ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പരസ്യം കേൾക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ല. പുകവലിക്കെതിരെയുളള മുന്നറിയിപ്പാണിത്. അപകടകരമായ കാര്യങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകൾ വേണ്ട സമയത്ത് നല്കിയില്ലെങ്കിൽ അതു
മൂലമുണ്ടാകുന്ന ആഘാതം വലുതായിരിക്കും. മനുഷ്യജീവിതത്തെ പ്രായഭേദമെന്യേ, തൊഴിൽഭേദമെന്യേ ബാധിക്കുന്ന ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധുക്കളെയും കുടുംബത്തെയും മൂല്യങ്ങളെയും തകർക്കുന്ന ഒരു അപകടകരമായ യാഥാർത്ഥ്യമാണ് പോണോഗ്രഫി അഥവാ അശ്ലീലകല. വലിയൊരു അപകടകരമായ പോണോഗ്രഫിയെക്കുറിച്ച,് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ശരിയായ മുന്നറിയിപ്പും അവബോധവും ലഭിക്കാത്തത് അതേല്പിക്കുന്ന ആഘാതത്തിന്റെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നു. ‘പോണോഗ്രഫി ശുദ്ധതയുടെ മോഷ്ടാവ്’ എന്ന പുസ്തകത്തിന്റെ വരവ് ഈ സാഹചര്യത്തിലാണ്. ഇത് കാലഘട്ടത്തിന്റെആവശ്യമാണ്.വലിയഅപകടത്തിന്റെ ആഘാതത്തിൽ നിന്നു രക്ഷപെടാനുളള മുന്നറിയിപ്പാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ഒരു പ്രത്യേക രീതിയിൽ എന്നൊന്നുമല്ല, ആരെയും എങ്ങനെയും ബാധിക്കാവുന്നതും ആഘാതമേല്പിക്കാവുന്നതുമായ ഒരു തിന്മയാണ് പോണോഗ്രഫി. സ്ത്രീകൾക്കും കുട്ടികൾക്കും ഇതുമൂലം ഏല്‌ക്കേണ്ടിവരുന്ന ആഘാതത്തിന് അതിരില്ല. ഇതെല്ലാം വളരെ സമ്യക്കായി മനോഹരമായിട്ടാണ് ശ്രീ. ജോസി ജെ. ആലഞ്ചേരി 56 പേജുളള തന്റെ പുസ്തകത്തിൽഅവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പരിശീലനത്തിൽ ദീർഘകാലമായി പ്രവർത്തിച്ചു പരിചയമുളള ശ്രീ. ജോസിക്ക് കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന, അവരുടെ നിഷ്‌കളങ്കതയും വിശുദ്ധിയും ധാർമ്മികതയും കാർന്നുതിന്നുന്ന, പോണോഗ്രഫി എന്ന വിഷജന്തുവിനെ തുറന്നു കാട്ടുന്ന, അതിൽ നിന്നു രക്ഷപെടാൻ മാർഗ്ഗം തെളിക്കുന്ന, ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിച്ചത് വലിയ ദൈവാനുഗ്രഹമാണ്.കുട്ടികളുടെപരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഈവിഷയത്തിൽമലയാളഭാഷയിലുളള ഒരു പ്രഥമ കൈപുസ്തകമാണ് ‘ശുദ്ധതയുടെ മോഷ്ടാവ്’. ഈ പുസ്തകത്തിന് കിട്ടുന്ന പ്രചാരം പോണോഗ്രഫി മൂലമുണ്ടാകുന്ന അധാർമ്മികതയ്ക്കും ആഘാതത്തിനും ലൈംഗിക അരാജകത്വത്തിനും എതിരെയുളള മുന്നറിയിപ്പാണ്.
ചങ്ങനാശേരി, പേജ് 56, വില 120, മൾട്ടികളർ, സന്ദേശനിലയത്തിലും സെന്റ് ജോസഫ് ബുക്ക് സ്റ്റാളിലും ലഭ്യമാണ്.