മിശിഹാനുഗമനത്തിന്റെയുംമിശിഹാനുകരണത്തിന്റയും പൂർണ്ണത രക്തസാക്ഷിത്വത്തിലാണെന്നാണ് സഭ വിശ്വസിക്കുന്നത്. സഭയുടെ ചരിത്രം പരിശോധിച്ചാൽ ആദ്യനൂറ്റാണ്ടുമുതൽ ഇന്നുവരെ തങ്ങളുടെ രക്തം കൊണ്ട് മിശിഹായ്ക്ക് സാക്ഷ്യം നല്കിയ അനേകം സഹദാമാർ ഉണ്ടായിട്ടുണ്ട്. അവരുടെ ജീവിക്കുന്ന ഓർമ്മകൾ സഭാമക്കളിൽ വിശ്വാസതീക്ഷ്ണത നിറയ്
ക്കുന്നു. ഫെബ്രുവരി 23-ാം തീയതി സഹദാ മാർ പോളിക്കാർപ്പിന്റെ ഓർമ്മ സഭയിൽ ആഘോഷിക്കപ്പെടുന്നു. സ്മിർണായിലെ മെത്രാനായിരുന്ന മാർ പോളിക്കാർപ്പിന്റെ ചരിത്രം നമ്മിൽ ആവേശം ജനിപ്പിക്കും. വിശുദ്ധഗ്രന്ഥത്തിനു പുറത്ത് മിശിഹായെപ്രതി രക്തസാക്ഷിത്വംവരിച്ച ഒരാളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനമായ രേഖയായ’മാർപോളിക്കാർപ്പിന്റെരക്തസാക്ഷിത്വവിവരണത്തിൽ കാണുന്ന അദ്ദേഹത്തിന്റെ വാങ്മയചിത്രം അതീവഹൃദയസ്പർശിയാണ്. ഒരുപക്ഷേ സഭയിൽ രക്ത
സാക്ഷിത്വവണക്കം ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോടെയായിരിക്കണം.
എൺപ്പത്തിയാറുവർഷം നീണ്ട തന്റെ ജീവിതവും മരണവും മിശിഹായുടെ ജീവിതത്തോടു പൂർണ്ണമായി അനുരൂപപ്പെടുത്തുവാൻ കഴിഞ്ഞ മാർ പോളിക്കാർപ്പ് സഭയുടെ അഭിമാനവും സഭാമക്കൾക്ക് വിസ്മയവു
മാണ്. അപ്പസ്‌തോലിക പിതാക്കന്മാരുടെ ഗണ
ത്തിൽ എണ്ണപ്പെടുന്ന ഇദ്ദേഹം യോഹന്നാൻ ശ്ലീഹായുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു. സ്മിർണായിലെ ദൈവജനത്തെ സത്യവിശ്വാസത്തിൽ നിലനിർത്തുവാൻ യത്‌നിച്ച ഈ
മെത്രാൻ സഭാപിതാക്കന്മാരുടെ ഇടയിലെ
പൊൻ താരകമായിരുന്നു. ഈശോമിശിഹായുടെ സഹനങ്ങളോടു താദാത്മ്യപ്പെടുന്ന രീതിയിൽ സുവിശേഷാത്മകമായ രക്തസാക്ഷിത്വം സ്വീകരിച്ചുകൊണ്ട് തന്റെ മരണം പോലും അദ്ദേഹം മിശിഹാനുകരണത്തിന്റെ വേദിയാക്കി മാറ്റി.
വിശ്വാസസമൂഹത്തിന്റ സംരക്ഷണത്തി
നായി ഗ്രാമത്തിൽനിന്ന് മാറിതാമസിക്കേണ്ടി
വന്ന അദ്ദേഹത്തിന് തന്റെ മരണത്തിനു മൂന്നു
ദിവസംമുമ്പ് ഒരു ദർശനമുണ്ടായി. തന്റെ കിട
ക്കയിലെ തലയിണ കത്തുന്ന രംഗമായിരുന്നു
അത്. താൻ ജീവനോടെ ദഹിപ്പിക്കപ്പെടാൻ പോകുന്ന യാഥാർത്ഥ്യം ഈ ദർശനത്തിന്റെ ഉൾപ്പൊരുളായി അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെമരണം മുൻകൂട്ടി പ്രവചിക്കുന്ന ഈശോയെ നമുക്ക് സുവിശേഷത്തിൽ കാണാം. അപ്രകാരം തന്നെ പോളിക്കാർപ്പിനും തന്റെ മരണം നേരത്തേ ദർശിക്കാനായി. വിജാതീയപട്ടാളക്കാരുടെ ഭീഷണികൾക്ക് വഴിപ്പെടാതെമിശിഹായിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്ന പോളിക്കാർപ്പിനെ ജീവനോടെ ദഹിപ്പിക്കുവാൻ റോമൻ പ്രോക്യുൺസൂൾ തീരുമാനിച്ചു. ഈശോ കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടത് തന്റെ പ്രിയ ശിഷ്യനായ യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെട്ടായിരുന്നല്ലോ. പോളിക്കാർപ്പും സ്വന്തം വീട്ടുകാരാലാണ് ഒറ്റിക്കൊടുക്കപ്പെട്ടത്. ഈശോയെപ്പോലെതന്നെപോളിക്കാർപ്പുംഅറസ്റ്റുചെയ്യപ്പെടുന്നത് ഒരു വെള്ളിയാഴ്ചയായിരുന്നു. ഒരു കള്ളനെയെന്നപോലെ താൻ പിടിക്കപ്പെടുമ്പോഴും അർഹിക്കാത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങുമ്പോഴും പിതൃഹിതം നിറവേറട്ടെയെന്ന ഈശോയുടെ മനോഭാവം പോളിക്കാർപ്പ് കലർപ്പില്ലാതെ സ്വാംശീകരിച്ചു. ഒറ്റിക്കൊടുത്തവനെ സ്‌നേഹിതായെന്ന് വിളിച്ച് ഈശോ ചുംബിച്ചെങ്കിൽ അവർക്ക് ഭക്ഷണം കൊടുക്കുവാനും, അവരോടു സംസാരിക്കാനുംഅവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും ഉത്സാഹിച്ചുകൊണ്ട് പോളിക്കാർപ്പ് മറ്റൊരു മിശിഹായായി പരിണമിക്കാൻ യത്‌നിച്ചു. തന്നെ അറസ്റ്റുചെയ്യാൻ വന്നവരോട് ഒരു മണിക്കൂർ പ്രാർത്ഥിക്കുവാനുള്ള അവസരത്തിനായി അഭ്യർത്ഥിച്ച പോളിക്കാർപ്പ് തുടർച്ചയായി രണ്ടുമണിക്കൂർ നേരത്തേക്ക് തന്റെ ജീവിതകാലത്ത് എപ്പോഴെങ്കിലും കണ്ടുമുട്ടിയ ചെറിയവരും വലിയവരും, പ്രസിദ്ധരും അപ്ര
സിദ്ധരുമായ എല്ലാവരെയും ലോകം മുഴുവനിലുമുള്ള കത്തോലിക്കാസഭയേയും പിതൃസന്നിധിയിൽ അനുസ്മരിച്ച് പ്രാർത്ഥിച്ചു.
പീഡാസഹനവേളയിൽ വസ്ത്രങ്ങൾ അഴിച്ചു
മാറ്റപ്പെട്ട മിശിഹായെപ്പോലെ, തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു വലിയ ജനസമൂ
ഹത്തിന്റെ മുമ്പിൽവച്ച് പോളിക്കാർപ്പും വിവസ്ത്രനാക്കപ്പെട്ടു. വലിയ ആട്ടിൻക്കൂട്ടത്തിൽ നിന്ന് ഊനമറ്റമുട്ടാടിനെബലിക്കായിതിരഞ്ഞെടുക്കുന്നതുപോലെ ദൈവത്തിനു സ്വീകാര്യമായ ബലിയായി തീരാൻ കത്തിയെരിയുന്ന ചിതയുടെ സമീപത്തേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. ചിതക്കു സമീപം പ്രാർത്ഥിച്ചു കൊണ്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിനവർ തീ കൊളുത്തി. എന്നാൽ അത്ഭുതകരമായി മേല്ക്കൂരയുള്ള ഒരു മുറിയുടെ രൂപത്തിൽ അഗ്നി അദ്ദേഹത്തിനുചുറ്റും ഒരുസംരക്ഷണവലയം തീർത്തു. കത്തിയെരിയുന്ന ചിതയിൽനിന്നുയർന്നത് മനുഷ്യമാംസം കരിയുന്ന ദുർഗന്ധമായിരുന്നില്ല, മറിച്ച് സുഗന്ധദ്രവ്യങ്ങളുടെ പരിമളമായി
രുന്നുവെന്നാണ് കണ്ടുനിന്നവരുടെ സാക്ഷ്യം.
‘എൺപത്തിയാറുവർഷം സേവിച്ചിട്ടും അവൻ
എനിക്കൊരുപദ്രവവും ചെയ്തിട്ടില്ല, പിന്നെ
ഞാൻ എന്റെ രാജാവിനെ എങ്ങനെ തള്ളിപ്പറയും’ എന്ന പോളിക്കാർപ്പിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നദൈവസ്‌നേഹത്തിന്റെതീവ്രതയാൽ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി ലോകംമുഴുവൻ പരക്കുവാൻ ഇടയായി. അദ്ദേഹത്തിന്റെ ശരീരം അഗ്നിയിൽ ദഹിക്കുക അസാധ്യമാണന്ന് മനസ്സിലാക്കിയ പ്രോക്യുൺസൂൾ കഠാരകൊണ്ട് അദ്ദേഹത്തെ കുത്തിക്കൊല്ലുവാൻ കല്പ്പിച്ചു.അദ്ദേഹത്തിന്റെ നിർമ്മലമായ ഹൃദയത്തി
ലേക്ക് കഠാര ആഴ്ന്നിറങ്ങിയ നിമിഷങ്ങ
ളിൽ വലിയ അത്ഭുതങ്ങൾക്ക് അവിടെക്കൂ
ടിയിരുന്ന ജനം സാക്ഷിയായി. വിശുദ്ധനായ അദ്ദേഹത്തിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് ഉയർന്നതിന്റെ അടയാളമായി ഒരു പ്രാവ് അദ്ദേഹത്തിൽനിന്ന് പറന്നുയർന്നു; ഒപ്പം
ചുറ്റുപാടുമുയർന്ന തീ മുഴുവൻ കെടത്തക്കരീതിയിൽ രക്തവും. തിന്മയുടെ പ്രതീകമായി അദ്ദേഹത്തിനുചുറ്റും കത്തിയെരിഞ്ഞുകൊണ്ടിരുന്ന തീയെ പവിത്രീകൃതനായ
അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ നന്മ
സമ്പൂർണ്ണമായും ഇല്ലാതാക്കി. അദ്ദേഹത്തിന്റെ മൃതശരീരം സംസ്‌ക്കരിക്കുവാനായി
വിശ്വാസികൾക്ക് വിട്ടുകൊടുക്കാതെ പടയാളി
കൾ അത് വീണ്ടും തീയിലിട്ടു ദഹിപ്പിച്ചു. എന്നാൽ രത്‌നങ്ങളെക്കാൾ വിലയേറിയ അദ്ദേഹത്തിന്റെ അസ്ഥികൾ വിശ്വാസികൾ ശേഖരിച്ച് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ചു വണങ്ങുവാൻ തുടങ്ങി. സഭയിൽ രക്തസാക്ഷിത്വവണക്കം ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോടെയാണ്. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും മിശിഹായോട് താദാത്മ്യപ്പെടുവാൻ യത്‌നിച്ചഈ ശ്ലൈഹികപിതാവ് സഭയുടെഹൃദയത്തിൽഎന്നുംജ്വലിക്കുന്നനല്ലോർമ്മയാണ്.