കാവുകാട്ട് പിതാവ്: സ്‌നേഹത്തിന്റെ ശുശ്രൂഷയിലെ ശ്രേഷ്ഠാചാര്യൻ

1950 -ൽ ചങ്ങനാശേരി രൂപത പാലായും ചങ്ങനാശേരിയുമായി വിഭജിക്കപ്പെട്ടല്ലോ. അന്ന് പാലായിൽനിന്ന് ഒരാളെ ചങ്ങനാശേരിയിലേക്കു നിയോഗിച്ചതിൽ ചിലർക്കെല്ലാം അസംതൃപ്തിയുണ്ടായിരുന്നു. പക്ഷേ അഭിവന്ദ്യ കാവുകാട്ടു പിതാവ് ചാർജ്ജെടുത്ത് കുറെവർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ
തങ്ങളുടെ രൂപതാദ്ധ്യക്ഷനായി ലഭിച്ചതിൽ എല്ലാവരും അഭിമാനഭരിതരായിരുന്നു. സാധാരണ ഭാഷയിൽ ‘വന്നു, കണ്ടു, കീഴടക്കി’ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ബഹു. കാവുകാട്ടച്ചൻ പുറത്തുനിന്നു വന്നയാളല്ലായിരുന്നു. അദ്ദേഹം നമ്മുടെ കോട്ടയം മൈനർ സെമിനാരിയിലാണ് പഠിച്ചത്. അഭിവന്ദ്യ ജയിംസ് കാളാശേരി പിതാവാണ് അദ്ദേഹത്തിന് പട്ടം നൽകിയത്. കുറെനാൾ ഇവിടെ
മൈനർ സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായിരുന്നു. പിന്നീട് മെത്രാനാകുന്നതുവരെ എസ്.ബി. കോളേജിലെ ലക്ചററും ഹോസ്റ്റൽ
വാർഡനും ആയിരുന്നു. അങ്ങനെ ചങ്ങനാശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ എന്നുപറയാം. അദ്ദേഹത്തെ പരിചയമുള്ളവർക്കെല്ലാം അദ്ദേഹം സ്വീകാര്യനായിരുന്നു. അഭിവന്ദ്യ ജയിംസ് കാളാശേരി പിതാവ് കാലംചെയ്തപ്പോൾ ഈ ലേഖകൻ സ്ഥലത്തുണ്ടായിരുന്നു. കാളാശേരി പിതാവിന്റെ മൃതദേഹം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിനു നടന്നുനീങ്ങിയ വൈദികരിൽ കാവുകാട്ടച്ചനെ കണ്ട് ചിലർ അദ്ദേഹമായിരിക്കും അടുത്ത മെത്രാൻ എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ‘Vox populi,vox dei’ (ജനത്തിന്റെ സ്വരം, ദൈവത്തിന്റെ സ്വരം) എന്ന ചൊല്ല് അന്വർത്ഥമാവുകയായിരുന്നു എന്നതായിരുന്നു വസ്തുത.
കരുണയുടെ പിതാവ്
1960-ൽ കാവുകാട്ടുപിതാവിന്റെ പൗരോഹിത്യ രജതജൂബിലി ആചരണം വളരെ ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ജൂബിലിക്ക് വലിയ ആഘോഷങ്ങളൊന്നും വേണ്ട, ജൂബിലിസ്മാരകമായി പാവപ്പെട്ടവർക്ക് വീടുവച്ചു കൊടുത്താൽ മതിയെന്നായിരുന്നു പിതാവിന്റെ ആഹ്വാനം. അങ്ങനെയൊരു ഭവനനിർമ്മാണ
യജ്ഞം കേരളത്തിന് പുതുമയായിരുന്നു. പിതാവിന്റെ ആഹ്വാനം സ്വീകരിച്ച് അനേകം ഇടവകകളിൽ പാവപ്പെട്ടവർക്കു വീടുവച്ചുകൊടുത്തു. ചിലയിടങ്ങളിൽ പല ഭവനങ്ങൾ അവർ നിർമ്മിച്ച് ‘കാവുകാട്ടുകോളനികൾ’ക്കു രൂപം കൊടുക്കുകയുണ്ടായി. ജൂബിലി പ്രമാണിച്ച് കാവുകാട്ടുപിതാവ് എഴുതിയ ഇടയലേഖനം അനേകർക്കു പ്രചോദനമായി. അദ്ദേഹം ഇങ്ങനെ എഴുതി: ”ഇടവക
കൾ തോറും പാവപ്പെട്ടവർക്കു വേണ്ടി പണിതു കൊടുക്കുന്ന കൊച്ചുകൊച്ചു ഭവനങ്ങൾ ജൂബിലി സ്മാരകങ്ങളായി ഞാൻ പരിഗണിക്കുന്നു. ഇത്തരം വീടുകളുടെ ഫോട്ടോകൾ അടങ്ങിയ ഒരു ആൽബമായിരിക്കും ജൂബിലി സംബന്ധിച്ച് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഉപഹാരം”. അന്ന് പൂനാ സെമിനാരിയിൽ പഠിച്ചിരുന്ന ഞങ്ങൾക്ക് ഇങ്ങനെയൊരു വാർത്ത വലിയ ആവേശമായിരുന്നു. ഞങ്ങൾ ഇടയലേഖനം തർജ്ജിമ ചെയ്ത് ഹോങ്കോംഗിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘Christ to the World’ എന്ന മാസികയ്ക്ക് അയച്ചുകൊടുക്കുകയും അവർ അത് പ്രസിദ്ധീകരിക്കുകയും
ചെയ്തു. അത് അവിടെ എങ്ങനെ പ്രചോദനമായി എന്നറിയില്ല. ഏതായാലും കേരളത്തിലെ സാമൂഹ്യമണ്ഡലത്തിൽ ഇത് അക്കാലത്ത് കുറേ ചലനം സൃഷ്ടിച്ചുവെന്നതാണ് വസ്തുത. ഇതേതുടർന്നാണ് ഫാ. വടക്കൻ ഭവനനിർമ്മാണപദ്ധതിക്ക് നേതൃത്വം നല്കിയത്.
സർക്കാരിന്റെ ‘ലക്ഷംവീടുപദ്ധതി’ ഈ ഇടയലേഖനത്തിൽനിന്ന് പ്രചോദനം സ്വീകരിച്ചതായിരുന്നുവെന്നു പറയാം. വ്യക്തിപരമായി പറഞ്ഞാൽ എന്റെ വൈദികപട്ടവും പുത്തൻകുർബാനയും പ്രമാണിച്ച് ഇടവകയിൽ യാതൊരു ആഘോഷങ്ങളുമില്ലാതെ പകരം ഒരു തുക തെക്കൻ മിഷനിലെ പദ്ധതി
ക്കായി അരമനയിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ മെത്രാഭിഷേക
ത്തിനും ആഘോഷങ്ങളില്ലാതെ നടത്തിയാണ് ‘അതിരൂപതാ ജീവകാരുണ്യനിധി’ ആരംഭിച്ചത്. അതിനെല്ലാം കാവുകാട്ടു പിതാവിന്റെ മാതൃകയാണ് പ്രചോദനമായത്.
സ്‌നേഹത്തിലുള്ള ശുശ്രൂഷ
മെത്രാൻസ്ഥാനം ഏറ്റെടുത്തപ്പോൾ പിതാവു സ്വീകരിച്ച മുദ്രാവാക്യം ‘Servire in
Caritate’ (സ്‌നേഹത്തിലുള്ള ശുശ്രൂഷ) എന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ യഥാർത്ഥ സൂക്തവാക്യമായിരുന്നു അത്. എല്ലാവരോടും സൗഹൃദപൂർവ്വം ഇടപെടാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. മെത്രാനായിരുന്നപ്പോൾ മാത്രമല്ല, വൈദികനായിരുന്നപ്പോഴും ആ മനോഭാവം തന്നെയായിരുന്നു അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് അദ്ദേഹത്തോടു ഭയപ്പാടല്ല, ബഹുമാനാദരവുകൾ മാത്രമാണുണ്ടായിരുന്നത്. കുട്ടികളുടെ കുസൃതികൾ അത്തരത്തിൽ മനസ്സിലാക്കുവാനും ക്ഷമിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
സ്‌നേഹമാണ് എല്ലാ ഇടപെടലുകളിലും അദ്ദേഹത്തെ നയിച്ചിരുന്നത്.
ഒരിക്കൽ എസ്.ബി. കോളേജിൽ ഒരു വിദ്യാർത്ഥിസമരമുണ്ടായി. ഹോസ്റ്റലുകൾ അടച്ചുവെങ്കിലും വിദ്യാർത്ഥികൾ മിക്കവരും പോയില്ല. ഭക്ഷണം ലഭ്യമല്ലായിരുന്നു. വിശപ്പടക്കാൻ ചിലർ ഹോസ്റ്റൽ പറമ്പിലെ തേങ്ങായും കരിക്കും മറ്റും പറിച്ചെടുത്തി
രുന്നു. ഒരു ദിവസം സന്ധ്യകഴിഞ്ഞ് കാവുകാട്ടച്ചൻ കോളേജിൽനിന്ന് ഹോസ്റ്റലിലേയ്ക്ക് വന്നപ്പോൾ ഒരാൾ തെങ്ങിൽ കയറി തേങ്ങാ പറിച്ചെടുക്കുകയായിരുന്നു. അച്ചൻ ടോർച്ചടിച്ച് വെളിച്ചം കാട്ടി. ആളിന്റെ പേര് വിളിച്ച് താഴെവീഴാതെ ഇറങ്ങിപ്പോരാൻ ശാന്തമായി പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ ഇടയിൽ അന്നത്തെ സംസാരവിഷയമായിരുന്നു.
മെത്രാനായിരുന്നപ്പോൾ സ്‌നേഹത്തിന്റെ ആർദ്രമായ കരുണയുടെ സ്പർശമായിരുന്നു അദ്ദേഹത്തിൽനിന്ന് എല്ലാവർക്കും ലഭിച്ചത്. അദ്ദേഹം എപ്പോഴും ശാന്തതയോടും സൗഹൃദത്തോടുംകൂടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ആവശ്യമായ തിരുത്തലുകൾ സ്‌നേഹപൂർവ്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രശ്‌നങ്ങളുമായി വരുന്നവരെ ആശ്വസിപ്പിച്ചയയ്ക്കാൻ അദ്ദേഹത്തിനു
സാധിച്ചുവെന്നതാണ് വസ്തുത. സ്‌നേഹത്തിലുള്ള ശുശ്രൂഷയ്ക്കു വിനയ
മാണ് ആവശ്യം. വിനയം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്ന് പറയാം. ധാർഷ്ഠ്യത്തിന്റെ ഭാവം അദ്ദേഹത്തെ ഒരിക്കലും സ്പർശിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചില്ല. മെത്രാനാകാനുള്ള നിയമനം കിട്ടിയപ്പോൾ താൻ അതിന് അർഹനല്ല എന്നുപറഞ്ഞ് എഴുതിയതായി കേട്ടറിവുണ്ട്. റോമിൽ നിന്നും നൽകാൻ ശ്രമിച്ച കർദ്ദിനാൾ പദവിയും അദ്ദേഹം നിഷേധിച്ചതായി കേട്ടിട്ടുണ്ട്.
വെല്ലുവിളികളെ അഭിമുഖീകരിച്ച പിതാവ്
കേരളത്തിലെ വിദ്യാഭ്യാസരംഗം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തീർത്തും കലുഷിത
മായിരുന്നു. ‘പനമ്പള്ളി പദ്ധതിയും’ മുണ്ടശേരിനയവുമെല്ലാം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളിന്മേലുള്ള കൈയേറ്റങ്ങളായിരുന്നു. ഇ.എം.എസി.ന്റെ കാലത്ത് കാർഷികരംഗത്തെ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ മറ്റു സമുദായങ്ങളും ഉണർന്നെഴുന്നേറ്റു. അങ്ങനെയാണ് ‘വിമോചനസമരം’ രൂപം പ്രാപിച്ചത്.
കേരളചരിത്രത്തിലെതന്നെ വലിയൊരു പോരാട്ടമായിരുന്നു അത്. ആ സമരത്തിലും അഭിവന്ദ്യ പിതാവ് മന്നത്ത് പത്ഭനാഭനോടൊപ്പം നേതൃത്വം വഹിച്ചു.
പിന്നീട് അധികാരത്തിലേറിയ മുന്നണി ഭരണകാലത്താണ് ഹൈറേഞ്ചിലെ കുടിയിറക്കുസമരങ്ങൾ നടന്നത്. ഉടുമ്പൻചോലയിലെ കുടിയിറക്കുശ്രമം, അമരാവതിയിലെ കുടിയിരുത്ത്, അയ്യപ്പൻ കോവിലിലെ കർഷക ദ്രോഹം തുടങ്ങിയ നടപടികളെല്ലാം പിതാവിനെ ഏറെ വേദനിപ്പിച്ച സംഭവങ്ങളായിരുന്നു. കുടിയിറക്കുകാര്യത്തിൽ ശക്തമായ നിലപാട് എടുത്തതിൽ മറ്റു ചില പിതാക്ക
ന്മാർപോലും അതൃപ്തി പ്രകടിപ്പിച്ചു. അത് പിതാവിനു കൂടുതൽ വേദനയുണ്ടാക്കി. എങ്കിലും അദ്ദേഹം ഈ പ്രശ്‌നങ്ങളിൽ പതറാതെ നേതൃത്വം നല്കുകതന്നെ ചെയ്തു.
ഏറെ വേദനിപ്പിച്ചത് ബഹു. ബനഡിക്റ്റ് ഓണംകുളത്തച്ചനെ പ്രതിയാക്കിയുള്ള കേസായിരുന്നു. ഇതെല്ലാം പിതാവിന്റെ ആരോഗ്യത്തെയും
സാരമായി ബാധിച്ചു. അതുമൂലം അദ്ദേഹത്തിനു രണ്ടാം വത്തിക്കാൻ കൗൺസിലിലെ അവസാന സമ്മേളനങ്ങളിൽ സംബന്ധിക്കുവാൻ പറ്റിയില്ല. അതുപോലെതന്നെ അതി
രൂപതയിലെ പട്ടംനല്കൽപോലുള്ള ശുശ്രൂഷകളിൽനിന്നുപോലും പിതാവിനു മാറിനില്
ക്കേണ്ടിവന്നു. ഇതെല്ലാം മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന വേദനകൾക്കിടയാക്കി. ഇതിനെയെല്ലാം നേരിടാൻ അദ്ദേഹത്തിന്റെ പ്രാർത്ഥനാജീവിതമാണ് സഹായകമായത്. ഹോസ്റ്റൽ വാർഡനായിരുന്നപ്പോൾ അദ്ദേഹം പലപ്പോഴും ചാപ്പലിൽ പ്രാർത്ഥിക്കുന്ന രംഗം വിദ്യാർത്ഥികൾക്ക് ഉത്തേജനം
നല്കി. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പ്രാർത്ഥനയിലുള്ള നിഷ്ഠയും വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്നു. എസ്.ബി. കോളേജിൽ അദ്ധ്യാപകനായിരുന്നപ്പോൾ മതബോധന ക്ലാസ്സുകൾ എടുക്കുവാൻ താല്പര്യമെടുത്ത കാവുകാട്ടച്ചൻ മെത്രാനായപ്പോൾ മുതിർന്നവർക്കും വിശ്വാസകാര്യങ്ങളിൽ കൂടുതൽ പരിശീലനം നൽകാനായി രൂപതാതലത്തിൽ ‘അദ്ധ്യയനമണ്ഡലം’ എന്ന പേരിൽ ഒരു സംവിധാനം ഏർപ്പെടുത്തിയതും മതബോധനരംഗത്തിന് അദ്ദേഹം നൽകിയ പ്രാധാന്യത്തിന് ഉദാഹരണമാണ്. സ്‌നേഹത്തിന്റെ ശുശ്രൂഷ വിനയത്തോടെ നിർവ്വഹിച്ച് സഹനംകൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഒരു ജീവിതമായിരുന്നു പിതാവിന് സമർപ്പിക്കാനുണ്ടായിരുന്നത്. അതുമായി 1969 ഒക്‌ടോബർ 9-ാം തീയതി പരമ
കാരുണികന്റെ പക്കലേക്ക് അദ്ദേഹം യാത്രയായി. N.B:- 2016-ൽ ദൈവദാസൻ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികൾ ചങ്ങനാശേരിയിൽ പൂർത്തിയായതിനോടനുബന്ധിച്ച് അഭി. മാർ ജോസഫ് പവ്വത്തിൽ പിതാവ് നൽകിയ ലേഖനം.