കുട്ടനാട് കുഞ്ഞാട്

ലോകത്തിന്റെ പാപങ്ങൾ മുഴുവൻ വഹിക്കുന്ന കുഞ്ഞാട് എന്ന് നമ്മുടെ കർത്താവിനെ സ്‌നാപകയോഹന്നാൻ വിശേഷിപ്പിക്കുന്നതുപോലെ കേരളത്തിന്റെ ദുരിതങ്ങൾ മുഴുവൻ പേറുവാൻ വിധിക്കപ്പെട്ടിരിക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. നിരന്തരം സഹനങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജനതയാണ് ഇവിടെ അധിവസിക്കുന്നത്. മലനാട്ടിലെയും ഇടനാട്ടിലെയും വെള്ളം മുഴുവൻ കുത്തിയൊലിച്ചുവരുന്നത് ഇവിടെയാണ്. കുട്ടത്തിൽ അവിടുത്തെ സർവ്വമാലിന്യങ്ങളും പ്ലാസ്റ്റിക്കും വിഷപദാർത്ഥങ്ങളും വിഷപാമ്പുകളുമുൾപ്പെടെ ഇവിടെയെത്തുന്നു. അതുകൊണ്ടുതന്നെ ക്യാൻസർപോലെയുള്ള മാരകരോഗങ്ങൾ
ഇവിടെ വളരെ കൂടുതലാണ്. കെട്ടിക്കിടക്കുന്ന വെള്ളവും പോളയും മൂലം കൊതുകു
പരത്തുന്ന രോഗങ്ങളും വളരെയധികമാണ്. സർവ്വത്ര വെള്ളമാണെങ്കിലും ശുദ്ധജലത്തിന്റെ അഭാവം വളരെ ഗുരുതരവും.
ഇവയ്‌ക്കെല്ലാം പുറമെയാണ് കുനിന്മേൽ കുരുപോലെ കുട്ടനാട്ടുകാർക്ക് ഈ വർഷം രണ്ട് വെള്ളപ്പൊക്കത്തെ അതിജീവിക്കേണ്ടിവന്നത്. മാധ്യമങ്ങളിൽ കണ്ട കുട്ടനാടല്ല യഥാർത്ഥത്തിൽ ദുരിതംപേറിയ കുട്ടനാട്. മാധ്യമപ്രവർത്തകർക്ക് കടന്നുചെല്ലാൻ സാധിക്കാത്തവിധം ഭീകരമായ അവസ്ഥയിലായിരുന്നതിനാൽ അവർക്ക് പലപ്പോഴും റിപ്പോർട്ടിങ്ങുകളിൽ നിന്ന് കുട്ടനാടിനെ ഒഴിവാക്കേണ്ടിവന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ രക്ഷാപ്രവർത്തനം പോലും അതി സാഹസികമായിരുന്നു.
ഈ വർഷം പതിവിനു വിപരീതമായി, ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും അത് ഒരാഴ്ചക്കുള്ളിൽ ഒഴുകിമാറി. എന്നാൽ കുട്ടനാട്ടുകാർക്ക് ഇത് മാസങ്ങൾ നീണ്ടുനിൽക്കുന്ന ദുരിതമാണ്. അതും എല്ലാവർഷവും പ്രതീക്ഷിക്കേണ്ട ഒന്ന്. ഇത് സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാകയാൽ ഒഴുകിയെത്തുന്ന വെള്ളം ഇവിടെ ആഴ്ചകളോളം കെട്ടി നിൽക്കും. വീടുകൾ ജലാശയങ്ങളായി മാറും. ഗൃഹോപകരണങ്ങൾ കേടാകും, വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങും, ലക്ഷങ്ങൾ മുടക്കി ഇറക്കുന്ന നെൽകൃഷി നശിക്കും, ശുദ്ധജലം കിട്ടാക്കനിയാകും, പകർച്ചവ്യാധികൾ പെരുകും. ഈ സ്ഥിരം ദുരിതങ്ങൾക്കു പുറമേ
എന്തെല്ലാമാണ് ഈ പ്രാവശ്യം അനുഭവിക്കേണ്ടിവരിക എന്ന് ആർക്കും ഒരു
നിശ്ചയവുമില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ കുട്ടനാടൻ
ജനതയ്ക്ക് ദുരിതങ്ങൾ മാത്രമാകും ബാക്കിയുണ്ടാവുക. വരുമാനമാർഗ്ഗങ്ങൾ പൂർണ്ണമായി അടയുകയും കടം പെരുകുകയും ചെയ്യുന്ന അവസരത്തിൽ എന്തിനു ജീവൻ മാത്രം ബാക്കിവച്ചു എന്നു ചിന്തിക്കുന്നവരാകും പലരും.
പത്തുലക്ഷംപേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു എന്നാണ് സർക്കാർ കണക്ക്. എന്നാൽ ബന്ധുവീടുകളിൽ കഴിയുന്നവർ അതിലും എത്രയോ അധികമാകും. അവർക്കും ക്യാമ്പിൽ കഴിയുന്നവരുടെ അതേ പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നതിന് എന്ത് ഉറപ്പാണുള്ളത്. പലപ്പോഴും സാമ്പത്തികനഷ്ടം കുടുതൽ സംഭവിച്ചത് ഇങ്ങനെയുള്ളവർക്കായിരിക്കും. കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് ഇനി സർക്കാർ സഹായങ്ങൾ ഉണ്ടായാൽ തന്നെയും പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിന് അതു തികച്ചും അപര്യാപ്തമായിരിക്കും. നഷ്ടപ്പെട്ടവ പൂർണ്ണമായും തിരികെ നൽകാൻ ആർക്കും സാധിക്കുകയില്ല. അതിനാൽ പുനരധിവാസ പ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാം നഷ്ടപ്പെട്ട് മനസ്സു തളർന്നവർക്ക് ഈ
പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം പകരുക എന്നുള്ളതാണ്. നഷ്ടങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും ആളുകളെ പ്രാപ്തരാക്കേണ്ടതുണ്ട്. ശൂന്യതയിൽനിന്ന് അനേകർക്ക് ജീവിതം ആരംഭിക്കേണ്ടി വരുന്നു. വീട് വൃത്തിയാക്കുക, അറ്റകുറ്റ പണികൾ നടത്തുക, ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും അടുക്കള സാധനങ്ങളും വാങ്ങേണ്ടിവരിക തുടങ്ങിയ കാര്യങ്ങൾ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ക്ലേശം വരുത്തിവയ്ക്കുന്നു. കൃഷിയും മൃഗപരിപാലനവുമായി ഉപജീവനം കഴിഞ്ഞവർ നാളെയെന്ത് എന്ന ചോദ്യത്തിലാണ്. ഒരായുസിന്റെ സമ്പാദ്യം മുഴുവനും കൊണ്ട് കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർ എവിടെ അന്തിയുറങ്ങും എന്ന ആശങ്കയിലാണ്. ഉറ്റവർ വേർപിരിഞ്ഞവരുടെ നഷ്ടങ്ങൾ ആർക്കും നികത്താനാവുകയില്ലല്ലോ. അതിനാൽ കൗൺസിലിംഗുകളിലൂടെയും മറ്റും അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്നത് പരമപ്രധാനമാണ്. ഇതോടൊപ്പം ചെയ്യേണ്ടതാണ് പുനരധിവാസ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം. ദുരിതാശ്വാസപ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനത്തിലും ക്യാമ്പുകളിൽ ചെയ്യുന്ന സഹായത്തിലും മാത്രം അവസാനിക്കാതെ പുനരധിവാസ ഘട്ടത്തിലേയ്ക്കും നീളേണ്ടതുണ്ട്. ഇതിന് സമൂഹം മുഴുവന്റെയും സാമ്പത്തികവും കായികവുമായ സഹകരണം ആവശ്യമാണ്. അനേകരെ ജീവനിലേയ്ക്കു കരകയറ്റാനായി ചെയ്തതുപോലെ ജീവിതത്തിലേയ്ക്കു കരകയറ്റാനായി നാമെല്ലാം കരങ്ങൾ ചേർത്തുപിടിക്കേണ്ടതുണ്ട്.
ഈ പുനരധിവാസപ്രവർത്തനങ്ങളോടൊപ്പം കുട്ടനാട്ടിൽ വേണ്ടത് ശാശ്വതമായ
പരിഹാരങ്ങളാണ്. വിവിധ അണക്കെട്ടുകൾ, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഈ പ്രകൃതി ദുരന്തത്തെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. എന്നാൽ ഇവമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാൻ തക്ക പദ്ധതികളോ നിർമ്മാണ പ്രവർത്തനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ത്വരിതകർമ്മ പദ്ധതികൾ കുട്ടനാട്ടിനായി ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രവും നെല്ലറയുമായ മനോഹരവും ഫലഭൂയിഷ്ടവുമായ ഈ ഭൂപ്രദേശം രുപരഹിതവും ശൂന്യവും ആയിത്തീരും. അതിനാൽ കുട്ടനാടിനെ ഇനിയും ഒരു കുഞ്ഞാടാകാൻ, ബലിമൃഗമാകാൻ നമ്മൾ അനുവദിച്ചുകൂടാ.