കേരളസഭയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമുതകുന്ന പുതിയ ദിശാബോധങ്ങൾ നൽകുന്നതിൽ ചങ്ങനാശേരി അതിരൂപതയുടെ ക്രാന്തദർശിത്വത്തിനുള്ള സ്ഥാനം അതുല്യമാണ്. സമുദായം എന്ന വാക്കിനെ വർഗീയതയുമായി കൂട്ടിക്കെട്ടി
അപകർഷതാബോധത്തോടെ മാറ്റി നിർത്തിയിരുന്ന വിശ്വാസിസമൂഹത്തിനിടയിൽ സമുദായമെന്നാൽ സ്വത്വബോധവും താൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധവുമാണ് എന്ന ബോധ്യം പകർന്നു കൊടുക്കാൻ ചങ്ങനാശേരി അതിരൂപതയ്ക്കു സാധിച്ചു. കേരള ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ വെല്ലുവിളികൾ കണ്ടെത്താനും അവ സഭാംഗങ്ങളെയും പൊതുസമൂഹത്തെയും സർക്കാരിനെയും ബോധ്യപ്പെടുത്തി കുറെയൊക്കെ പരിഹാരമാർഗങ്ങൾ നടപ്പിലാക്കാനും നമ്മുടെ അതിരൂപതയ്ക്കു കഴിഞ്ഞു. അതിരൂപതയുടെ സമീപകാല സമുദായ മുന്നേറ്റങ്ങൾ അയവിറക്കുക തികച്ചും ഉചിതമാണ്. അവയുടെ നാൾവഴി താഴെ വിവരിക്കുന്നു.
* 2019 മാർച്ച് 7 വ്യാഴാഴ്ച കോട്ടയം തിരുനക്കര മൈതാനായിൽ വച്ച് ന്യൂനപക്ഷ
ക്ഷേമപദ്ധതികളിൽ കേരള ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങളെ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പരസ്യമായി ചോദ്യം ചെയ്തു. കേരളസഭയിൽ ആദ്യമായാണ് ഒരു മെത്രാന്റെ സ്വരം ഈ വിവേചനങ്ങൾക്കെതിരെ ഉയരുന്നത്.
* 2019 ജൂലൈ 20 ശനിയാഴ്ച ആലപ്പുഴ കളക്‌ട്രേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ അതിരൂപതാ പ്രതിനിധികൾ 60 പേർ പങ്കെടുത്ത് വിവിധ ന്യൂനപക്ഷ വിഷയങ്ങൾ അവതരിപ്പിച്ചു.
* 2019 സെപ്തംബർ 7 ശനിയാഴ്ച ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ സംഘടനാ പ്രതിനിധികൾക്കായി ന്യൂനപക്ഷവിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
* 2019 സെപ്തംബർ 10 ചൊവ്വാഴ്ച ഈ ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ അതിരൂപതയുടെ ഇന്റർഡിപ്പാർട്ട്‌മെന്റ് മീറ്റിംഗിൽ അവതരിപ്പിക്കുകയും സമുദായ മുന്നേറ്റങ്ങൾക്കായി പുതിയ ഒരു ഡിപ്പാർട്ട്‌മെന്റ് രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
* 2019 സെപ്തംബർ 14 ശനിയാഴ്ച, വി. കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ ദിവസം സമുദായമുന്നേറ്റം ലക്ഷ്യം വച്ച് Department of Community Awareness and Rights’ Protection (CARP) എന്ന ഡിപ്പാർട്ട്‌മെന്റ് രൂപീകരിച്ചു.
* 2019 ഒക്ടോബർ 06 ഞായറാഴ്ച സമുദായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവിന്റെ സർക്കുലർ പള്ളികളിൽ വായിച്ചു.
* 2019 ഒക്ടോബർ 8 ചൊവ്വാഴ്ച സമുദായ വിഷയങ്ങളിൽ പരിശീലനം നൽകുന്ന
ഒരു ടീച്ചിംഗ് ടീം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ഏകദിന സെമിനാർ നടത്തപ്പെട്ടു. 200 ൽ പരം ആളുകൾ പങ്കെടുത്തു.
* 2019 ഒക്ടോബർ 9 ബുധനാഴ്ച ദൈവദാസൻ മാത്യു കാവുകാട്ട് പിതാവിന്റെ
50 -ാം ചരമവാർഷിക ദിനത്തിൽ കാർപ്പിന്റെ ഒന്നാം പഠനഗ്രന്ഥം ‘കേരള ക്രൈസ്തവർ അവസ്ഥയും അവകാശങ്ങളും’ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മിക്ക രൂപതകളിലും ചർച്ചകളും സെമിനാറുകളും നടന്നു.
*2019 നവംബർ 24 ഞായറാഴ്ച ചങ്ങനാശേരി അതിരൂപത സമുദായദിനമായി
ആചരിച്ചു. അന്നേദിവസം സമുദായ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ബഹു. മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഭീമഹർജിയിൽ ഒപ്പുശേഖരണം നടന്നു.
* 2019 ഡിസംബർ 20 വെള്ളിയാഴ്ച മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തിൽ മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ തോമസ് തറയിൽ എന്നിവർ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചു സമുദായ വിഷയങ്ങളിലുള്ള നിവേദനം സമർപ്പിച്ചു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുക, 80:20 തുടങ്ങിയ
ക്രൈസ്തവ വിവേചനങ്ങൾ അവസാനിപ്പിക്കുക, സാമ്പത്തിക സംവരണം (EWS), നാടാർ ക്രിസ്ത്യൻ, കമ്മാളർ ക്രിസ്ത്യൻ എന്നിവർക്ക് ഒബിസി സംവരണം, ദളിത് ക്രിസ്ത്യൻസിന് പട്ടികജാതി സംവരണം എന്നിവ ഉടൻ കേരളത്തിൽ നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു ഈ നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ. കാർപ്പ് ഡയറക്ടർ റവ. ഫാ. ജയിംസ് കൊക്കാവയലിൽ, റവ. ഫാ. സോണി മുണ്ടുനടയ്ക്കൽ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
* 2020 ജനുവരി 3 വെള്ളിയാഴ്ച കേരളത്തിൽ 10% സാമ്പത്തിക സംവരണം
(EWS) നടപ്പിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യഘട്ടമായി ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലാണ് നടപ്പിലാക്കിയത്.
* EWS സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിൽ നിലനിൽക്കുന്ന അനിശ്ചിതത്തങ്ങൾ ചൂണ്ടിക്കാണിച്ച് റവന്യൂവകുപ്പ് മന്ത്രിക്ക്
നിവേദനം നൽകുകയും അവയിൽ പലതും പരിഹരിക്കപ്പെടുകയുയും ചെയ്തു.
* പ്ലസ് വൺ, നഴ്‌സിംഗ് എന്നിവയുടെ പ്രവേശനത്തിൽ EWS നടപ്പിലാക്കാത്തതിനെതിരെ അതിരൂപത കത്തോലിക്കാ കോൺഗ്രസ് സമരം ആരംഭിച്ചു.
* 2020 മാർച്ച് 03 ചൊവ്വാഴ്ച ചങ്ങനാശേരി പ്രൊവിൻസിലെ രൂപതകളുടെ സമ്മേളനം സമുദായ വിഷയങ്ങളിൽ ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചു.
* EWS നടപ്പിലാക്കാതിരുന്ന നിരവധി കോഴ്‌സുകൾ നിരീക്ഷിക്കുകയും നിവേദനങ്ങൾ സമർപ്പിച്ച് നടപ്പിലാക്കിക്കുകയും ചെയ്തു.
* 2020 ആഗസ്റ്റ് 12 ബുധനാഴ്ച നഴ്‌സിംഗ് പ്രവേശനത്തിൽ EWS നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത ഹൈക്കോടതിയിൽ ഫയൽ ചെയ്തു കേസിൽ അനുകൂല വിധി സമ്പാദിച്ചു.
* വ്യക്തികൾക്ക് EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ട സാങ്കേതിക സഹായം കാർപ്പ് നൽകി വരുന്നു. കൂടാതെ ഈ ആവശ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരുന്ന അർഹരായ വ്യക്തികൾക്ക് സൗജന്യ നിയമ സഹായവും നൽകി വരുന്നു.
* പി എസ് സി നിയമനങ്ങളിലും EWS നടപ്പിലാക്കണമെന്ന് അതിരൂപത നിരന്തരമായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടുവന്നു. തുടർന്ന് 2020 ഒക്ടോബർ 23 വെള്ളിയാഴ്ച പി എസ് സി നിയമനങ്ങളിലും 10% EWS അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. എന്നാൽ ഇതിനെതിരെ രാഷ്ട്രീയ സാമുദായിക പ്രതിഷേധങ്ങൾ ശക്തമായി. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഒബിസി വിഭാഗങ്ങളെ EWS ന് എതിരായി അണിനിരത്താനുള്ള ശക്തമായ ശ്രമങ്ങൾ നടന്നു.
* 2020 ഒക്ടോബർ 28 ബുധനാഴ്ച മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ ‘സാമ്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത?’ എന്ന ലേഖനം
ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇത് കേരള സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. തൻമൂലം മുസ്ലീംലീഗ് അന്നേ ദിവസം ക്രമീകരിച്ചിരുന്ന പിന്നാക്കസമുദായങ്ങളുടെ സമ്മേളനം പരാജയപ്പെട്ടു.
* അതിരൂപത മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്ന ഭീമഹർജിയിൽ ആവശ്യപ്പെട്ടിരുന്നതു പോലെ 2020 നവംബർ 05 വ്യാഴാഴ്ച ക്രിസ്ത്യൻ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കുന്നതിനായി ജസ്റ്റിസ് (റിട്ട.) ജെ. ബി. കോശി അദ്ധ്യക്ഷനായി ഒരു ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം 2021 ഫെബ്രുവരി 08 തിങ്കളാഴ്ച പുറത്തിറങ്ങി.
* 2021 ഏപ്രിൽ 12 തിങ്കളാഴ്ച, അതിരൂപത പി.ആർ. ജാഗ്രതാ സമിതി, അടുത്ത നിയമസഭാ ഇലക്ഷനു ശേഷം രൂപീകരിക്കപ്പെടുന്ന സംസ്ഥാന മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചു. ഇതുപ്രകാരം 2021 മെയ് 24 തിങ്കളാഴ്ച രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു.
* 2021 ഏപ്രിൽ 17 ശനിയാഴ്ച കമ്മാളർ ക്രൈസ്തവർ ഒബിസി സംവരണം നൽകണമെന്ന് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് പ്രത്യേക നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
* 2021 സെപ്തംബർ 23 വ്യാഴാഴ്ച അഭിവന്ദ്യ പെരുന്തോട്ടം പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ച് ന്യൂനപക്ഷങ്ങൾക്ക് കുറഞ്ഞപലിശയ്ക്ക് ലോൺ നൽകുന്ന കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് ആരംഭിക്കാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു.
* 2021 ഒക്ടോബർ 05 ചൊവ്വാഴ്ച അതിരൂപതാ വികാരി ജനറാൾ വെരി. റവ.
ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ബഹു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനെ എറണാകുളത്തുള്ള ഓഫീസിൽ സന്ദർശിച്ച് അതിരൂപതയുടെ നിവേദനം
സമർപ്പിച്ചു. കൂടാതെ അതിരൂപതാപ്രതിനിധികൾ കോട്ടയം, ആലപ്പുഴ,
തിരുവനന്തപുരം സിറ്റിംഗുകളിൽ പങ്കെടുക്കുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് നിവേദനം കമ്മീഷന് നൽകി.
* 2021 ഡിസംബർ 01 ബുധനാഴ്ച അഭിവന്ദ്യരായ പെരുന്തോട്ടം പിതാവിന്റെ
യും കല്ലറങ്ങാട്ട് പിതാവിന്റെയും അഭ്യർത്ഥന മാനിച്ച് മഹാത്മാഗാന്ധി സർവകലാശാല എം എ സുറിയാനി പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സ് ആരംഭിച്ചു. ഇൻഡ്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയിൽ ഇപ്രകാരം പ്രൈവറ്റ് സുറിയാനി എം. എ. കോഴ്‌സ് നടത്തപ്പെടുന്നത്.
* 2021 ഡിസംബർ 22 ബുധനാഴ്ച ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ വന്ന് ബഹു. ജസ്റ്റിസ് ജെ. ബി.കോശി കമ്മീഷൻ സ്‌പെഷ്യൽ സിറ്റിംഗ് നടത്തുകയും കുട്ടനാട്ടിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്തു. മാർ ജോസഫ് പെരുന്തോട്ടം പിതാവും ഈ അവസരത്തിൽ കമ്മീഷനെ സന്ദർശിച്ചു സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു.
* 2022 ജനുവരി 27 വ്യാഴാഴ്ച ദളിത് ക്രൈസ്തവരെക്കൂടി പട്ടികജാതി ലിസിറ്റിൽ
ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനുള്ള തീരുമാനം കൈക്കൊണ്ട,
കേന്ദ്രസർക്കാർ നീക്കത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇപ്രകാരം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തമായ നിവേദനങ്ങൾ അതിരൂപത സർക്കാരുകളുടെ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതാണ്.
* 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച സുറിയാനി സഭകളിൽ ഉൾപ്പെട്ട നാടാർ ക്രൈസ്തവരെകൂടി ഒബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനസർക്കാർ തീരുമാനത്തെ അതിരൂപത സ്വാഗതം ചെയ്തു. ഇതു സംബന്ധിച്ചുള്ള നിരന്തമായ നിവേദനങ്ങൾ അതിരൂപത സർക്കാരുകളുടെ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതാണ്.
*2022 ഫെബ്രുവരി 28 തിങ്കളാഴ്ച, EWS വിജ്ഞാപനങ്ങളിലെ മുന്നാക്ക സമുദായം
എന്ന സംജ്ഞയ്ക്ക് പകരം സംവരണാനുസൃത വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർ എന്ന് ചേർത്തുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചങ്ങനാശേരി അതിരൂപത 2019 മുതൽ നിരന്തരമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യമാണ്.
* 2022 ഫെബ്രുവരി – മെയ് മാസങ്ങളിലായി, മാർത്തോമാ വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ, ലൗജിഹാദ്, വർദ്ധിച്ചു വരുന്ന മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച് വിശ്വാസി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ഒരു ടീച്ചിംഗ് ടീം രൂപീകരിച്ച് പരിശീലനങ്ങൾ നൽകി. തുടർ പ്രവർത്തനങ്ങൾ നടത്തിവരുന്നു.