നൈജീരിയൻ രക്തസാക്ഷികൾക്ക്

0
246

ജൂൺ അഞ്ചാം തീയതി പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ നൈജീരിയയിൽ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ കത്തീഡ്രലിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയിൽ രക്തസാക്ഷികളായവരുടെ സംസ്‌കാരചടങ്ങുകൾ ജൂൺ 17 വെള്ളിയാഴ്ച നടന്നു. ഒൺണ്ടോ രൂപതയും, സംസ്ഥാന സർക്കാരും സംയുക്തമായാണ് മരണാനന്തര ചടങ്ങുകൾ ക്രമീകരിച്ചത്. സംസ്‌കാരശുശ്രൂഷയിൽ പങ്കെടുക്കാൻ നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ മെത്രാൻമാരും സംസ്ഥാനത്തെ ഗവർണർ ഒലുവാരോടിമി അകേരെഡോലുയും നൂറുകണക്കിന് ആളുകളും എത്തിയിരിന്നു.
ഈശോമിശിഹായുടെ വേദനയിൽ പങ്കുചേരാനുള്ള വില എത്രയായിരുന്നുവെന്ന് പെന്തക്കുസ്താദിനം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയവർക്ക് അറിയില്ലായിരുന്നുവെന്ന് ഓവോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. ‘നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു’ എന്ന് കർത്താവ് പറഞ്ഞ വചനം അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു വയസ്സുണ്ടായിരുന്ന കുട്ടിയുടേത് ഉൾപ്പെടെ ആളുകളുടെ പേരുകൾ ബിഷപ്പ് ബഡേജോ എടുത്തുപറഞ്ഞു. ദേവാലയത്തിൽ കുരിശിന്റെ കീഴിൽ, ബലിപീഠത്തിൽ ബലിയർപ്പിക്കാൻ എത്തിയെന്നതല്ലാതെ മറ്റൊരു തെറ്റും ഇവരാരും ചെയ്തിരുന്നില്ല. മരണമടഞ്ഞ ആളുകളുടെ ശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെട്ടികൾ ചൂണ്ടിക്കാട്ടി നൈജീരിയയാണ് അവിടെ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും, സഭയുടെയും, കുടുംബാംഗങ്ങളുടെയും, പ്രിയപ്പെട്ടവരുടെയും ആനന്ദവും പ്രതീക്ഷകളുമാണ് നിലത്തു കിടക്കുന്നത്. അവരുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത യുക്തിരഹിതമായ ഒന്നാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ഇപ്പോൾ നടന്ന കൂട്ട കൊലപാതകം രാജ്യത്ത് നടന്ന ഒറ്റപ്പെട്ട സംഭവം അല്ലെന്ന് ചിന്തിക്കുമ്പോൾ തങ്ങളുടെ കരുത്തുറ്റ ക്രൈസ്തവ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ്. ഇത് അവസാനത്തെ ആക്രമണം ആകാനും സാധ്യതയില്ലെന്ന് ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. മൃതസംസ്‌കാര ശുശ്രൂഷാമദ്ധ്യേ നിരവധിപേർ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും, അരക്ഷിതാവസ്ഥയും ഇല്ലാതാക്കാൻ സർക്കാർ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നൈജീരിയയിലെ മെത്രാന്മാർ സംയുക്തമായും, വ്യക്തിപരമായും നിരവധി തവണ പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ നിസംഗത തുടരുകയാണ്.