
ആൻറണി ആറിൽചിറ
ആമുഖം
മെയ് 15 -ന് ഫ്രാന്‍സിസ് പാപ്പ ദേവസഹായംപിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുകയാണ്. ഭാരതത്തിന്റെ ആദ്യ അല്മായ വിശുദ്ധനും, ഇന്ത്യയില്‍നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ രക്തസാക്ഷിയുമാണ് ദേവസഹായം
പിള്ള.
ജീവാതാരംഭം
തെക്കന്‍ കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിന്റെ ഒരുഭാഗവും ഇപ്പോള്‍തമിഴ്‌നാട്ടിലുള്ളകന്യാകുമാരി ജില്ലയുംതിരുനെല്‍വേലി ജില്ലയുടെചില
ഭാഗങ്ങളും ചേര്‍ന്നതായിരുന്നു തിരുവിതാംകൂര്‍ നാട്ടുരാജ്യം. ഈ രാജ്യത്തിലെ നാട്ടാലത്ത് എന്ന സമ്പന്ന നായര്‍ കുടുംബത്തിലാണ് നീലകണ്ഠപ്പിള്ള എന്ന ദേവസഹായംപിള്ള ജനിച്ച് വളര്‍ന്നത്. കായംകുളം സ്വദേശിയും
തിരുവട്ടാറിലെ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ പൂജാരിയും ആയിരുന്ന
വാസുദേവ നമ്പൂതിരിയുടേയും ദേവകി അമ്മയുടെയും മകനായി 1712 ഏപ്രില്‍ 23 -ന്
ആണ് നീലകണ്ഠപിള്ള ജനിച്ചത്. അന്ന് നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം
അനുസരിച്ച് തിരുവട്ടാറില്‍ മാതൃസഹോദരന്റെ സംരക്ഷണയില്‍ അദ്ദേഹം വളര്‍ന്നു
വന്നു. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായിരുന്നു. പ്രജാതത്പരനും യുദ്ധവീരനുമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തില്‍ 1741 -ല്‍ ഡച്ച് സേനയെ കുളച്ചലില്‍ വച്ച് യുദ്ധത്തില്‍ തോല്‍പിക്കുകയും അവരുടെ സൈന്യാധിപനായിരുന്ന യൂസ്റ്റാച്ചിയസ് ഡിലനോയിയെ തടവിലാക്കുകയും ചെയ്തു. പിന്നീട് തടവിലാക്കപ്പെട്ട ഡിലനോയി മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്ത സേനാനായകനായി മാറി.
രാജകൊട്ടാരത്തിലെ ജോലിക്കാരനായിരുന്ന നീലകണ്ഠപിള്ള തിരുവിതാംകൂര്‍
ദളവ ആയിരുന്ന രാമയ്യന്‍ ദളവയുടെ കീഴില്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന കീര്‍ത്തി നേടിയിരുന്നു. അദ്ദേഹത്തിന്റെ സല്‍സ്വഭാവത്തില്‍ ആകൃഷ്ടനായ മഹാരാജാവ് അദ്ദേഹത്തെ പത്മനാഭപുരം നീലകണ്ഠസ്വാമി കോവിലിലെ കാര്യസ്ഥനും പത്മനാഭപുരം കോട്ട നിര്‍മ്മാണത്തിന്റെ ചുമതലക്കാരനുമായി നിയോഗിച്ചു. ക്ഷേത്രകാര്യങ്ങളുടെ ചുമതലയും, പട്ടാളക്കാര്‍ക്ക് ശമ്പളം നല്കുക, കോട്ട നിര്‍മ്മാണത്തിന് വേണ്ട സാമഗ്രികള്‍ ശേഖരിക്കുക എന്നിവയുമായിരുന്നു നിലകണ്ഠപിള്ളയുടെ പ്രധാന ജോലികള്‍. ഒത്തിരി സമ്പത്ത് കൈകാര്യം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കല്‍ പോലും സമ്പത്ത് ദുരുപയോഗിക്കാന്‍ ശ്രമിച്ചില്ല. ‘ദീനദയാലു’ എന്നാണ് അദ്ദേഹത്തെ മറ്റുള്ളവര്‍ വിളിച്ചിരുന്നത്. ജോലി
യിലിരിക്കെ ഇരണിയലിനടുത്തുള്ള മേക്കാട്ടുകുടുംബത്തിലെ സൗന്ദര്യവും സ്വഭാവമഹിമയുമുള്ള ഭാര്‍ഗവി എന്ന യുവതിയെ നീലകണ്ഠപിള്ള വിവാഹം ചെയ്തു.