‘ഏകീകൃത സിവിൽകോഡിനായുള്ള മുറവിളികളും ചർച്ചകളും നമ്മുടെ രാഷ്ട്രീയ, സാമൂഹികമണ്ഡലങ്ങളിൽ ഇടംപിടിച്ചിട്ടു നാളുകളേറെയായി. ബഹുസ്വരതയുടെ സൗന്ദര്യം ലോകത്തിനു കാട്ടികൊടുക്കുന്ന ഭാരതം വിവിധ മതങ്ങളുടെ സംഗമഭൂമിയാണ്. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഈ ആചാരാനുഷ്ഠാനങ്ങളുടെ പരികർമ്മത്തിനുള്ള സ്വാതന്ത്ര്യം വൈവിധ്യങ്ങളുടെ പരിപോഷണത്തിനു നിർണ്ണായകമാണ്. കാലങ്ങളായി സഹിഷ്ണുതയിൽ പുലരുന്ന
ഈ സംസ്‌ക്കാരത്തെ തള്ളിക്കളഞ്ഞുകൊണ്ടേ എല്ലാവരും ഒരേരീതിയിൽ പ്രവർത്തിക്കണമെന്ന അനുശാസിക്കുന്ന ഏകീകൃത സിവിൽകോഡിനായി വാദിക്കാനാവുകയുള്ളു. നാനാത്വത്തിലുള്ള ഏകത്വത്തെക്കുറിച്ചഭിമാനിക്കുന്ന ഭാരതജനതയ്ക്കു നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന ഈ ഒരുമയുടെ മുഖം സ്വീകാര്യമാവില്ല. മതസമൂഹങ്ങളുടെ വൈവിധ്യം സ്വാഭാവികമാണ്. വിവിധങ്ങളായ ദർശനങ്ങളെ വൈവിധ്യമാർന്നരീതിയിൽ ജീവിക്കുന്നവരുടെ സമൂഹമാണ് ഓരോ മതവിഭാഗവുമെന്ന വസ്തുത മറന്നുകൂടാ. ഈ വൈവിധ്യങ്ങളെ അടിച്ചൊതുക്കി ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് ഈ നാട് ഇന്നോളം പരിപാലിച്ച ജനാധിപത്യമൂല്യങ്ങളുടെ നിഷേധമായിരിക്കും. മത
സ്വാതന്ത്ര്യം വൈവിധ്യങ്ങളിലേക്കായിരിക്കും നമ്മെ നയിക്കുകയെന്നതു തീർച്ചയാണ്. ഓരോ മതസമൂഹവും ലൗകികസംവിധാനങ്ങളെ മനസ്സിലാക്കുന്നതിലും അതിഭൗതികമായവയെ വ്യാഖ്യാനിക്കുന്നതിലും ഉപയോഗിക്കുന്ന ദർശനങ്ങൾ വ്യത്യസ്തമാണ്. മതം ഒരു നിർബന്ധിതസമൂഹമല്ലാത്തതിനാൽ എതിർപ്പുള്ളവർക്ക് തങ്ങളുടേതായ കൂട്ടായ്മകൾ രൂപപ്പെടുത്തി തങ്ങളുടെ രീതികൾ സംരക്ഷിക്കാവുന്നതാണ്. എന്നാൽ രാഷ്ട്രങ്ങൾ നേരെമറിച്ച് നിർബന്ധിത
സമൂഹങ്ങളാണ്. അതതു രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ രാഷ്ട്രമനുശാസിക്കുന്ന ഭരണഘടനാപരമായ നിയമസംവിധാനത്തെ അനുസരിക്കാതെ തരമില്ല.
ചില പ്രത്യേകമേഖലകൾ ഹൈന്ദവവിഭാഗങ്ങൾ പിന്തുടർന്നിരുന്ന ആചാരങ്ങളുടെ ഭാഗമായിരുന്നല്ലോ സതി. അനാചാരങ്ങളുടെ ഉത്തമോദാഹരണമായി ഇന്ന് അവതരിപ്പിക്കപ്പെടുന്ന സതി നിരോധിച്ചത് വിദേശിയരായ ബ്രിട്ടീഷ് ഭരണാധികാരികളാണെന്ന് പറയാനാവും. പക്ഷേ ഹൈന്ദവർക്കിടയിൽതന്നെ ഇത്തരം അനാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന ശക്തമായ പൊതുബോധമാണ് വലിയ കോലാഹലങ്ങൾ കൂടാതെ ഈ നിരോധനം സാധ്യമാക്കിയത്. സതി ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല എന്നെ പറയാനാകൂ. സതി നടപ്പിലാക്കണമെന്ന് വാദിക്കുന്ന സമൂഹങ്ങളും ഇന്ന് നിലവിലില്ല.
മുത്തലാക്കിനെ ചൊല്ലിയും ഏറെ വാദപ്രതിവാദങ്ങൾ നടന്നുകഴിഞ്ഞല്ലോ. ചിലസാഹചര്യങ്ങളിൽ സ്ത്രീകളെ മൊഴിചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്ന നിലപാട് പല മുസ്ലീം സമൂഹങ്ങളിലും നിലവിലുണ്ട്. അത് പരമ്പരാഗതവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ചിലരുടെ ധാരണ. ഇത്
ഇന്നു തർക്കത്തിനു വിഷയമായിരിക്കുന്നു. കേന്ദ്രസർക്കാർ ഇതിനെ ക്രിമിനൽകുറ്റമാക്കാൻ ശ്രമിച്ചുകൊണ്ട് ഓർഡിനൻസ്
പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഇതേക്കുറിച്ച് കൂടുതൽ കേസുകളും ചർച്ചകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പുറത്തുനിന്നുനോക്കുന്നവർക്ക് മുത്തലാക്ക് ഒരു വികലനടപടിയായി തോന്നാവുന്നതാണ്
അതിനാൽ അന്യമതസ്തർക്ക് വലിയ എതിർപ്പുകളില്ല. എന്നാൽ മുസ്ലീം സമുദായത്തിൽ ശക്തമായ എതിർപ്പിന്റെ സാധ്യതകളുണ്ടെന്നുള്ളത് തള്ളിക്കളയാനാവില്ല. തങ്ങളുടെ മതവിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായി അവർ ഇതിനെകാണുന്നതിനാൽ വലിയ എതിർപ്പുകൾക്ക് ഇതിടയാക്കും. പക്ഷേ
പ്രധാനപ്പെട്ടകാര്യം ഇത് മതവിശ്വാസത്തിന്റെ ഭാഗമായി കാണുന്നവർ ഏറെയുണ്ടെന്നതാണ്. അവരുടെ അംഗീകാരം ഇവിടെ സുപ്രധാനമാണ്. അവരുടെ വിശ്വാസത്തിന്റെ ഭാഗമാണവയെങ്കിൽ നിയമനിർമ്മാതാക്കൾ കരുതലോടെ വർത്തിക്കേണ്ടതുണ്ട്. ശബരിമല സ്ത്രീപ്രവേശനം ഏറെ വിവാദങ്ങൾക്കു വിഷയമായിട്ടുണ്ട്. സ്ത്രീസമത്വവാദികൾ ഇതിനെ വലിയതോതിൽ പ്രശ്‌നവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. സമത്വത്തിന്റെ വിഷയം മാത്രമാണോ അതോ വിശ്വാസത്തെ ബാധിക്കുന്നതാണോ എന്നുകൂടിയുള്ള വിലയിരുത്തലുകൾ ഇവിടെ അനിവാര്യമാണ്. സ്ത്രീപ്രവേശനവിലക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗവും അല്ലെന്ന് മറുപക്ഷവും അഭിപ്രായപ്പെടുന്നിടത്ത് വിഷയം കൂടുതൽ സങ്കീർണ്ണമാകുന്നു. തങ്ങളുടെ സ്ഥാപിതതാത്പര്യങ്ങൾക്കും പ്രത്യയശാസ്ത്രനിലപാടുകൾക്കുമനുസൃതം ഒരുഭാഗത്തെ പിന്തുണയ്ക്കുവാനും മറുഭാഗത്തിന്റെ വിശ്വാസ അവകാശത്തിന്മേൽ കൈകടത്താനും സർക്കാരുകൾക്ക് അവകാശമില്ലെന്ന് മറന്നുകൂടാ. നിയമനിർമ്മാണം ഏവരേയും മാനിക്കുന്നതും നിഷ്പക്ഷവുമായിരിക്കണമല്ലോ.
മതവിശ്വാസത്തിന്റെ കാഴ്ച്ചപ്പാടിൽ തെറ്റെന്നു കരുതുന്ന പലകാര്യങ്ങളെയും നിയമംകൊണ്ട് തെറ്റെന്ന് കാണിക്കുന്ന പ്രവണതയാണ് കാലങ്ങളായി നിലനിന്നിരുന്നത്. മതങ്ങൾ ധാർമ്മികമൂല്യങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധാലുക്കളാകയാൽ ഈ പ്രക്രിയ പൊതുധാർമ്മികതക്ക് ഇണങ്ങുന്നതായിരുന്നു. വിശ്വാസത്തിനു ഹാനികരമായിത്തീരുന്നവ സമൂഹത്തിന്റെ പൊതു ധാർമ്മിക മൂല്യങ്ങൾക്കും വിരുദ്ധമായിത്തീരാൻ ഇടയുണ്ടെങ്കിലും അവയെ എതിർക്കുക വിശ്വാസസമൂഹത്തിന്റെ ചുമതലയായിരുന്നു. ഗർഭഛിദ്രം, സ്വവർഗ്ഗരതി, ദയാവധം തുടങ്ങിയവയെല്ലാം നിയമപരമായി അംഗീകരിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ ധാർമ്മിക അടിത്തറ ഇളകുകയും സാമൂഹ്യബോധം വികലമാവുകയും ചെയ്യും.
ഇവയെല്ലാം മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്നവയാകയാൽ ഇത്തരം നീക്കങ്ങളെ എതിർക്കുക വിശ്വാസികളുടെ കടമയായിരുന്നു.
രാഷ്ട്രത്തലവന്മാർക്കുവേണ്ടിയും രാഷ്ട്രത്തിന്റെ സുസ്ഥിതിക്കുവേണ്ടിയും ദിവസേന പ്രാർത്ഥിക്കുകയും ന്യായമായ നയപരിപാടികളെ പൂർണ്ണയോജിപ്പോടെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികൾ. ദൈവികവെളിപാടാണ് അവരുടെ വിശ്വാസത്തിന്റെ കാതൽ. അതിനാൽ ആ വിശ്വാസത്തെ മാറ്റിക്കുറിക്കാനോ നിഷേധിക്കാനോ ക്രൈസ്തവർക്ക് സാധിക്കുകയില്ല. സത്യവിശ്വാസത്തെപ്രതി ജീവൻഹോമിച്ച അനേകലക്ഷങ്ങളാണല്ലോ സഭയുടെ അടിസ്ഥാനം. വിശ്വാസത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരുകൾ ഏറെ കരുതലോടെ വർത്തിക്കേണ്ടതുണ്ട.് ഭൗതീകാധികാരങ്ങൾക്ക് അതീതമാണ്
ആ രംഗം. വിശ്വാസികൾക്ക് അവിടെ കൂടുതൽ കാര്യങ്ങളറിയുവാനും വിശ്വാസപരമായകാര്യങ്ങളിൽ തീരുമാനമെടുക്കുവാനുമുള്ള അവകാശമുണ്ട്. ഭൗതീകാധികാരികൾ ഔചിത്യബുദ്ധിയോടെ ഇവിടെ വേണ്ടത്ര അകലം പാലിക്കുകയാണ് ഉത്തമം. നമ്മുടെ ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന അവകാശപ്രകാരം എല്ലാ വ്യക്തികൾക്കം അവരുടെ ധാരണക്കനുസൃതം വിശ്വസിക്കാനും ആ വിശ്വാസം ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം (To profess, practice and propagate) ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട.് അതിന് വിഘ്‌നംസൃഷ്ടിക്കുന്ന നടപടികൾ സ്വീകരിക്കാൻ ആർക്കും അധികാരമില്ലെന്നും ഗവൺമെന്റുകൾ തിരിച്ചറിയേണ്ടതുണ്ട്.
സർവ്വാധിപത്യ വർഗ്ഗീയവാദികൾക്ക് ഇത് ഏറെ അസ്വസ്ഥത ജനിപ്പിക്കുന്നു. അവർ തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും അടിച്ചേൽപ്പിക്കുന്നതിൽ താത്പര്യം പുലർത്തുന്നു. അതിനുതകുന്നവയാണ് അവരുടെ വാക്കും പ്രവൃത്തികളും. ഈയിടെ ചിലർ പറഞ്ഞുവച്ചത് ഇന്ത്യയിൽ എല്ലാവരും ഹിന്ദുനാമങ്ങൾ ഉപയോഗിക്കണമെന്നാണ്. ഹിന്ദുസ്ഥാനിലുള്ളവരെല്ലാം
ഹിന്ദുക്കളാണെന്നുള്ള പ്രഖ്യാപനവും ഈയടുത്തുണ്ടായല്ലോ ഇത്തരം ചിന്താരീതിയുള്ളവർ വളർന്നുവരുന്ന സാഹചര്യം വൈവിധ്യങ്ങളാൽ സുന്ദരമാക്കപ്പെടുന്ന ഭാരതസംസ്‌ക്കാരത്തിനു ഒട്ടും ശോഭനീയമല്ല.
ഏകീകൃത സിവിൽകോഡുവഴിയായി സഭയിൽതന്നെ ഒട്ടേറെ ഭിന്നതകൾ രൂപപ്പെടുമെന്നതിൽ സംശയംവേണ്ട. ഇന്നിപ്പോൾ വിവിധരംഗങ്ങളിൽ സഭക്കെതിരായി പ്രചാരണം നടത്തുന്ന ശക്തികൾ പ്രബലരാകുന്തോറും സഭക്കെതിരായ അഭിപ്രായരൂപീകരണവും ശക്തമാകും. ഏകീകൃത സിവിൽകോഡ് വിശ്വാസത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കുകയും ആവശ്യമായ നീക്കങ്ങൾ നടത്തുന്നതിൽ അതീവജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്.
(തുടരും….)