ആത്മീയ ഒരുക്കദിനം – പേത്തർത്താ

ഫാ. ജോർജ് വല്ലയിൽ

ഭൗതികതയിൽ നിന്ന് മുക്തി നേടി, മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക് പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ് ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ച വൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാർത്തോമ്മാ നസ്രാണികളുടെ അനന്യവും അർത്ഥസമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ് പേത്തുർത്താ. നോമ്പ് ദിവസങ്ങളിൽ വർജിക്കേണ്ട ആഹാരപദാർത്ഥങ്ങൾ (ഇറച്ചി, മീൻ, മുട്ട, പാൽ, പാലുല്പന്നങ്ങൾ) മിച്ചം വരുത്താതെ ഭക്ഷിച്ചുതീർക്കുകയും അവ പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യുന്ന രീതി
മാർത്തോമ്മാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്നു. കാലക്രമത്തിൽ വിഭവസമൃദ്ധമായ ആഹാരം പാകം ചെയ്തു കഴിക്കുന്ന വലിയ ആഘോഷമായി ഈ ആചരണം മാറി. അവ പാകം ചെയ്തിരുന്ന പാത്രങ്ങൾ കഴുകി വെടിപ്പാക്കി നോമ്പുകാലത്ത് ഉപയോഗിക്കാതെ മാറ്റിവച്ചിരുന്നു. ഈ ആചരണമാണ് പേത്തുർത്താ എന്ന പേരിൽ അറിയപ്പെടുന്നത്. വലിയ നോമ്പിലേക്ക് കടക്കുന്നതിനുള്ള ആത്മീയവും ഭൗതികവുമായ പുതുക്കലിന്റെ ഒരനുഭവമാണ് നസ്രാണികൾക്ക്
പേത്തുർത്താ. ‘പേത്തുർത്താ” എന്ന സുറിയാനി വാക്കിന്റെ അർത്ഥം ‘തിരിഞ്ഞുനോട്ടം’, ‘അനുരഞ്ജനം’ എന്നൊക്കെയാണ്. ‘തിരികെ വരിക’, ‘അവസാനിക്കുക’, ‘കടന്നുപോവുക’ എന്നെല്ലാം അർത്ഥമുള്ള ‘പഥർ’ എന്നതിൽ നിന്ന് വന്നതാണ് ‘പേത്തുർത്താ’ എന്ന വാക്ക്. പഴയ ജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ആഹ്വാനമാണ് പേത്തുർത്താ നൽകുന്നത്. ദനഹാക്കാലം തിരുനാളുകളുടെ കാലമായിരുന്നു. തിരുനാളാഘോഷങ്ങളുടെ അവസാന ദിനമാണ് പേത്തുർത്താ. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിവസങ്ങളവസാനിച്ചു എന്ന അറിയിപ്പാണ് പേത്തുർത്താ നൽകുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ ജീവിതചര്യ സ്വന്തമാക്കണമെന്ന് പേത്തുർത്താ സൂചിപ്പിക്കുന്നു. പുതിയ ജീവിതത്തിലേക്കുള്ള കടന്നുപോകലാണ് പേത്തുർത്താ. കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കി, ഭൗതികതയോട് വിടപറഞ്ഞുകൊണ്ട് അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ധർമ്മദാനത്തിന്റെയും വലിയ അനുഭവത്തിലേക്ക് തിരിച്ചുവരാനുള്ള ക്ഷണമാണ് വലിയ നോമ്പാരംഭത്തിലെ പേത്തുർത്താ.
വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനേക്കാളും നോമ്പാരംഭത്തിലെ ഒരാഘോഷദിനത്തേക്കാളുമുപരി ആത്മീയ ഒരുക്കത്തിന്റെ ദിവസമായി മാറണം, പേത്തുർത്താ. നാവിന് രുചി പകരുന്ന ഭക്ഷണസാധനങ്ങൾ പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ചുകളയുന്നതുവഴി ശരീരത്തിന്റെയും പഞ്ചേന്ദ്രിയങ്ങളുടേയും മോഹങ്ങളെ ഉടച്ചുകളയുന്ന പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുകയും ജഡത്തിന്റെ സുഖത്തിന് കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും
പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെപൂർവ്വികർ പേത്തുർത്താ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. അപ്രകാരം ഭൗതികമായ ഒരു ആഘോഷത്തേക്കാൾ ആത്മീയമായ ഒരു ഒരുക്കത്തിന്റെ ദിനമായിരിക്കണം നമുക്ക് പേത്തുർത്താ. ഇനി, തീക്ഷ്ണമായ നോമ്പിന്റെയും പുണ്യപ്രവൃത്തികളുടേയും അമ്പതുനാളുകൾ. അങ്ങനെ വിശുദ്ധിയും കാരുണ്യവും നിറഞ്ഞ ഒരു ജീവിതക്രമത്തിന്റെ തുടക്കമാകട്ടെ ഈ നോമ്പുകാലം. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായേയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.