‘ഓപ്പൺ ഡോർസ്’ എന്നതു പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനു വേണ്ടി
യിട്ടുള്ള ഒരു അന്താരാഷ്ട്ര ഏജൻസിയാണ്. ഇവർ വിവിധ രാഷ്ട്രങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.ഈ റാങ്കിങ്ങിൽ ഭരണകൂടം നേരിട്ട് പീഡനം നടത്തുന്ന രാഷ്ട്രങ്ങൾക്ക് ഏറ്റവും കൂടിയ സ്‌കോറുകളും (ഉദാ. ഉത്തര കൊറിയ) ഭരണകൂടത്തിന്റെ പിൻതുണയോടെ പീഢനങ്ങൾ നടക്കുന്ന രാഷ്ട്രങ്ങൾക്ക് അതിനു താഴെസ്‌കോറുകളും (ഉദാ. ഇന്ത്യ) ഭരണകൂടം എതിർക്കുന്ന ഗ്രൂപ്പുകൾ നടത്തുന്ന പീഢനങ്ങൾക്ക് ഏറ്റവും താഴ്ന്ന സ്‌കോറുകളും (ഉദാ. നൈജീരിയ) ആണ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പീഡന വിവരങ്ങൾ പുറത്തുവരുന്ന രാഷ്ട്രങ്ങളിലായിരിക്കില്ല യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത്.
ദശകങ്ങളായി ഉത്തരകൊറിയ ആണ് ക്രൈസ്തവ പീഡനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ഇപ്പോൾ മറ്റ്പല രാജ്യങ്ങളും അതിനടുത്ത് എത്തിയിരിക്കുന്നു. 2018 ലെ വാർഷിക കണക്കുകളനുസരിച്ച് 22 കോടി ക്രിസ്ത്യാനികൾ പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ചുവരുന്നു .അതായത് 8% ത്തിലധികം ക്രിസ്ത്യാനികൾ ക്രിസ്തുമതം നിയമവിരുദ്ധമോ, നിരോധിക്കപ്പെട്ടതോ ശിക്ഷാർഹമോ ആയ സ്ഥലങ്ങളിൽ ജീവിക്കുന്നു.
കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തരകൊറിയ 16 വർഷമായി ഒന്നാം സ്ഥാനത്ത് ആണ്. ഇവിടെ അമ്പതിനായിരത്തിലധികം ക്രിസ്ത്യാനികൾ ഏതെങ്കിലും ജയിലുകളിലോ, ലേബർ ക്യാമ്പുകളിലോ ആണ്. ഉത്തര കൊറിയ തന്നെയാണ് 2018 ലെ 94/100 സ്‌കോറോടുകൂടി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.
രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് അഫ്ഗാനിസ്ഥാൻ ആണ് സ്‌കോർ 93/100. ഈ രാജ്യങ്ങളിലെ ഭരണകൂടം ക്രിസ്ത്യാനികളുടെ വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, ദേശീയ ജീവിതം, സഭാ ജീവിതം, എന്നീ തലങ്ങളിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു. മത പീഡനങ്ങളുടെയും അസഹിഷ്ണുതയുടെയും ഭീകര രൂപങ്ങളാണ് ഈരാജ്യങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ഈ മതപീഡനങ്ങൾ അസ്ഥാനത്താക്കുന്നു. ഉത്തര കൊറിയയിലെ പീഡനങ്ങളെ നമുക്ക് ഊഹിച്ചെടുക്കാൻ എങ്കിലും സാധിക്കും, പക്ഷേ അഫ്ഗാനിസ്ഥാനിലെ അവസ്ഥ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ്. കഴിഞ്ഞ 25 വർഷത്തെ കണക്കെടുപ്പുകളിൽ അഫ്ഗാനിസ്ഥാൻ എപ്പോഴും പത്താം സ്ഥാനത്തിന് ഉള്ളിൽ വന്നിട്ടുണ്ട്. ഓരോ വർഷവും ഈ രാജ്യത്തിന്റെ റാങ്ക് നിലവാരം ഉയർന്നു വന്നിട്ടേ ഉള്ളൂ.
പാക്കിസ്ഥാൻ 5-ാം സ്ഥാനത്താണ് വന്നിരിക്കുന്നത്. ദൈവാലയ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നിർബന്ധിത വിവാഹങ്ങളും ആണ് ഇവിടുത്തെ പ്രധാന പീഡനങ്ങൾ. അഫ്ഗാനിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നു എന്ന കാരണത്താൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാന് ഉള്ള എല്ലാ സൈനിക ധനസഹായങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
ബൊക്കോ ഹറാമും ഫുലാനി തീവ്രവാദികളും ആക്രമണങ്ങൾ നടത്തുന്ന നൈജീരിയ 14 -ാം സ്ഥാനത്താണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് 35 -ാം സ്ഥാനത്താണ്. എന്നാൽ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകൾ മാത്രം എടുത്താൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നു.
ആദ്യ പത്ത് സ്ഥാനങ്ങൾ
1. ഉത്തര കൊറിയ
2. അഫ്ഗാനിസ്ഥാൻ
3. സോമാലിയ
4. സുഡാൻ
5. പാകിസ്ഥാൻ
6. എരിത്രിയ
7. ലിബിയ
8. ഇറാക്ക്
9. യമൻ
10. ഇറാൻ
ഇതിൽ ഉത്തരകൊറിയയും എറിത്രിയയുമൊഴികെ ബാക്കിയെല്ലാം ഇസ്ലാമികരാഷ്ട്രങ്ങളാണ്. ഈ ലിസ്റ്റിലുള്ള 50 രാഷ്ട്രങ്ങളിൽ 35 ഉം ഇസ്ലാമിക രാഷ്ട്രങ്ങളാണ്.
ഇസ്ലാമിക മുന്നേറ്റങ്ങൾ
ലോകത്തിൽ ഇന്ന് നടക്കുന്ന ഇസ്ലാമികമുന്നേറ്റങ്ങൾ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഉള്ളവയാണ്. ലോകരാഷ്ട്രങ്ങളെ ഇസ്ലാമിക ആധിപത്യത്തിൽ കൊണ്ടുവരിക,ശരിയത്ത് നിയമം നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഇസ്ലാമിക മുന്നേറ്റത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്.
1. പീഡനങ്ങളും ആക്രമണങ്ങളും നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും.
2. അനിസ്ലാമികമായ എല്ലാത്തിനോടും നിസഹകരിച്ച് അക്രമരഹിതമായി അവയെ പരാജയപ്പെടുത്തുന്നവർ.
3. ഇസ്ലാമിക ആശയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി സമൂഹത്തിൽ പ്രഭാഷണങ്ങളിലൂടെയും മറ്റും പ്രചരണങ്ങൾ നടത്തുന്നവർ.
ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ഇവർ സമൂഹത്തെ മുഴുവൻ മതമൗലികവൽകരിക്കുന്നു. ഇസ്ലാമിക ന്യൂനപക്ഷ രാഷ്ട്രങ്ങളിൽ ഇവർ മുസ്ലിം സമുദായത്തെ മതമൗലികവൽകരിക്കുന്നു.
ക്രിസ്ത്യൻ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ
ലോകത്തിലെ എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് ആറ് ക്രിസ്ത്യൻ സ്ത്രീകൾ എങ്കിലും വധഭീഷണി ഭയന്ന് ബലാൽസംഗം ചെയ്യപ്പെടുകയോ, ലൈംഗിക ചൂഷണത്തിന് ഇരയാവുകയോ, നിർബന്ധിത വിവാഹത്തിന് വിധേയമാവുകയോ ചെയ്യുന്നു. ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ മാത്രമാണ്. യാഥാർഥ്യം ഇതിലും ഭീകരമാണ്. ക്രിസ്ത്യൻ സ്ത്രീകൾ ഇരട്ട പീഡനത്തിന് ഇരയാകുന്നു. മതത്തിന്റെ പേരിലും സ്ത്രീത്വത്തിന്റെപേരിലും.
ഇന്ത്യയും മറ്റ് അനിസ്ലാമിക രാഷട്രങ്ങളും
ഈ 50 രാജ്യങ്ങളിൽ 30 തിലും പീഡനങ്ങൾ ഓരോ വർഷവും വർധിക്കുന്നതായാണ് കണക്ക്. ഇവയിൽ ബഹുഭൂരിപക്ഷവും ഇസ്ലാമിക രാഷ്ട്രങ്ങൾ ആണെങ്കിലും ഇതര രാജ്യങ്ങളിലും സ്ഥിതി ഇതുപോലൊക്കെ തന്നെയാണ്. ഇന്ത്യയുടെ റാങ്ക് 2017 ലെ 15 ൽ നിന്ന് 2018 ൽ 11 ആയി ഉയർന്നിരിക്കുന്നു. 2014 ഇന്ത്യയ്ക്ക് വെറും 55ാം സ്ഥാനം മാത്രമായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണ കാലഘട്ടം അവസാനിക്കുമ്പോഴേക്കും അത് 11ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. ചൈനയിലും വിയറ്റ്‌നാമിലും മതത്തിന്റെ പേരിൽ അല്ല കമ്യൂണിസത്തിന്റെ പേരിലാണ് പീഡനങ്ങൾ നടക്കുന്നത്.
ശുഭ വാർത്തകൾ
താൻസാനിയ, കോർമസ് എന്നീ രാജ്യങ്ങൾ ഇസ്ലാമിക ആക്രമണങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഐഎസിന്റെ പരാജയവും ക്രിസ്ത്യാനികളുടെ പലായനവും സിറിയയിൽ പീഡനങ്ങൾ കുറയുന്നതിന് കാരണം ആയിട്ടുണ്ട്. ഇവയല്ലാതെ ക്രൈസ്തവ ലോകത്തിനു കാര്യമായ ശുഭവാർത്തകളൊന്നും നിലവിൽ പ്രതീക്ഷിക്കാനില്ല.