(യോഹ 19,17-42): ഈശോയുടെ പീഡാനുഭവ വിവരണത്തിന്റെ ഈ മൂന്നാം ഭാഗത്ത് രണ്ടു രംഗങ്ങളാണ് നാം പഠനവിഷയമാക്കുന്നത്. 1. കാൽവരിയിലെ രംഗം (19,17-37); 2. ഈശോയുടെ മൃതസംസ്‌കാരം (19,38-42).
1. കാൽവരിയിലെ രംഗം (19,17-37)
”അവൻ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം -ഹെബ്രായഭാഷയിൽ ഗൊൽഗോഥാ- എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെ ക്രൂശിച്ചു” (19,17-18). സ്വയം കുരിശ് ഏറ്റുവാങ്ങി കാൽവരിയിലേക്കു പോകുന്ന ഈശോയെ സഭാപിതാക്കന്മാർ പഴയനിയമത്തിലെ ഇസഹാക്കിനോട് ഉപമിക്കുന്നുണ്ട് (ഉല്പ 22,6). തന്റെ ഏകപുത്രനെ ദഹനബലിയായി അർപ്പിക്കണം എന്ന ദൈവത്തിന്റെ കല്പനപ്രകാരം അബ്രാഹം മോറിയാ മലയിലേക്ക് ഇസഹാക്കുമായി പോകുന്നത്, പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിന്റെ പാപപരിഹാരാർത്ഥം ബലിയായി നല്കിയതിന്റെ (യോഹ 3,16) മുൻസൂചനയാണ്.
പ്രതീകാത്മകവും ദൈവശാസ്ത്രപരവുമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന 5 രംഗങ്ങളാണ് ഈ ഭാഗത്തുള്ളത്.
1.1. കുരിശിലെ ശീർഷകത്തെക്കുറിച്ചുള്ള സംവാദം (19,19-22)
1.2. തുന്നലില്ലാത്ത അങ്കി (19,23-25)
1.3. പരിശുദ്ധ മറിയവും ഈശോ സ്‌നേഹിച്ച ശിഷ്യനും (19,25-27)
1.4. ആത്മാവിനെ സമർപ്പിക്കുന്നു (19,28-30)
1.5. പാർശ്വം പിളർക്കപ്പെടുന്നു (19,31-37)
1.1. കുരിശിലെ ശീർഷകത്തെക്കുറിച്ചുള്ള സംവാദം (19,19-22): കുരിശിൽ തറച്ചു കൊല്ലപ്പെടുന്ന കുറ്റവാളികളുടെ കുരിശിൽ അവരിൽ ആരോപിക്കപ്പെട്ട കുറ്റം എഴുതി പ്രദർശിപ്പിക്കുന്ന പതിവ് നിലനിന്നിരുന്നു. അതിൻപ്രകാരം പീലാത്തോസ് ഒരു ശീർഷകം എഴുതി കുരിശിനു മുകളിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: ”നസറായനായ ഈശോ, യഹൂദരുടെ രാജാവ്”. അത് ഹീബ്രുവിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു (19,19-20). ഈശോയുടെ രാജത്വത്തിന്റെ സാർവത്രിക പ്രഖ്യാപനമാണ് ഇതിലൂടെ നടന്നത്. ലത്തീൻഭാഷയും ഗ്രീക്കുഭാഷയും അന്നത്തെ പടിഞ്ഞാറിന്റെയും കിഴക്കിന്റെയും പുരാതനഭാഷകളായിരുന്നു. ഹെബ്രായഭാഷ ഇസ്രായേലിന്റെ വിശുദ്ധഗ്രന്ഥങ്ങളുടെ ഭാഷയും. യഹൂദരുടെയും വിജാതീയരുടെയും ഭാഷകളിൽ സാർവത്രികമായി മിശിഹായുടെ രാജത്വം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു. യഹൂദപുരോഹിതന്മാർ ഇതിനു തടസ്സം പറഞ്ഞുവെങ്കിലും പീലാത്തോസ് തന്റെ നിലപാടിൽ ഉറച്ചുനിന്നു: ”ഞാൻ എഴുതിയത് എഴുതി” (19,21-22).
1.2. തുന്നലില്ലാത്ത അങ്കി (19,22-25): ഈശോയെ ക്രൂശിച്ചതിനുശേഷം പടയാളികൾ അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ച് വീതം വച്ചു. തുന്നലില്ലാതെ നെയ്തുണ്ടാക്കിയ അങ്കി കീറാതെ, അത് ആരുടേതായിരിക്കണമെന്ന് കുറിയിട്ടു തീരുമാനിക്കുകയും ചെയ്തു (19,23). തുന്നലില്ലാത്ത അങ്കി സഭയുടെ ഐക്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രതീകമാണ്. ‘തുന്നൽ’ എന്നതിന് ഗ്രീക്കുഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് ‘സ്‌കിസ്മാ’ എന്ന വാക്കാണ്. ഈ വാക്ക് പിൽക്കാലത്ത് സഭയിലെ വിഭാഗീയതയെ (ശീശ്മ) സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. നാലായി ഭാഗിക്കപ്പെട്ട ഈശോയുടെ വസ്ത്രങ്ങൾ ലോകത്തിന്റെ നാലു കോണുകളിലേക്കും വ്യാപിക്കുന്ന വൈവിധ്യമാർന്ന സഭയെ സൂചിപ്പിക്കുന്നുവെങ്കിൽ, തുന്നലില്ലാത്ത അങ്കി വൈവിധ്യത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന സഭയുടെ ഐക്യത്തെ സൂചിപ്പിക്കുന്നു. ഈ ഐക്യത്തെ ലക്ഷ്യമാക്കിയുള്ളതാണ് ഈശോയുടെ മരണം (11,51-52).
ഈ സംഭവം തിരുവെഴുത്തിന്റെ പൂർത്തീകരണമായിട്ടും സുവിശേഷകൻ അവതരിപ്പിക്കുന്നുണ്ട്: ”എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്ന തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ് പടയാളികൾ ഇപ്രകാരം ചെയ്തത്” (19,24-25). 22-ാം സങ്കീർത്തനം 18-ാം വാക്യമാണ് ഇവിടെ ഉദ്ധരിക്കപ്പെടുന്നത്. ഈ സങ്കീർത്തനം ഈശോയുടെ പീഡാനുഭവ വിവരണത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
1.3. പരിശുദ്ധ മറിയവും ഈശോ സ്‌നേഹിച്ച ശിഷ്യനും (19,25-27): ”ഈശോ തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തത്തിലേക്കു സ്വീകരിച്ചു” (19,26-27). മറിയത്തെ ‘സ്ത്രീ’ എന്നും യോഹന്നാനെ ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ എന്നും സംബോധന ചെയ്യുന്നത് സൂചനാത്മകമാണ്. രണ്ടു സന്ദർഭങ്ങളിൽ മാത്രമാണ് ഈശോ മറിയത്തെ ‘സ്ത്രീ’ എന്നു സംബോധന ചെയ്യുന്നത്: കാനായിലും (2,4) കാൽവരിയിലും (19,26). ഒന്ന് ഈശോയുടെ മഹത്ത്വീകരണത്തിന്റെ ആരംഭത്തിലും, മറ്റൊന്ന് ഈശോയുടെ മഹത്ത്വീകരത്തിന്റെ അവസാനത്തിലും. തന്റെ രക്ഷാകരപ്രവർത്തനത്തിൽ സഹകരിക്കുന്നവളാണ്, അഥവാ രണ്ടാം ഹവ്വായാണ് മറിയം എന്ന് ഈശോ ഇവിടെ സൂചിപ്പിക്കുന്നു. ഇവിടെ മറിയം സഭയെ സൂചിപ്പിക്കുന്നുവെന്നും പറയാം. സഭയാണല്ലോ ഈശോയുടെ മഹത്ത്വീകരണശേഷം അവിടുത്തെ രക്ഷാകരപ്രവർത്തനത്തിൽ സഹകരിക്കേണ്ടവൾ.
”ഈശോ തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു” (19,26) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ‘കണ്ടു പറഞ്ഞു’ എന്ന പ്രയോഗം വെളിപ്പെടുത്തലിന്റെ ധ്വനി ഉൾക്കൊള്ളുന്നതാണ് (1,29). ഇവിടെ ഈശോ മറിയത്തിന്റെ ‘സഭാമാതൃത്വം’ പരസ്യമായി പ്രഖ്യാപിക്കുകയാണ്. ഇത്രയുംനാൾ തന്റെ മാത്രം അമ്മയായിരുന്ന മറിയത്തെ, ഈ അവസരത്തിൽ തന്നിൽ വിശ്വസിക്കുന്നവർക്കെല്ലാം അമ്മയായി ഈശോ നല്കുന്നു. ഈശോയിൽ വിശ്വസിക്കുന്ന ഓരോരുത്തരും ഈശോ സ്‌നേഹിക്കുന്ന ശിഷ്യനും ശിഷ്യയുമാണ്. മറ്റു വാക്കുകളിൽ, മറിയത്തെ വിശ്വാസികളുടെ അമ്മയായി ഈശോ ഇവിടെ പ്രഖ്യാപിക്കുന്നു. അതോടൊപ്പം മറിയം സഭയുടെ പ്രതീകമാകയാൽ സഭയെയും വിശ്വാസികളുടെ അമ്മയായി ഈശോ ഇവിടെ നല്കുന്നുവെന്നും പറയാം.
1.4. ആത്മാവിനെ സമർപ്പിക്കുന്നു (19,28-30): ”അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി ഈശോ പറഞ്ഞു: എനിക്കു ദാഹിക്കുന്നു” (19,28). മരണത്തോടടുത്തപ്പോൾ ഈശോയ്ക്കു ശാരീരികമായി ദാഹമുണ്ടായിക്കാണും. എന്നാൽ തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി ”എനിക്കു ദാഹിക്കുന്നു” എന്ന് ഈശോ പറഞ്ഞെങ്കിൽ അതു കേവലം ശാരീരികമായ ദാഹമല്ല എന്നതു വ്യക്തമാണ്. അതുപോലെതന്നെ, ”എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് ഈശോ പറഞ്ഞു” എന്നു പറയുമ്പോൾ അതും ദൈവശാസ്ത്രപരമായ അർത്ഥത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘എല്ലാം നിറവേറിക്കഴിഞ്ഞു’ എന്നത് അവിടുത്തെ രക്ഷാകരപ്രവർത്തനത്തിന്റെ പൂർത്തീകരണമാണ്. അതുകൊണ്ട് ഇത് ഈശോയുടെ രക്ഷാകരദാഹത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
ഈശോ ദൈവവും മനുഷ്യനുമായതുകൊണ്ട്, രണ്ടു ദാഹങ്ങൾ ഇവിടെ ഈശോയിൽ സംഗമിക്കുന്നു: ദൈവത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ദാഹവും, മനുഷ്യനു വേണ്ടിയുളള ദൈവത്തിന്റെ ദാഹവും. ഈശോയുടെ മഹത്ത്വീകരണത്തിലൂടെ മനുഷ്യന്റെ ദാഹം ശമിപ്പിക്കുന്ന, പരിശുദ്ധാത്മാവാകുന്ന ജീവജലം നല്കപ്പെടുമെന്ന് യോഹ 7,37-39 ൽ ഈശോ പ്രഖ്യാപിക്കുന്നുണ്ട്. ആ പ്രഖ്യാപനം ഇവിടെ അന്വർത്ഥമാവുകയാണ്. പരിശുദ്ധാത്മാവാകുന്ന ജീവജലം പാനം ചെയ്യുവാനുള്ള മനുഷ്യന്റെ ദാഹവും ഈ ജീവജലം നല്കി മനുഷ്യന്റെ ദാഹം ശമിപ്പിക്കുവാനുള്ള ദൈവത്തിന്റെ ദാഹവും ഇവിടെ സംഗമിക്കുന്നു. ”എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു” (19,30) എന്ന വാക്കുകൾ ജീവജലമാകുന്ന ആത്മാവിനെ നല്കുന്നതിനെയും സൂചിപ്പിക്കുന്നുണ്ട്. പീഡാനുഭവമരണോത്ഥാനത്തിലൂടെ ഈശോ മഹത്ത്വീകരിക്കപ്പെട്ടതുവഴി പരിശുദ്ധാത്മാവാകുന്ന ജീവജലം മനുഷ്യകുലത്തിനു നല്കപ്പെട്ടു. സമാന്തരസുവിശേഷങ്ങളിൽ ഈശോ ”ജീവൻ വെടിഞ്ഞു” എന്നും (മത്താ 27,50; മർക്കോ 15,37) ”പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും (ലൂക്കാ 23,46) പറയുന്നിടത്ത്, യോഹന്നാന്റെ സുവിശേഷത്തിൽ, ”തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു” (യോഹ 19,30) എന്നേ കാണുന്നുള്ളു. തന്റെ രക്ഷാകരകർമ്മം പൂർത്തിയാക്കിയ ഈശോ അതിന്റെ ഫലമെന്നോണം മാനവകുലത്തിനു മുഴുവനുംവേണ്ടി തന്റെ ആത്മാവിനെ, പരിശുദ്ധാത്മാവിനെ നല്കുകയായിരുന്നു.
1.5. പാർശ്വം പിളർക്കപ്പെടുന്നു (19,31-37): കുരിശിൽ തറയ്ക്കപ്പെട്ടിരുന്നരുടെ ശരീരങ്ങൾ താഴെയിറക്കാൻ വന്ന പടയാളികൾ ഈശോയോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കാലുകൾ തകർത്തു. എന്നാൽ, ഈശോ മരിച്ചു കഴിഞ്ഞിരുന്നതിനാൽ അവിടുത്തെ കാലുകൾ അവർ തകർത്തില്ല. ”എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവും വെള്ളവും പുറപ്പെട്ടു” (19,34). തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പുതിയ പെസഹാക്കുഞ്ഞാടായി അവതരിപ്പിക്കുന്ന സുവിശേഷകൻ, പെസഹാക്കുഞ്ഞാടുകളുടെ അസ്ഥികൾ തകർക്കപ്പെടാതെ സൂക്ഷിക്കപ്പെടണമെന്ന പഴയനിയമ കല്പന ഓർമ്മിപ്പിക്കുന്നു (പുറ 12,46).
അതേസമയം, ഈശോയുടെ പാർശ്വം പിളർക്കപ്പെടുകയും അവിടെനിന്നു രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തത് യോഹന്നാൻശ്ലീഹാ പ്രത്യേകം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവമാണ്: ”അതു കണ്ടയാൾത്തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു” (യോഹ 19,35). ബൈബിൾ വ്യാഖ്യാതാക്കൾ ഇതു പ്രതീകാത്മകമായിട്ടാണ് വിശദീകരിക്കുന്നത്. രക്തം ഈശോയുടെ രക്ഷാകരപ്രവർത്തനത്തെയും വെള്ളം അതിന്റെ ഫലമായി നല്കപ്പെട്ട പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നു. സഭാപിതാക്കന്മാർ ഈ സംഭവത്തിന് കൂദാശാപരമായ വ്യാഖ്യാനമാണു നല്കുന്നത്. മണവാളനായ ഈശോയുടെ പാർശ്വത്തിൽനിന്നും മണവാട്ടിയായ സഭയും കൂദാശകളും -പ്രത്യേകിച്ച് മാമ്മോദീസായും പരിശുദ്ധ കുർബാനയും- ആവിർഭവിക്കുന്നതായി ഇതു സൂചിപ്പിക്കുന്നു.
കക. ഈശോയുടെ മൃതസംസ്‌കാരം (19,38-42)
ഈശോയുടെ മൃതസംസ്‌കാരം ചുരുങ്ങിയ വാക്കുകളിൽ യോഹന്നാൻശ്ലീഹാ ഇവിടെ അവതരിപ്പിക്കുന്നു. യഹൂദരുടെ പ്രധാനപുരോഹിതന്റെ ആലോചനാസംഘത്തിൽപ്പെട്ട അരിമത്തിയാക്കാരൻ ജോസഫും നിക്കൊദേമോസുമാണ് ഈശോയുടെ മൃതസംസ്‌കാരം നടത്തുന്ന വ്യക്തികൾ. ഈശോയോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ ഈ സംഭവത്തിനു സാക്ഷികളുമാണ്. മൃതശരീരം രാത്രിയിൽ കുരിശിൽ കിടക്കുന്നത് നിയമവിരുദ്ധമായിരുന്നു (നിയ 21,23). അതുകൊണ്ടായിരിക്കണം അരിമത്തിയാക്കാരൻ ജോസഫ് ഈശോയുടെ ശരീരം എടുത്തുമാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചുവാങ്ങുകയും, സമീപത്തുണ്ടായിരുന്ന തോട്ടത്തിലെ കല്ലറയിൽ സംസ്‌കരിക്കുകയും ചെയ്തത് (19,38). ഈശോയുടെ മൃതസംസ്‌കാരവും അവിടുത്തെ രാജത്വം പ്രഖ്യാപിക്കുന്ന ഒരു അവസരമാണ്. അക്കാലത്തെ യഹൂദപ്രമാണികളിൽ പ്രമുഖരും കുലീനരുമായ ജോസഫിന്റെയും നിക്കൊദേമോസിന്റെയും സാന്നിദ്ധ്യം, ധാരാളം സുഗന്ധദ്രവ്യങ്ങൾ, പുതിയ കല്ലറ എന്നിവയെല്ലാം ഈശോയുടെ രാജത്വത്തിന്റെ അടയാളങ്ങളായി കണക്കാക്കാവുന്നതാണ്. ജോസഫ് മിശിഹായെ സംസ്‌കരിച്ചത് തന്റെ പുതിയ കല്ലറയിലായിരുന്നുവെന്ന് മത്തായിസുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട് (27,60). യഹൂദരുടെ കാഴ്ചപ്പാടിൽ ശിക്ഷാർഹമായ ഈ നടപടി സ്വീകരിക്കുവാൻ ജോസഫ് തയ്യാറായത്, അദ്ദേഹം മിശിഹായിൽ ദൈവത്തിന്റെ പ്രവർത്തനം ദർശിച്ചതുകൊണ്ടായിരിക്കണം.
ഈശോയുടെ മൃതസംസ്‌കാരം ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വിഷയമാണ്. ഉത്ഥിതനായ മിശിഹായിലുള്ള ആദിമസഭയുടെ വിശ്വാസം നാലു കാര്യങ്ങളാണ് ഏറ്റുപറഞ്ഞിരുന്നത് – ഈശോയുടെ മരണം, മൃതസംസ്‌കാരം, ഉത്ഥാനം, പ്രത്യക്ഷപ്പെടൽ. മരണം സംഭവിച്ചു എന്നതിന് തീർച്ച നല്കുന്നത് മൃതസംസ്‌കാരമാണ്. അതുകൊണ്ടാണ് ശൂന്യമായ കബറിടവും പ്രത്യക്ഷീകരണങ്ങളും മിശിഹായുടെ ഉത്ഥാനത്തിന്റെ വിവരണങ്ങളായി സുവിശേഷങ്ങളിൽ രൂപംകൊണ്ടത്.
ചോദ്യങ്ങൾ
1. കാൽവരിയിൽ ഏതെല്ലാം രംഗങ്ങളായിട്ടാണ് യോഹന്നാൻ ഈശോയുടെ പീഡാനുഭവം വിവരിക്കുന്നത്?
2. കുരിശിലെ ശീർഷകവും തുന്നലില്ലാത്ത അങ്കിയും എന്തിനെ സൂചിപ്പിക്കുന്നു?
3. ഈശോ തന്റെ ആത്മാവിനെ സമർപ്പിക്കുന്നതും, ഈശോയുടെ പാർശ്വം പിളർക്കപ്പെടുന്നതും രക്തവും വെള്ളവും പുറപ്പെടുന്നതും ഏതെല്ലാം രക്ഷാകര യാഥാർത്ഥ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്?
4. ഈശോയുടെ മൃതസംസ്‌കാരത്തിന്റെ അർത്ഥവും പ്രാധാന്യവും എന്ത്?