വധുവിനെ ആവശ്യമുണ്ട്

ദൈവകുമാരന്റെ തിരുപ്പിറവിയുടെ മധുരം നുകരുന്ന ക്രിസ്മസ് കാലഘട്ടത്തിലൂടെ നമ്മൾ കടന്നു പോവുകയാണ്. ഈ അവസരത്തിൽ ജീവന്റെ മൂല്യങ്ങളെ കുറിച്ചും കുടുംബ സംവിധാനത്തെക്കുറിച്ചും മറ്റും നാം ഗൗരവമായി ചിന്തിക്കാറുള്ളതാണ്. ഇത്തരം പ്രോലൈഫ് ചിന്തകളിൽ ഭ്രൂണഹത്യകളും ഗർഭനിരോധന മാർഗ്ഗങ്ങളും വന്ധീകരണവുമൊക്കെ സാധാരണയായി കടന്നുവരാറുണ്ട്. അവയോടൊപ്പം ഇവയെക്കുറിച്ച് കാലങ്ങളായി സഭാ പ്രബോധനങ്ങളിലൂടെ ഉയരുന്ന ദൈവസ്വരത്തിന് നേരെ നമ്മളിൽ പലരും കാതു പൊത്തി സന്താനനിയന്ത്രണം നടത്തിയതിന്റെ ഒരു അനന്തരഫലത്തെ കുറിച്ചു കൂടി ചെറിയ വിചിന്തനം നടത്തുന്നത് ഈ കാലഘട്ടത്തിന്റെ ചൈതന്യത്തിന് ചേരുന്നതു തന്നെയാണ്. തിരുക്കുടുംബത്തെക്കുറിച്ച് നമ്മൾ ധ്യാനിക്കുമ്പോൾ കുടുംബം രൂപീകരിക്കാൻ സാധിക്കാതെ വിഷമിക്കുന്ന സഹോദരങ്ങളെ കൂടി മനസ്സിലേക്ക് കൊണ്ടുവരാം.
പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങളെക്കുറിച്ച് നാം ആകുലപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകൾ ആയിട്ടില്ല. എങ്കിലും ചുരുങ്ങിയ നാൾ കൊണ്ട് കേരള സഭയിലെ ഒരു വലിയ അജപാലന പ്രശ്‌നമായി ഇത് വളർന്നു കൊണ്ടിരിക്കുന്നു. 35 വയസ്സിനുമേൽ പ്രായമുള്ളവരും വിവാഹാലോചനകൾ പോലും അവസാനിപ്പിച്ചവരുമായ പുരുഷന്മാരെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ ശരാശരി ഗ്രാമങ്ങളിൽ 10-15 പുരുഷന്മാർ എങ്കിലും സമാനമായ രീതിയിൽ വിവാഹസ്വപ്നങ്ങൾ മരീചികയായി മാറുന്നു എന്നത് നിസ്സാരമായി കരുതാനാവുന്നതല്ല. ശരാശരി ആറ് മുതൽ എട്ട്
ശതമാനം യുവജനങ്ങൾക്ക് പ്രത്യേകിച്ചും പുരുഷന്മാർക്ക് വിവാഹജീവിതം അന്യമാകുന്നു എന്നത് ഗുരുതരമായ സാമൂഹ്യ പ്രതിസന്ധി തീർക്കുന്നുണ്ട്.
സ്രഷ്ടാവ് ആദിമുതലേ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്ന തിരുവചനം ഇണയെകുറിച്ചുള്ള ദൈവീക പദ്ധതിയുടെ ദൃഷ്ടാന്തമാണ്. കാലദേശ വർണ്ണ വർഗ്ഗങ്ങൾക്ക് അതീതമായി ഈ അനുപാതം സ്രഷ്ടാവ് അവിരാമം പാലിച്ചു പോന്നിരുന്നു. അതുകൊണ്ടുതന്നെ ഇണകൾക്ക് ഉള്ള ക്ഷാമം
മനുഷ്യകുലത്തെ ബാധിച്ചിരുന്നില്ല എന്നതാണ് സത്യം. രണ്ടാം ലോകമഹായുദ്ധത്തിലെ ലക്ഷക്കണക്കിന് യുവ സൈനികർ രണഭൂമിയിൽ ജീവത്യാഗം ചെയ്യേണ്ടി വന്നതിനാൽ യൂറോപ്പിൽ നിരവധി സ്ത്രീകൾ വിവാഹിതരാകാൻ കഴിയാതെ നിന്നു പോയിട്ടുണ്ട്. ഇന്ന് സംജാതമായിരിക്കുന്ന വധു ക്ഷാമത്തിന് പിന്നിലും മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടുകളാണ് നിമിത്തമായിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നെഹ്‌റു തുടങ്ങി
വച്ച കുടുംബാസൂത്രണം ഏറ്റവും വിജയകരമായി നടപ്പിലാക്കിയ സമൂഹം പാർസികളും കേരള ക്രൈസ്തവരും ആണെന്ന് 2011-ലെ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പാഴ്‌സികളുടെ ഇടയിലെ ജനനനിരക്ക് ദമ്പതികൾക്ക് 1.3 കുഞ്ഞുങ്ങൾ മാത്രമാണെങ്കിൽ കേരള ക്രൈസ്തവരിൽ അത് 1.6% ആണ്.
ഇണകളെ കണ്ടെത്താൻ ഏറ്റവും വിഷമിക്കുന്നത് മേൽപറഞ്ഞ രണ്ടു സമൂഹങ്ങളുമാണെന്ന വസ്തുതയും നാം ചേർത്ത് വായിക്കേണ്ടതുണ്ട്. കുടുംബാസൂത്രണത്തിലൂടെ ആൺപെൺ അനുപാതത്തിൽ ദൈവീക പദ്ധതി തകിടം മറിഞ്ഞു. 1951 ലെ കാനേഷുമാരി അനുസരിച്ച് സ്ത്രീപുരുഷ അനുപാതത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷനേക്കാൾ അല്പം കൂടുതലായിരുന്നു (1000/1004). എന്നാൽ
2011-ലെ കണക്കെടുപ്പിൽ സ്ത്രീകളുടെ ദേശീയ ശരാശരിയിൽ തന്നെ കുറവ്
വന്നു. കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ 1000 പുരുഷന്മാർക്ക് 968 സ്ത്രീകൾ മാത്രമേയുള്ളൂ എന്ന സ്ഥിതിവിവരകണക്കും ശ്രദ്ധേയമാണ്. ഈ കുറവ് പെൺഭ്രൂണഹത്യ മൂലമാണെന്നല്ല പറയുന്നത്. കേരളത്തിൽ ഇത് തുലോം നിസ്സാരമാണ്. സ്ത്രീകളുടെ എണ്ണത്തിലെ കുറവിനെദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ അനാവശ്യമായി മനുഷ്യൻ നടത്തിയ ഇടപെടലിനു ലഭിച്ച തിരിച്ചടിയായി വേണം മനസ്സിലാക്കാൻ. കുടുംബാസൂത്രണത്തിന് അമിത പ്രാധാന്യം നൽകിയ ചൈനയിലും സമാനമായ സ്ഥിതി വിശേഷമാണുള്ളത്.
കുഞ്ഞുങ്ങളുടെ ജനനനിരക്ക് ദമ്പതികൾക്ക് 1.6 വീതം മാത്രമായിരിക്കും. 10 ശതമാനം ദമ്പതികൾ വന്ധ്യതാ പ്രശ്‌നങ്ങളും എട്ട് ശതമാനം വരെ യുവജനങ്ങൾക്ക് ദാമ്പത്യ ഭാഗ്യം അന്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സമുദായത്തിന്റെ ഭാവി എത്രമേൽ അരക്ഷിതമാവുന്നു എന്നത് ആലോചിക്കേണ്ട കാര്യമാണ്. ഗുരുതരമായ ഈ പ്രതിസന്ധി അഭിമുഖീകരിക്കാൻ ചില മുൻകരുതലുകൾ അനിവാര്യമാണ്.
മുൻകരുതലുകൾ
1. കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ അപകടകരമാണ് എന്ന തിരുസ്സഭാ പ്രബോ
ധനത്തിന് വർധിച്ച പ്രാധാന്യം നൽകുന്ന ബോധവൽക്കരണം ആവശ്യമാണ്. ദൈവ നിശ്ചിതമായ സന്തുലിത സ്ത്രീപുരുഷ അനുപാതത്തിന് ഇത് അനിവാര്യമാണ്.
2. പുരുഷന്മാരുടെ പരമാവധി വിവാഹ പ്രായം 25 ആയി പരിഗണിച്ച് വിവാഹാലോചനകൾ മുൻകൂട്ടി ആരംഭിക്കുക. പ്രായമേറുന്തോറും വിവാഹ സാധ്യത മങ്ങുകയാണ് എന്നുള്ള സത്യം മാതാപിതാക്കൾ മനസ്സിലാക്കണം. നമ്മുടെ പെൺകുട്ടികളെക്കുറിച്ച് ഉണ്ടായിരുന്ന ഈ കരുതൽ ഇനിമേൽ ഉണ്ടാവേണ്ടത് നമ്മുടെ ആൺകുട്ടികളുടെ മേലാണ്. ജോലിയും സ്ഥിരവരുമാനവും ഒക്കെ വിവാഹശേഷവും തരപ്പെടുത്താവുന്നതേ ഉള്ളൂ. എല്ലാം തികഞ്ഞ ശേഷമുള്ള വിവാഹം എന്നത് അപകടകരമായ തീരുമാനമാണ്. വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ ദമ്പതികൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ അനാവശ്യ ഉത്കണ്ഠകൾ പരിമിതമാക്കാനാവും.
3. നമ്മുടെ ആൺകുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയം അതി
ക്രമിച്ചിരിക്കുന്നു. പെൺകുട്ടികൾ പഠിച്ചു നല്ല നിലയിൽ ജോലി ആർജ്ജിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജോലി ഇല്ലെങ്കിലും നല്ല പഠനനിലവാരം ഉള്ള പെൺകുട്ടികൾ നമുക്കുണ്ട് എന്നത് അഭിമാനാർഹമാണ്. പക്ഷേ പഠനകാലത്ത് ഉഴപ്പിയും സമരം നയിച്ചും നേതാവ് ചമഞ്ഞും നടന്നവരാണ് ഇന്ന് വിവാഹം കഴിക്കാൻ സാധിക്കാതെ നടക്കുന്ന ഭൂരിപക്ഷം പുരുഷന്മാരും എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. കുടുംബ പ്രാരാബ്ദങ്ങൾ കൊണ്ട്
പഠിക്കാൻ കഴിയാത്തവരും ഉണ്ട്. അങ്ങനെയുള്ളവരെ ഓരോ ഇടവക സമൂഹവും കണ്ടെത്തി അവർക്ക് പഠിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക.
4. സ്ത്രീ തന്നെയാണ് യഥാർത്ഥ ധനം എന്ന ദൈവിക സത്യം തിരിച്ചറിയാൻ ഈ കാലഘട്ടത്തിൽ എങ്കിലും പുരുഷന്മാർ തയ്യാറാകണം. വിവാഹത്തോടനുബന്ധിച്ചുളള സ്ത്രീധനസമ്പ്രദായം പൂർണമായി അവസാനിപ്പിക്കുകയും പകരം ആൺമക്കളെ
പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്ന മാന്യമായ ഒരു വ്യവസ്ഥിതി നടപ്പിലാക്കുകയും ചെയ്യണം. പലപ്പോഴും സ്ത്രീധന വിഷയത്തിൽ ഉടക്കിയാണ് നല്ല പ്രായത്തിൽ പല പുരുഷന്മാരുടെയും വിവാഹം മുടങ്ങിയത് എന്നത് വസ്തുതാപരമാണ്.
5. മക്കളുടെ വിവാഹാലോചന മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല സഭ ഒരുമിച്ച് വിപുലമായ സംവിധാനങ്ങൾ ഒരുക്കണം. മാര്യേജ് പോർട്ടലുകൾ വഴി മാത്രമല്ല നിശ്ചിത വിവാഹപ്രായത്തിൽ ഉള്ളവരെ ഒരുമിച്ചുകൂട്ടി ഉള്ള വിവാഹാലോചന വേദികളും നമ്മുടെ ഫാമിലി അപ്പോസ്‌തോലേറ്റുകൾ സംഘടിപ്പിക്കണം.
നമ്മുടെ പെൺകുട്ടികളെ റാഞ്ചാൻ കാത്തിരിക്കുന്ന ലൗ ജിഹാദികളെയും ഇതര സംഘടിത ശക്തികളെയും കുറിച്ച് നമ്മുടെ കുട്ടികൾക്ക് പ്രത്യേകിച്ച് വീട്ടിൽ നിന്ന് മാറി നിന്ന് പഠനങ്ങളിലോ ജോലികളിലോ ഏർപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങളെ ബോധവൽക്കരിക്കണം. ദൈവം യോജിപ്പിക്കാൻ ആഗ്രഹിക്കുന്ന ബന്ധങ്ങൾ കണ്ടെത്താൻ കൂട്ടായ ഒരു ശ്രമം ആവശ്യമാണ്.