ത്തിയായി എന്നതിന്റെ ഉറപ്പാണ്. കാരണം ഭക്ഷിക്കപ്പെടാന്‍ കുഞ്ഞാട് ആദ്യമേ കൊല്ലപ്പെടേണ്ടതുണ്ടല്ലോ.’ അവിടുത്തെ ശരീരത്താല്‍ ഞാന്‍
ഇനിമേല്‍ പൊടിയോ ചാരമോ അല്ല, തടവുകാരനുമല്ല മറിച്ച് സ്വതന്ത്രനാണ്. ഈ ശരീരത്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രത്യാശ വയ്ക്കുന്നു, സ്വര്‍ഗീയ സൗഭാഗ്യങ്ങളായ നിത്യജീവനും, മാലാഖമാരോടുള്ള സഹവാസവും, മിശിഹായുടെ മുഖാഭിമുഖ ദര്‍ശനവും സ്വന്തമാക്കാമെന്ന് പ്രതീക്ഷിക്കുന്നു. ചമ്മട്ടികളാല്‍ അടിക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്ത ഈ ശരീരം മരണത്തിന് കീഴടങ്ങിയില്ല…. രക്തപങ്കിലമായ, കുന്തത്താല്‍ കുത്തിത്തുളക്കപ്പെട്ട ഈ ശരീരത്തില്‍ നിന്നാണ് രക്തവും വെള്ളവും ആകുന്ന രക്ഷയുടെ അരുവികള്‍ ഒഴുകിയത്. (പ്രഭാഷണങ്ങള്‍: കോറിന്തോസുകാര്‍ക്കുള്ള ലേഖനം 8,1;24,2.4).

ലത്തീന്‍ സഭാ പിതാക്കന്മാരും ക്രിസ്തുശാസ്ത്രവുമായി ബന്ധിപ്പിച്ച് വി. കുര്‍ബാ
നയെ അവതരിപ്പിച്ചവരാണ്. മിലാനിലെ വി.അംബ്രോസ് പറയുന്നു: ‘മിശിഹാ ആ കൂദാശയില്‍ ഉണ്ട് കാരണം അത് അവിടുത്തെ ശരീരമാണ്; എന്നാല്‍ അത് ശാരീരിക ഭക്ഷണമല്ല ആത്മീയ ഭക്ഷണമാണ്’ (രഹസ്യങ്ങളെക്കുറിച്ച് 9,50; 9,58). വി. അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘അവന്‍ മറിയത്തിന്റെ മാംസത്തില്‍ നിന്ന് മാംസമെടുത്തു. ആ
മാംസത്തില്‍ ഈ ഭൂമിയില്‍ സഞ്ചരിച്ചു. നമ്മുടെ രക്ഷയ്ക്കായി ഭക്ഷിക്കാന്‍ അതേ
മാംസം അവിടുന്ന് നമുക്ക് നല്‍കി’ (പ്രഭാഷണങ്ങള്‍: സങ്കീര്‍ത്തനങ്ങള്‍ 98,9). ‘ഇതെ
ന്റെ ശരീരമാകുന്നു എന്ന് പറഞ്ഞപ്പോള്‍ അവന്‍ തന്റെ തന്നെ ശരീരമാണ് കരങ്ങളില്‍ എടുത്തത്’ (പ്രഭാഷണങ്ങള്‍: സങ്കീ. 33,1,10).
സങ്കീര്‍ണതകള്‍ നിറഞ്ഞ ദൈവശാസ്ത്ര വിശദീകരണങ്ങളല്ല വി. കുര്‍ബാനയെ കുറി
ച്ചുള്ള സഭാ പിതാക്കന്മാരുടെ വിചിന്തനങ്ങളില്‍ കാണാന്‍ കഴിയുന്നത്. ദൈവത്തിന്റെ അനന്ത സ്‌നേഹത്തിന്റെ അനശ്വര സാക്ഷ്യമായി, രക്ഷയിലേക്കുള്ള വഴിയിലെ പാഥേയമായി, അമര്‍ത്യതയുടെ ഔഷധമായി ഒക്കെ
പരിശുദ്ധ കുര്‍ബാനയെ അവതരിപ്പിക്കുന്ന അവര്‍ ക്രൈസ്തവ ജീവിതത്തിന്റെ അടി
സ്ഥാനമായി അതിനെ കാണുന്നു. സമകാലിക സഭാപഠനങ്ങള്‍ അധിഷ്ഠിതമായിരി
ക്കുന്നതും അവര്‍ പങ്കുവെച്ച ആശയങ്ങളില്‍ തന്നെ.