ജെൻഡർ ന്യൂട്രാലിറ്റി അടുത്ത കാലത്ത് പ്രസിദ്ധമായ വാക്കാണ്.
സ്‌കൂളുകളിലും മറ്റും കുട്ടികൾ ആൺ-പെൺ വ്യത്യാസമില്ലാത്ത വസ്ത്രം ധരിക്കണം, ആൺ പെൺ വ്യത്യാസമില്ലാതെ പേരുകളിടണം ആൺ പെൺ വ്യത്യാസമില്ലാത്ത കളികളിൽ മാത്രം ഏർപ്പെടണം, ആൺപെൺ വ്യത്യാസമില്ലാതെ ചടങ്ങുകൾ അധികൃതർ നടത്തണം തുടങ്ങിയ നിരവധി നിർദ്ദേശങ്ങളാണ് സർക്കാരിൽ നിന്നും,
പുരോഗമനവാദികളിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും ഉണ്ടാകുന്നത്. ആണായും പെണ്ണായും ജനിക്കുന്നതും ജീവിക്കുന്നതും എന്തോ വലിയ അപരാധമാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു. വ്യത്യാസങ്ങളെല്ലാം വേർതിരിവും വിവേചനവുമാ
ണെന്നും അതു പരിഹരിക്കാൻ വ്യത്യാസങ്ങളെ തുടച്ചുനീക്കണം എന്ന സമീപനവും നിലപാടുകളും പ്രബലമാകുന്നു. ചിന്തയിലും മനസ്സിലും ശരീരത്തിലും ആണു പെണ്ണും വ്യത്യസ്തരാണെന്ന് മറക്കുന്നു. ഈ വ്യത്യാസം പരസ്പരപൂരകവും പരസ്പരം
വളർത്തുന്നതും തുല്യവും നല്ലതുമാണ് എന്ന് തിരിച്ചറിഞ്ഞ് എല്ലാ വിവേചനവും അസമത്വവും ചൂഷണവും അവസാനിപ്പിക്കുന്നതിനു പകരം വ്യത്യാസങ്ങളെ തുണിയിട്ടു മൂടിയും പേരുമാറ്റി വിളിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ എന്താണ് ആൺ പെൺ വ്യത്യാസത്തെ സംബന്ധിച്ച വാദപ്രതിവാദങ്ങൾ എന്ന് ലളിതമായി മനസ്സിലാക്കാൻ ശ്രമിക്കാം.
ഏതാനും നാളുകൾക്ക് മുമ്പ് എസ്.ബി. കോളേജിന്റെ ശതാബ്ദിയോടനുബന്ധിച്ച് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ ഒരു സെമിനാറിൽ സംബന്ധിക്കാ
നിടയായി. വ്യത്യസ്തമായ വീക്ഷണങ്ങളുള്ള പ്രബന്ധങ്ങൾ അതിൽ അവതരിപ്പി
ക്കപ്പെട്ടു. ട്രാൻസ്‌ജെൻഡറുകളുടെ പ്രതിനിധികൾ അവതരിപ്പിച്ച പ്രബന്ധത്തിൽ ട്രാൻസ്‌ജെൻഡറുകൾ സമൂഹത്തിൽ നേരിടുന്ന വിവേചനങ്ങൾ പലതും വിശദമാക്കി. എന്നാൽ ചില പരാമർശങ്ങൾ യഥാർത്ഥത്തിൽ എന്താണ് വിവേചനം എന്നു ചിന്തിക്കാൻ പോലും ഇടവരുത്തി. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുട്ടി ആണോ പെണ്ണോ എന്നു ഒരു ഡോക്ടർ പറയുന്നതുപോലും വിവേചനമാണെന്ന ഒരു വാദം അവതരിപ്പിക്കപ്പെട്ടു. കാരണം ഒരാൾ ആണും പെണ്ണും ആകുന്നത് ശരീരമനുസരിച്ചല്ല മനസ്സ് അനുസരിച്ചാണത്രേ. അതുകൊണ്ട് കുട്ടി വളർന്നു കഴിയുമ്പോൾ കുട്ടിയുടെ മനസ്സ് എന്തു പറയുന്നുവോ അതനുസരിച്ചുള്ള ലിംഗമാണ് തെരഞ്ഞെടുക്കേണ്ടതും ജീവിക്കേണ്ടതും. കൂടാതെ പൊതുഇടങ്ങളിൽ സ്ത്രീ-പുരുഷൻ എന്ന് ബോർഡ് വയ്ക്കുന്നതും അവർക്കായി പ്രത്യേകം ശുചിമുറി ക്രമീകരിക്കുന്നതും എല്ലാം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനമാണുപോലും. ഒരാൾ സ്ത്രീയായോ പുരുഷനായോ നിർബന്ധപൂർവ്വം ജീവിക്കേണ്ടിവരുന്നത് സമൂഹത്തിൽ
നിലനില്ക്കുന്ന ആൺ പെൺ വേർതിരിവുകൊണ്ടും സ്ത്രീ പുരുഷ വർഗീകരണം എല്ലാ മേഖലയിലും വളരെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നതു കൊണ്ടും മറ്റു മാർഗ്ഗമില്ലാത്തതുകൊണ്ടും ആണെന്നും വരെ വാദമുണ്ടായി. യഥാർത്ഥത്തിൽ ഇത്തരം വാദങ്ങൾ ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും, പ്രബലമായ ജെൻഡർ തിയറി അഥവാ ലിംഗ സിദ്ധാന്തത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ജെൻഡർ തിയറി/ലിംഗ സിദ്ധാന്തം
അടിസ്ഥാനപരമായി മനുഷ്യന്റെ സ്വാഭാവികമായ ലിംഗവ്യത്യാസത്തെ നിഷേധിച്ച്
സ്ത്രീ-പുരുഷ പാരസ്പര്യത്തെ ഇല്ലാതാക്കി, ആൺ പെൺ വ്യത്യാസമില്ലാത്ത ഒരു
സമൂഹവും കുടുംബ സംവിധാനവുമാണ് ജെൻഡർ തിയറി ലക്ഷ്യം വയ്ക്കുന്നത്. ഇരു
പതാം നൂറ്റാണ്ടിൽ മനുഷ്യനെ സംബന്ധിച്ചു രൂപപ്പെട്ട പല സിദ്ധാന്തങ്ങളിൽ ഒന്നാണ് ലിംഗ സിദ്ധാന്തം. ലിംഗവ്യത്യാസം ജീവശാസ്ത്രപരവും സ്വാഭാവികവും എന്നതിനേക്കാൾ വെറും ഒരു സമൂഹനിർമ്മിതിയാണെന്ന് ഈ സിദ്ധാന്തം പറയുന്നു. ഒരാളുടെ ലൈംഗിക ഐഡന്റിറ്റി പുർണ്ണമായും അയാളുടെ തെരഞ്ഞെടുപ്പും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണെന്നും ജന്മം കൊണ്ടോ ശാരീരിക പ്രത്യേകതകൾ കൊണ്ടോ ലിംഗം നിർണ്ണയിച്ച് ഒരാളുടെ ഐഡന്റിറ്റി നിശ്ചയിക്കുന്നത് വിവേചനമാണെന്നുമാണ് പ്രധാന വാദം.
വ്യക്തികൾ തമ്മിലുള്ള ആകർഷണവും സ്‌നേഹവും മാത്രം ആണ് പ്രധാനം അത് ശാരീരിക പ്രത്യേകതകൾക്കും ലിംഗത്തിനും ഉപരിയാണെന്നും എല്ലാ വ്യത്യാസങ്ങളും വേർതിരിവും വിവേചനവുമാണെന്നും ഈ സിദ്ധാന്തം സമർത്ഥിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാകാം സെക്‌സ്, ജെൻഡർ എന്നീ പദങ്ങൾ വ്യത്യസ്തമായി ഇന്നത്തെ അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. സെക്‌സ് എന്നാൽ ഒരാളുടെ ശാരീരിക ലൈംഗിക അവയവങ്ങൾക്കനുസരിച്ചുള്ള അയാളുടെ ലൈംഗികതയാണ്. അതേസമയം ജെൻഡർ ശാരീരിക വ്യത്യാസങ്ങൾക്കുപരിയായി സാമൂഹികമായും സാംസ്‌കാരികമായും വ്യക്തിപര
മായും അനുഭവപ്പെടുന്ന അയാളുടെ ലൈംഗികാവബോധമാണ്. ജെൻഡർ അനുസരിച്ച് ഒരാളുടെ ശരീരത്തിലെ ലിംഗത്തിനപ്പുറം അയാളുടെ മനസ്സിന്റെ തോന്നലിനും ഇഷ്ടത്തിനും അനുസരിച്ച് സ്ത്രീയായോ പുരുഷനായോ ട്രാൻസ്‌ജെൻഡറായോ ഒരു Identity തെരഞ്ഞെടുക്കാം. ഇങ്ങനെ ഓരോ വ്യക്തിക്കും അവരുടെ മനസ്സിനനുസരിച്ച് ജെൻഡർ തിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യവും അത് ജീവിക്കാനുള്ള സാഹചര്യവും സമൂഹത്തിൽ സൃഷ്ടിക്കപ്പെടണമെന്നുള്ളതാണ് ലിംഗസിദ്ധാന്തക്കാരുടെ പ്രധാന വാദം.
മനസ്സിനോ ശരീരത്തിനോ ലിംഗം
ലിംഗസിദ്ധാന്തത്തിൽ ശരീരപ്രകൃതിക്ക്, സ്വാഭാവിക മനുഷ്യപ്രകൃതിക്ക് പ്രത്യേകിച്ച് സ്ഥാനമില്ല. അതേസമയം വികാരത്തിനും മനസ്സിന്റെ തോന്നലിനുമാണ് ഇതിൽ അമിത പ്രാധാന്യം. ലൈംഗിക ഐഡന്റിറ്റിക്കും കുടുംബസംവിധാനത്തിനും മുകളിൽ വികാരത്തിനും തോന്നലിനും പ്രാധാന്യമുള്ള ഒരു
തരം സ്വാതന്ത്ര്യത്തിനാണ് ഈ വാദത്തിൽ പ്രഥമസ്ഥാനം. ശരീരം എന്നത് മനസ്സിന്റെ തോന്നലുകൾക്കനുസരിച്ച് യാഥാർത്ഥ്യമാവേണ്ടതും മാറ്റിയെടുക്കേണ്ടതുമായ സംഗതിയാണ് എന്നും ഇവിടെ പ്രചരിപ്പിക്കുന്നു. യഥാർത്ഥത്തിൽ മനസ്സും ശരീരവും ആത്മാവും എല്ലാം കൂടി ചേർന്ന് ഒന്നാകുന്ന ഒരു വ്യക്തിയാണ് മനുഷ്യൻ എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ശരീരത്തിന്റെ ലിംഗം മനസ്സിന് അംഗീകരിക്കാൻ സാധിച്ചില്ലെങ്കിൽ മനസ്സിന് വേണ്ടി ലിംഗം മാറുന്ന പ്രവണതയായ ട്രാൻസ് സെക്ഷ്വലിസം സൂചിപ്പിക്കുന്നതു തന്നെ ശരീരവും മനസ്സും വേർതിരിഞ്ഞ് രണ്ടായി നിർത്തേണ്ടതാണെന്ന മനോഭാവത്തെയാണ്. മനുഷ്യശരീരം എന്നത് അവന്റെ അസ്ഥിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും കേന്ദ്രമാണ്. ശരീരമില്ലാതെ മനുഷ്യന് അസ്ഥിത്വമില്ല. മനുഷ്യന്റെ ശരീരത്തിന് അതിന്റേതായ പ്രത്യേക ഘടനയുണ്ട്, ജനിതകഘടനയുണ്ട്, നാഢീഘടനയുണ്ട്, തലച്ചോറിന്റെ
ഘടനയുമുണ്ട്. ഇതെല്ലാം മനുഷ്യവർഗ്ഗത്തിന് പ്രത്യേകമായ രീതിയിലുള്ളതാണ്. ഒരു പുരുഷകോശത്തിലെ തഥ ക്രോമോസോമുകളും ഒരു സ്ത്രീ കോശത്തിലെ തത ക്രോമോസോമുകളുമാണ് ലിംഗം നിർണ്ണയിക്കുന്നത്. ഏതെങ്കിലും തരത്തിൽ ലിംഗം ശരിയായി നിർണ്ണയിക്കാൻ സാധിക്കാത്ത വൈകല്യങ്ങളുണ്ടെങ്കിൽ ചികിത്സയിലൂടെ അത് ശരിയാക്കിയെടുക്കാൻ വൈദ്യശാസ്ത്രത്തിൽ മാർഗ്ഗങ്ങളുണ്ട്. ചുരുക്കത്തിൽ ശാരീരികമായി ഒരു വ്യക്തി ആണോ പെണ്ണോ എന്നത് മനുഷ്യ പ്രകൃതിയാണ്, ജീവശാസ്ത്രമാണ് അതൊരു വിവേചനമല്ല സത്യമാണ്. ഈ യാഥാർത്ഥ്യം മനുഷ്യന്റെ സ്വത്വത്തിന്റെ ഭാഗമാണ് അതിനെ അംഗീകരിക്കാത്ത സിദ്ധാന്തങ്ങൾ വെറും പ്രഹസനമാണെന്നു കരുതുന്നതിൽ തെറ്റില്ല.
എന്താണ് ശരിയായ നിലപാട്?
ലോകത്തിലുള്ള ഓരോ ജീവിക്കും അതുൾപ്പെടുന്ന വർഗ്ഗത്തിനനുസരിച്ച് അതിന്റേതായ പ്രകൃതിയുണ്ട്. മനുഷ്യനെക്കുറിച്ച് പറയുമ്പോഴും മനുഷ്യന്റെ പ്രകൃതിയുണ്ട്, അതു മനുഷ്യൻ എന്ന വർഗ്ഗത്തിന്റെ പൊതുവായ പ്രകൃതിയാണ്. അതംഗീകരിക്കുകയാണ് മനുഷ്യനെ മനസ്സിലാക്കുന്നതിന്റെ ആദ്യപടി.
ശരീരവും മനസ്സും യുക്തിയും ബുദ്ധിയും ആത്മാവും മനുഷ്യവർഗ്ഗത്തിന്റെ പ്രത്യേകതകളാണ്. ശരീരത്തിനും, മനസ്സിനും, ചിന്താശേഷിക്കും, ബുദ്ധിക്കും കുറവുകളൊ ഏതെങ്കിലും വൈകല്യങ്ങളോ ഉണ്ടെങ്കിലും അവരെല്ലാം മനുഷ്യരാണ്, ഭിന്നശേഷിയുള്ള മനുഷ്യർ. അതുപോലെ തന്നെയാണ് മനുഷ്യ പ്രകൃതിയിൽ ആണാകാൻ ആൺ ശരീരവും മനസ്സും പെണ്ണാകാൻ പെൺ ശരീരവും മനസ്സും
ഉണ്ടാവണം എന്നുള്ളത്. അതേ സമയം അവിടെയും കുറവുകളും പോരായ്മകളും ഉണ്ടാവാം. എന്നാൽ ആണും പെണ്ണും ആകേണ്ട ശരീരത്തിനോ മനസ്സിനോ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്നതിന്റെ പേരിൽ മനുഷ്യപ്രകൃതി എന്നാൽ ആണും പെണ്ണും അല്ല എന്ന നിലപാട് എങ്ങനെ അംഗീകരിക്കാനാവും?
ആണും പെണ്ണും ആയിരിക്കുക എന്നത് മനുഷ്യപ്രകൃതിയും മനുഷ്യരാശിയുടെ നിലനില്പിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. ലിംഗസമത്വം, തുല്യനീതി എന്നെല്ലാം
പറഞ്ഞ് ആൺ പെൺ വ്യത്യാസത്തെ നിഷേധിക്കുന്നതും മറച്ചു വയ്ക്കുന്നതും മനുഷ്യപ്രകൃതിയെത്തന്നെ ദുരുപയോഗിക്കലാണ്. വ്യത്യസ്തമായ ലൈംഗികചായ്‌വുകൾ ഉള്ളവരും ശരീരത്തെ അംഗീകരിക്കാനാവാത്ത മനസ്സുള്ളവരും (ട്രാൻസ്‌ജെൻഡേഴ്‌സ്) ശാരീരികമായി അപൂർണ്ണലിംഗം ഉള്ളവരും (Intersex) സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇത്തരം കുറവുകളുടെയോ വ്യത്യാസങ്ങളുടെയോ പേരിൽ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ അനുവദിക്കാതിരിക്കുക എന്നത് പ്രബുദ്ധ സമൂഹത്തിന്റെ ചുമതലയാണ്. അതേസമയം കുറവുകളെ അതായിരിക്കുന്ന രീതിയിൽ അംഗീകരിക്കുകയും ശരിയായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാതെ വന്നാൽ കൂടുതൽ ബുദ്ധിമുട്ടുകളാവും ഉണ്ടാവുക. ഉദാഹരണമായി, വ്യത്യസ്തമായ തോന്നലു
കൾ ശരീരത്തെക്കുറിച്ച് മനസ്സിൽ ഉണ്ടെന്നതിന്റെ പേരിൽ തോന്നലുകൾക്കനുസരിച്ച് ശരീരത്തെ, പ്രത്യേകിച്ച് ലിംഗത്തെ മാറ്റുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്.
മനുഷ്യൻ സാധാരണയായി സ്ത്രീയും പുരുഷനുമാണ് എന്നത് ഒരു സത്യമാണ്. സ്ത്രീക്കും പുരുഷനും വ്യത്യസ്തമായി ശരീരവും മനസ്സും ചിന്തയും ഉണ്ടെന്നുള്ളതും
സത്യമാണ്. ഈ മനസ്സിലും ശരീരത്തിലും കുറവുകൾ ഉണ്ടെന്നുള്ളതും സത്യമാണ്.
ചെറുപ്പം മുതലേ ഈ സത്യങ്ങളെയെല്ലാം അംഗീകരിക്കാനും ആഴത്തിൽ മനസ്സിലാക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. പുരുഷത്വവും സ്ത്രീത്വവും അതിന്റെ ആഴമായ അർത്ഥത്തിലും ശരിയായ രീതിയിലും കുഞ്ഞുങ്ങൾ ചെറുപ്പം മുതലേ മനസ്സിലാക്കണം. സ്വന്തം ശരീരത്തെ പൂർണ്ണമായ അർത്ഥത്തിൽ അംഗീകരിക്കാനും സംരക്ഷിക്കാനും ആദരിക്കാനും കുഞ്ഞുങ്ങൾ ചെറുപ്പം
മുതലേ പരിശീലിപ്പിക്കപ്പെടണം. അങ്ങനെ ശരിയായ പരിശീലനം കിട്ടുന്ന കുട്ടികൾ
മറ്റുള്ളവരെയും അംഗീകരിക്കാനും സ്‌നേഹിക്കാനും പ്രാപ്തരാകും. മനുഷ്യപ്രകൃതിയെ അതിന്റെ പൂർണ്ണതയിൽ അംഗീകരിച്ചുകൊണ്ടു മാത്രമേ മനുഷ്യനെ സംബന്ധിച്ച ഏതൊരു പ്രശ്‌നത്തിനും യഥാർത്ഥത്തിലുള്ള പരിഹാരം കാണാൻ സാധിക്കു.