വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികൾ അല്ലെങ്കിൽ വിശുദ്ധ പദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി-നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും വിഷയം ഏറ്റെടുത്തിരിക്കുന്നത്. മറിയം ത്രേസ്യ മനോരോഗിയായിരുന്നു; മനോരോഗ ലക്ഷണങ്ങളെ വിശുദ്ധിയായി തെറ്റിദ്ധരിച്ചതാണ്…വിശുദ്ധ പ്രഖ്യാപനത്തിന് സഹായകമായ അത്ഭുതസൗഖ്യം കള്ളത്തരമാണ്…രോഗസൗഖ്യത്തെ അത്ഭുതമായി ഗണിക്കാനാവില്ല. ഡോക്ടർ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറഞ്ഞുകൊണ്ടും മറിയം ത്രേസ്യയുടെ വിശുദ്ധ പദവിയെ പരിഹസിച്ചുകൊണ്ടും ഡോക്ടർമാർ തന്നെയും രംഗത്തു വന്നു. തീവ്ര വർഗ്ഗീയവാദികളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വിശുദ്ധ പദവി പ്രഖ്യാപനത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
1. എങ്ങനെയാണ് ഒരു വ്യക്തി സഭയിൽ നാമകരണം ചെയ്യപ്പെടുന്നത് അല്ലെങ്കിൽ, വിശുദ്ധനോ വിശുദ്ധയോ ആയിത്തീരുന്നത്?
പലരുടെയും ചിന്തയിൽ തിരുസ്സഭ അല്ലെങ്കിൽ മാർപ്പാപ്പാ ഒരാളെ വിശുദ്ധനായി/വിശുദ്ധയായി പ്രഖ്യാപിക്കുന്നതിലൂടെയാണ് സഭയിൽ വിശുദ്ധരുണ്ടാകുന്നത്. എന്നാൽ അങ്ങനെയല്ല. അത് രണ്ടു നടപടിക്രമം മാത്രമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെയും അയാൾ നിർവ്വഹിച്ച ശുശ്രൂഷയുടെയും അടിസ്ഥാനത്തിൽ ദൈവം അയാളിൽ അംഗീകരിക്കുന്ന വിശുദ്ധിയെ തിരിച്ചറിയുക മാത്രമാണ് തിരുസ്സഭ ചെയ്യുന്നത്. ആദ്യനൂറ്റാണ്ടുകളിൽ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പദവി പ്രഖ്യാപനം നടത്തിയിരുന്നതെങ്കിലും പിന്നീട് പത്താംനൂറ്റാണ്ടിൽ ജോൺ പതിനഞ്ചാം മാർപ്പാപ്പാ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃത്യമായ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ആയിരും വർഷത്തിനിടയിൽ പല ഭേദഗതികളും ഇതിൽ വരുത്തിയിട്ടുണ്ട്. ഏകദേശം മുന്നൂറോളം പേരെ വിശുദ്ധരാക്കിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായാണ് അവസാനമായി ഈ നടപടിക്രമങ്ങൾ 1983-ൽ നവീകരിച്ചത്. ദീർഘമായ സമയമെടുത്തുള്ള ഈ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിലൂടെയാണ് തിരുസ്സഭ ഒരു വ്യക്തിയുടെ ജീവിതവിശുദ്ധിയെ ദൈവഹിതപ്രകാരം തിരിച്ചറിയുന്നത്.
2. നാമകരണത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
നാമകരണനടപടികളെ അഞ്ച് ഘട്ടങ്ങളിലായി ചുരുക്കി വിശദീകരിക്കാം.
a. നാമകരണം ചെയ്യപ്പെടേണ്ട വ്യക്തിയുടെ ജീവിതത്തിൽ വീരോചിതമായ പുണ്യങ്ങളെന്തെങ്കിലുമുണ്ടോ എന്നറിയുന്നതിന് രൂപതാമെത്രാൻ അയാളുടെ ജീവിതവും എഴുത്തുകളും വിശദമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്യും. മരണശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് ഈ നടപടിക്രമങ്ങൾ ആരംഭിക്കുക. എന്നാൽ ഈ നിയന്ത്രണത്തിന് ഒഴിവു നല്കാൻ മാർപ്പാപ്പായ്ക്ക് സാധിക്കും. മദർ തെരേസയുടെയും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെയും കാര്യത്തിൽ അഞ്ചുവർഷത്തെ കാത്തിരിപ്പിന് മാർപ്പാപ്പാ അങ്ങനെ ഒഴിവു നല്കിയിരുന്നു. പഠനത്തിൽ ലഭിക്കുന്ന വിവരങ്ങൾ പരിശുദ്ധ സിംഹാസനത്തിന് കൈമാറും. അവ പരിശുദ്ധ സിംഹാസനം പരിഗണനയ്ക്ക് സ്വീകരിച്ചാൽ പ്രസ്തുത വ്യക്തിയെ ദൈവദാസൻ/ദൈവദാസി എന്ന് വിളിക്കാനാരംഭിക്കും.
b. ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പാനലും നാമകരണനടപടികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിലെ കർദ്ദിനാളന്മാരും അവ പഠനവിധേയമാക്കും. പാനലിന്റെ സമ്മതത്തോടുകൂടി മാർപ്പാപ്പാ പ്രസ്തുത വ്യക്തിയെ ധന്യനായി/ധന്യയായി പ്രഖ്യാപിക്കും. അതിനർത്ഥം ആ വ്യക്തി തിരുസ്സഭയ്ക്ക് പുണ്യ ജീവിതത്തിന് അനുകരണീയമായ ഒരു നല്ല മാതൃകയാണ് എന്നതാണ്.
c. നാമകരണനടപടികളുടെ അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവൻ/വാഴ്ത്തപ്പെട്ടവൾ എന്ന പ്രഖ്യാപനമാണ്. പ്രാദേശികസഭകൾക്ക് ആ വ്യക്തിയെ ആദരിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. എന്നാൽ വാഴ്ത്തപ്പെട്ടവൻ/വാഴ്ത്തപ്പെട്ടവൾ ആയി പ്രഖ്യാപിക്കപ്പെടണമെങ്കിൽ മരണശേഷം നടന്ന ഒരത്ഭുതത്തിന് പ്രസ്തുത വ്യക്തി കാരണമായിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്.
d. അപ്രകാരം തന്നെ രണ്ടാമതൊരത്ഭുതം കൂടി സ്ഥിരീകരിക്കപ്പെട്ടാൽ പ്രസ്തുത വ്യക്തിയെ വിശുദ്ധനായി/വിശിദ്ധയായി പ്രഖ്യാപിക്കാൻ തിരുസ്സഭയ്ക്ക് സാധിക്കും. അതോടെ നാമകരണനടപടികൾ പൂർത്തിയാവുകയും ചെയ്യും.
3. നാമകരണപ്രക്രിയ മാനുഷിക ഇടപെടലുകളാൽ സ്വാധീനിക്കപ്പെടാവുന്നതാണോ?
ഒരിക്കലുമില്ല. ദീർഘമായ കാലയളവുകൾ പലപ്പോഴും നാമകരണപ്രക്രിയകൾക്ക് എടുക്കാറുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ അത് പൂർത്തീകരിക്കാനുമാവില്ല. എ.ഡി. 735-ൽ മരിച്ച ദൈവശാസ്ത്രജ്ഞനായ ബീഡിനെ വിശുദ്ധനായി സഭ പ്രഖ്യാപിക്കുന്നത് 1164 വർഷങ്ങൾക്കുശേഷമാണ് (1899-ൽ). ഇപ്രകാരം നാമകരണനടപടികൾ നീണ്ടുപോയ നിരവധി വിശുദ്ധരുടെ പട്ടികകൾ നമുക്ക് കാണാൻ സാധിക്കും.
4. നാമകരണനടപടികൾക്കായുള്ള അത്ഭുതങ്ങൾ സ്ഥിരീകരിക്കുന്നത് എങ്ങനെയാണ്?
സ്വാഭാവികമോ യുക്തിപരമോ ആയ വിശദീകരണങ്ങൾ നല്കാൻ സാധിക്കാത്ത പ്രതിഭാസങ്ങളെയാണ് തിരുസ്സഭ അത്ഭുതങ്ങളെന്ന് വിളിക്കുന്നത്. ഒരു വ്യക്തി യോട്പ്രാർത്ഥിക്കുന്നതു വഴിയായി ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കുന്നുവെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമാണെന്നും നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നുവെന്നും സഭ ഉറപ്പിക്കുന്നു. അതിനാലാണ് അത്ഭുതങ്ങൾ വിശുദ്ധപദവി പ്രഖ്യാപനത്തിന് അനിവാര്യമായിരിക്കുന്നത്.
അത്ഭുതങ്ങളെ വെറും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലല്ല സഭ സ്വീകരിക്കുന്നത്. മറിച്ച് അവ വിശദമായി പഠിക്കുന്നതിന് ദൈവശാസ്ത്രജ്ഞന്മാരുടെയും വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രവിദഗ്ദ്ധരുടെയും ഒരു കമ്മീഷൻ തന്നെ സഭയ്ക്കുണ്ട്. നാമകരണനടപടികൾക്കായി സമർപ്പിക്കപ്പെടുന്ന അത്ഭുതങ്ങളിൽ 99.9 ശതമാനവും മെഡിക്കൽഅത്ഭുതങ്ങളാണ്. രോഗസൗഖ്യമാണ് തെളിവായി നല്കുന്നതെങ്കിൽ സൗഖ്യം 100 ശതമാനമായിരിക്കണമെന്നും പെട്ടെന്നുണ്ടായ തായിരിക്കണമെന്നും നിബന്ധനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർ പ്രസ്തുത രോഗസൗഖ്യത്തിന് സ്വാഭാവികമായ യാതൊരു വിശദീകരണവും നല്കാനില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
കേരളത്തിൽ മറിയം ത്രേസ്യയുടെ നാമകരണനടപടിക്ക് ഹേതുവായ അത്ഭുതത്തിന്റെ കാര്യത്തിലും ഡോക്ടർ സാക്ഷ്യപ്പെടുത്തയത് ഇത് മാത്രമാണ്. ഡോക്‌ടൊരിക്കലും അത് അത്ഭുതമാണെന്ന് പറയുകയോ അത് മറിയം ത്രേസ്യ വഴിയാണ് സംഭവിച്ചതെന്ന് പറയുകയോ ചെയ്തിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഡോക്ടറുടെ മൊഴിയും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ച് തിരുസ്സഭ നിയോഗിച്ചിരിക്കുന്ന വിദഗ്ദ്ധരുടെ കമ്മീഷനാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്.
5. സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവർ മാത്രമേ സ്വർഗ്ഗത്തിലുള്ളോ?
ഒരിക്കലുമല്ല. നമ്മിൽ നിന്ന് വേർപെട്ടുപോയവരിൽ ഒരുപാടുപേര് സ്വർഗ്ഗത്തിലുണ്ട്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ കാര്യത്തിൽ ഉറപ്പു നൽകുന്നുവെന്നത് മാത്രമേ സഭ ചെയ്യുന്നുള്ളൂ. സഭ ഭൂമിയിൽ ഒരാളെ വിശുദ്ധ(നാ)യായി പ്രഖ്യാപിക്കു ന്നതിലൂടെയല്ല അയാൾ സ്വർഗ്ഗത്തിലെത്തുന്നത്. മറിച്ച് സ്വർഗ്ഗത്തിലെത്തിയെന്ന് ഉറപ്പുള്ളവരെയാണ് സഭ അപ്രകാരം ലോകത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നത്. അതിനാൽതന്നെ ഇന്ന് സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരോടൊപ്പം തന്നെ നമ്മുടെ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞവരും സ്വർഗ്ഗത്തിലുണ്ട് എന്ന് മറക്കാതിരിക്കാം. നമ്മുടെ സിമിത്തേരികളിലും ഇതുപോലെ നിരവധി വിശുദ്ധർ അന്തിയുറങ്ങുന്നുണ്ട്. എന്നും അവിടെയും തിരുശേഷിപ്പുകളുണ്ട് എന്നും നാം ഓർമ്മിക്കണം.
6. വിശുദ്ധപദവി പ്രഖ്യാപനം അന്ധവിശ്വാസമോ?
വിശുദ്ധരായി പ്രഖ്യാപിക്കുകയെന്നാൽ ദൈവങ്ങളായി പ്രഖ്യാപിക്കുകയെന്നല്ല അർത്ഥം. അവർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുണ്ടെന്ന് സ്ഥാപിക്കലുമല്ല ലക്ഷ്യം. മറിച്ച്, ഈ മനുഷ്യർ വിശുദ്ധമായ ജീവിതത്തിന്റെയും ഉത്കൃഷ്ടമായ ക്രൈസ്തവസാക്ഷ്യത്തിന്റെയും നിദർശനങ്ങളെണെന്ന് പ്രഖ്യാപിക്കുകയാണ് സഭ ചെയ്യുന്നത്. ഇതിൽ യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും ഘടകങ്ങളില്ല. അല്ലെങ്കിൽ തന്നെ, ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമായിരുന്നുവെന്നും അദ്ദേഹം ആദരിക്കപ്പെടാൻ അർഹനാണെന്നുമുള്ള തെളിവുകളോടുകൂടിയ പ്രഖ്യാപനം എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്?
7. വിശുദ്ധർ മനോരോഗികളാണോ?
വിശ്വാസജീവിതവും ആത്മീയ അനുഭവങ്ങളും ഒക്കെ തികച്ചും വ്യക്തിപരമാണ്. താൻ ജീവിക്കാത്ത ജീവിതം ഒരാൾക്ക് എപ്പോഴും ഒരു കഥപോലെ മാത്രമാണ് അനുഭവപ്പെടുക എന്നത് നഗ്നസത്യമാണ്. വിശുദ്ധരുടെ ജീവിതത്തന്റെ പ്രത്യേ കതകളെ സാധാരണ ജീവിതശൈലിയുടെ വൈരുദ്ധ്യമായി അവതരിപ്പിക്കുകയും അതുവഴി അവരെ മനോരോഗികളായി ചിത്രീകരിക്കുകയും ചെയ്യുന്നത് തങ്ങളുടെ അല്പബുദ്ധിക്ക് പുറത്തേക്കിറങ്ങാൻ സാധിക്കാത്തവരുടെ വികടത്തരം മാത്രമാണ്.
8. മെഡിക്കൽ സയൻസ് അതിൽ തന്നെ സമ്പൂർണ്ണമാണോ?
മെഡിക്കൽ സയൻസിന്റെ സഹായത്തോടെ അത്ഭുതമാണെന്ന് പ്രഖ്യാപിച്ചത് അന്ധവിശ്വാസം വളർത്തുമെന്ന് പ്രഖ്യാപിച്ചവർ ചില കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
– എല്ലാ രോഗങ്ങളും സുഖമാക്കാൻ മെഡിക്കൽ സയൻസിനു സാധിക്കുന്നുണ്ടോ?
– എല്ലാ സർജറികളും പൂർണ്ണമായും വിജയിക്കും എന്ന ഉറപ്പ് തരാൻ സാധിക്കുമോ?
– എല്ലാ മരുന്നുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യും എന്ന ഉറപ്പ് തരാൻ സാധിക്കുമോ?
– എല്ലാ രോഗനിർണ്ണയങ്ങളും 100 ശതമാനം സത്യമാണെന്ന് പറയാനാകുമോ?
– എല്ലാ മെഡിക്കൽ സാഹചര്യങ്ങൾക്കും വിശദീകരണമുണ്ടോ?
– മനുഷ്യന്റെ ആരോഗ്യമേഖലയിൽ എല്ലാം നിയന്ത്രണാധീനമാണെന്ന് ഉറപ്പിച്ച് പറയാൻ മെഡിക്കൽ സയൻസിനു സാധിക്കുമോ?
സമാപനം
മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഒരിക്കലും ഉറപ്പു പറയാൻ മാത്രം മെഡിക്കൽ സയൻസ് വളർന്നിട്ടില്ല. അതിനാൽതന്നെ അഹങ്കാരം നിറഞ്ഞ വിശകലനങ്ങൾ തീരെ ആഴമില്ലാത്തവയും അപക്വവുമാണ്. കത്തോലിക്കാസഭയുടെ ശാസ്ത്ര ബോധത്തെയും യുക്തിവിചാരത്തെയും മെഡിക്കൽ സയൻസിന് വെല്ലു വക്കാനാവില്ല. മറിയം ത്രേസ്യയെ വിശ്വാസവും പാരമ്പര്യവും പഴുതുകളില്ലാത്ത നടപടിക്രമങ്ങളും ചേർന്ന് വിശുദ്ധ ജീവിതത്തിന്റെ ഉടമയായി പ്രഖ്യാപിമ്പോൾ അതിന്റെ ചുറ്റുവട്ടങ്ങളോട് യാതൊരുബന്ധവിമില്ലാത്തവർ അതിനെതിരെ എഴുതുകയോ പറയുകയോ ചെയ്യുന്നത് ബൗദ്ധികമായ അവരുടെ സത്യസന്ധത യില്ലായ്മയാണ് സൂചിപ്പിക്കുന്നത്.
കാര്യകാരണ ബന്ധം സ്ഥാപിച്ചെടുക്കുന്ന യുക്തിവിചാരത്തിൽ നിരീശ്വര ചിന്തയുടെ വിരശല്യമുള്ളവർക്ക് വിശ്വാസത്തിലധിഷ്ഠിതമായ തിരുസഭയുടെ ഇത്തരം പ്രഖ്യാ
പനങ്ങൾ കൂടുതൽ അസ്വസ്ഥതകളുണ്ടാക്കുമെന്നതും വിശ്വാസികൾ ഓർത്തിരിക്കണം.