നോമ്പുകാലം: പൊരുളും പ്രയോഗവും

‘സൗമാ റമ്പാ’ അഥവാ മഹോപവാസം ‘വലിയ നോമ്പ്’ എന്നപേരിലാണല്ലോ നമ്മുടെയിടയിൽ അറിയപ്പെടുന്നത്. കാലദൈർഘ്യത്തിലും കാഠിന്യത്തിലും മറ്റെല്ലാ നോമ്പുകളെയും അതിശയിക്കുന്ന ഒന്നായതുകൊണ്ടാണ് ഇക്കാലഘട്ടത്തെ വലിയ നോമ്പ് എന്നു പറയുന്നത്. വസന്തകാലത്തു നടക്കുന്ന ദൈർഘ്യമേറിയ
നോമ്പ് എന്ന അർത്ഥത്തിൽ Lent എന്നു പാശ്ചാത്യപാരമ്പര്യവും ഉപവാസത്തിനും
പ്രാർത്ഥനയ്ക്കും പ്രാധാന്യം കൊടുക്കുന്നതിനാൽ തപസ്സുകാലമെന്ന് പൗരസ്ത്യ
പാരമ്പര്യങ്ങളും ഇക്കാലഘട്ടത്തെ നാമകരണം ചെയ്യുന്നുണ്ട്. സുറിയാനി പാരമ്പര്യ
ത്തിൽ തപസിനെ സൂചിപ്പിക്കുന്ന ‘സൗമാ’ എന്നത് ഒരു അഭിമാനനാമമാണ്. ത്യാഗീവര്യൻമാരായ ഋഷിമാരുടെ നാട് എന്നു സൂചിപ്പിക്കാൻ ആർഷഭാരതം എന്നു
പറയുന്നതുപോലെ മഹാതപസ്സിന്റെ മക്കൾ എന്ന അർത്ഥത്തിൽ ”ബാർ സൗമ” എന്നു പേര് അഭിമാനപൂർവ്വം സ്വീകരിച്ചവർ ഈ സഭയിലുണ്ടായിരുന്നു. കേരള നസ്രാണികളെ ”ഉപവാസത്തിന്റെ സ്‌നേഹിതൻമാർ” എന്ന് മിഷനറിയായ ഡയനീഷ്യസ് വിശേഷിപ്പിച്ചതും ഇതോടു ചേർത്തു വായിക്കാം.
നോമ്പിന്റെ ന്യൂക്ലിയസ്
നോമ്പുകാലത്തിന്റെ ഉറവിടബിന്ദു ഒരു വലിയ ജാഗരണ ദിനമായിരുന്നു. പുരാതന ഏഷ്യാ മൈനറിലെ യഹൂദ ക്രൈസ്തവർ ഏപ്രിൽ 14-ാം തീയതി (നീസാൻ മാസം) യഹൂദർ പെസഹാ ആചരിച്ചിരുന്നതിനു പകരമായി ഉത്ഥിതനായ മിശിഹായുടെ
പ്രത്യാഗമനത്തെ കാത്തിരുന്നുകൊണ്ട് ആ രാത്രി ജാഗരണമിരുന്നിരുന്നു. യഹൂദർ
പഴയ വിമോചനത്തെ അനുസ്മരിച്ചുകൊണ്ട് ഇനിയും വരാനിരിക്കുന്ന മിശിഹായെ അവരുടെ പെസഹാത്തിരുനാളിനു പ്രതീക്ഷിച്ച് കാത്തിരുന്നപ്പോൾ ക്രൈസ്തവർ കർത്താവിന്റെ വരവിനുവേണ്ടി നടത്തിയ ഈ കാത്തിരിപ്പായിരുന്നു പിന്നീട് വലിയ നോമ്പായി വികസിച്ചു വന്നത്. ഉയിർപ്പു തിരുനാളിനൊരുക്കമായി രണ്ടു ദിവസം; മൂന്നു ദിവസം (ത്രിദേവും) ഒരാഴ്ച (വിശുദ്ധ വാരം) മൂന്നാഴ്ച, ആറ് ആഴ്ച
പിന്നീട് ഏഴ് പൂർണ ആഴ്ചകൾ ഉൾപ്പെടുന്ന നാൽപതു ദിവസങ്ങൾ എന്നിങ്ങനെയാണ് ആദ്യത്തെ നാലു നൂറ്റാണ്ടുകളിൽ നോമ്പുകാലം വിവിധ സഭാപാരമ്പര്യങ്ങളിൽ വളർന്നു വികസിച്ചത്. നോമ്പുകാലം ദൈർഘ്യമേറിയ ഒരു കാലഘട്ടമായി
പരിണമിച്ചപ്പോൾ പോലും അതിന്റെ ഉറവിടബിന്ദുവായ ഉയിർപ്പുജാഗരണം അതീവശ്രദ്ധയോടെ സഭകൾ ഇന്നും പാലിച്ചു പോരുന്നു. Holy night – The mother of all vigils – വിശുദ്ധ രാത്രി; സകല ജാഗരണങ്ങളുടെയും മാതാവ് – എന്നാണ് ഈ രാത്രിയെ സെന്റ് അഗസ്റ്റിൻ വിശേഷിപ്പിക്കുന്നത്. ”എന്നോടുകൂടി ഒരു മണിക്കൂർ നിങ്ങൾക്ക് ഉണർന്നിരുന്നുകൂടേ” എന്നു ശെമയോൻ കേപ്പായോടു കർത്താവു
ചോദിച്ച ചോദ്യത്തിന് (മത്താ, 26:40; മർക്കോ 14:37) സഭ കൊടുക്കുന്ന ഒരു വലിയ പ്രത്യുത്തരമാണ് വലിയ നോമ്പ്. ദൈവത്തിന് എല്ലാറ്റിന്റെയും ദശാംശം കൊടുക്കണമെന്ന കൽപനയനുസരിച്ച് (ഉൽപ 28:22) ആണ്ടുവട്ടത്തിന്റെ പത്തുശതമാനം കൊടുക്കുക (360¸10=36 ദിവസങ്ങൾ) എന്ന ചിന്തയും നോമ്പുദിനവ്യാപ്തിയുടെ പാശ്ചാത്യ ചരിത്രത്തിൽ കാണാനാവും. വിളക്കുകളേന്തിയ കന്യകമാരെപ്പോലെ മണവാളനെ ഉണർന്നു കാത്തിരിക്കുന്ന മണവാട്ടിയുടെ മനോഭാവമാണ് ഈ ജാഗരണത്തിനുള്ളത്. കർത്താവിനോടൊപ്പം ഉണർന്നിരിക്കുന്നു; കർത്താവിന്റെ വരവും കാത്ത് ഉണർന്നിരിക്കുന്ന വിശ്വസ്ഥനായ ഭൃത്യനെപ്പോലെയാകുവാൻ (മത്താ 24:43) സഭ പരിശ്രമിക്കുന്ന കാലമാണിത്.
ക്രിസ്തീയ ഉപവാസത്തിന്റെ പ്രത്യേകത

ചുരുക്കത്തിൽ ജാഗരണമാണ് വലിയനോമ്പിന്റെ മർമ്മം. ഉത്ഥിതനായ ഈശോയെ നാം പ്രത്യാശയോടെ കാത്തിരിക്കുന്നു.
ഈ കാത്തിരിപ്പ് ശൂന്യമായ ഒന്നല്ല. പാപബദ്ധമായ ശരീരത്തിന്റെ കാരാഗൃഹത്തിൽ
നിന്ന് അമർത്ത്യമായ ആത്മാവിനെ വീണ്ടെടുക്കാനുതകുന്ന തപശ്ചര്യകൾ ചെയ്യുന്ന ഗ്രീക്കുകാരെപ്പോലെയോ; തപശക്തികൊണ്ട് ദേവലോകത്തെ ഇളക്കിമറിക്കാൻ ശ്രമിക്കുന്ന ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളെപ്പോലെയോ, ആത്മാവിനെ ഉയർത്തി നിർമമമായ നിർവാണം പ്രാപിക്കാൻ അന്വേഷിക്കുന്ന ബൗദ്ധ ചിന്തയെപ്പോലെയോ മറ്റു ചില മതങ്ങളിലെ ആദർശബദ്ധ – നിർബന്ധിത ഉപവാസം പോലെയോ അല്ല; മറിച്ച്, ജീവിക്കുന്ന മിശിഹായുടെ കൃപയിൽ ഉൾച്ചേർന്നുകൊണ്ട് ഉത്ഥിതനായ മിശിഹായെ പാർത്തിരിക്കുന്ന, ഒരു കാത്തിരിപ്പിനുവേണ്ടി പരിത്യാഗങ്ങളും പ്രാർത്ഥനകളും തപശ്ചര്യകളും ഏറ്റെടുക്കുന്ന കാലമാണ് വലിയ ഉപവാസകാലം. അതിലെ ക്രിയാത്മ ഭാവമാണ് ഉപവാസം; അഥവാ ഉപ+വസതി – കർത്താവിന്റെ അടുത്തു വസിക്കുന്ന പ്രക്രിയ. അതിനുവേണ്ടി ഏറ്റെടുക്കുന്ന നൊമ്പരമാണ് – ത്യാഗമാണ് നോമ്പ്. ഉപവാസമില്ലാത്ത നോമ്പ് സ്വയം നീതിമാൻമാരായി ഭാവിക്കുന്ന ഫരിസേയ മനോഭാവമാണ് ഉളവാക്കുന്നതെങ്കിൽ നോമ്പില്ലാത്ത ഉപവാസമാകട്ടെ ഉത്തരവാദിത്വങ്ങളിലും ത്യാഗങ്ങളിലും നിന്നൊളിച്ചോടുന്ന കപടഭക്തിയെയാവും സൂചിപ്പിക്കുന്നത്.
പെസഹാ ഒരുക്കവും മാമ്മോദീസായും

വിവിധ സഭാ പാരമ്പര്യങ്ങൾ ക്രോഡീകരിച്ച് A D 325 ൽ നിഖ്യാ സൂനഹദോസ് നാൽപതുദിന പെസഹാ ഒരുക്ക ഉപവാസകാലം അംഗീകരിക്കുകയുണ്ടായി. കർത്താവ് ഉടൻ വരും എന്ന യുഗാന്ത്യോൻമുഖ ചിന്തയിൽനിന്നും കർത്താവിന്റെ പെസഹാരഹസ്യങ്ങളിൽ ആണ്ടുതോറും നവമായി ഉൾച്ചേരുക എന്ന നിലയിൽ ഉയിർപ്പു ജാഗരണത്തിന് ഒരു അർത്ഥഭേദം സംഭവിച്ചു. മാമ്മോദീസാർത്ഥികളോടുകൂടി സഭ ഒന്നടങ്കം പ്രാർത്ഥിച്ച് ഉപവസിച്ചൊരുങ്ങുന്ന കാലഘട്ടമായി ഇതു മാറി. ഈശോയുടെ 40 ദിവസത്തെ ഉപവാസത്തെ അനുകരിച്ച് അലക്‌സാണ്ട്രിയൻ പാരമ്പര്യത്തിൽ ആവിർഭവിച്ച ദനഹാത്തിരുനാളനന്തര ഉപവാസം പിന്നീട് മാമ്മോദീസാർത്ഥികളോടൊപ്പമുള്ള ഉയിർപ്പിനൊരുക്കമായ ഉപവാസമായി മാറി. അഞ്ചാംനൂറ്റാണ്ടിനു ശേഷം മുതിർന്നവരുടെ മാമ്മോദീസാ പ്രായേണ അപ്രത്യക്ഷമായപ്പോൾ സഭയൊന്നടങ്കം ഒരു കാറ്റക്കുമിനേറ്റിൽ – മാമ്മോദീസാ സ്വീകരണ പരിശീലനത്തിൽ പ്രവേശിക്കുന്ന ഒരുക്കമായി ഈ കാലഘട്ടത്തിന് വീണ്ടും പുതിയ അർത്ഥതലങ്ങൾലഭിച്ചു. സഹനമരണങ്ങളിലൂടെ ഉയിർപ്പിൽ പ്രവേശിച്ച മിശിഹായോടൊപ്പമായിരിക്കുക എന്ന ചിന്തയും കൈക്കൊണ്ട് ഇക്കാലഘട്ടത്തിൽ പാശ്ചാത്യ പാരമ്പര്യസഭയിൽ പീഡാനുഭവ ഭക്തിയുടെയും ദു:ഖത്തിന്റെയും ആചരണങ്ങൾ ഉണ്ടായെങ്കിൽ (വിഭൂതി കർമ്മങ്ങൾ; ഗ്ലോറിയ; ഹല്ലേലൂയാ – ഉപേക്ഷിക്കൽ കറുത്ത – വയലറ്റ് തിരുവസ്ത്രങ്ങൾ; തിരുസ്വരൂപങ്ങൾ മറയ്ക്കുക, അൾത്താരയിൽ പുഷ്പാലങ്കാരങ്ങൾ വർജിക്കുക, സ്ലീവാ പാത തുടങ്ങിയവ); പൗരസ്ത്യസഭകളിൽ ആഘോഷ ഘടകങ്ങൾ കുറച്ചും(ഞായറാഴ്ചകളിലും ശനിയും ആഘോഷ ഘടകങ്ങൾ കുറഞ്ഞ ബലിയർപ്പണം; ബുധൻ – വെള്ളി ദിവസങ്ങളിൽ pre – sanctified liturgy മുമ്പ് കൂദാശ ചെയ്ത തിരുവോസ്തി സ്വീകരിക്കുന്ന ക്രമം; ദൈർഘ്യമേറിയ പ്രാർത്ഥനകളും (കുമ്പിടീൽ; മാർ അപ്രേമിന്റെ കുമ്പിടീൽ രൂപം, വേദപുസ്തകവായനകളും യാമ ലിറ്റർജികളും ഉയിർപ്പു തിരുനാളിനെ കേന്ദ്രീകരിക്കുന്ന – സന്തോഷം കാത്തിരിക്കുന്ന ദു:ഖാചരണകാലം – എന്ന രീതിയിലുള്ള ആചരണങ്ങളും വികസിച്ചുവന്നു. ഉയിർപ്പു ജാഗരണ ചൈതന്യമനുസരിച്ച് നമ്മുടെ റീത്തിൽ പീഡാസഹനങ്ങളെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ നോമ്പുകാലത്തല്ല; പെസഹാ വ്യാഴം മുതലാണ് കാണുന്നത്. പകരം ഈശോയോടു ചേർന്നുള്ള നമ്മുടെ ഉപവാസം, വചനാനുശീലനം, അനുതാപം;
പ്രലോഭനങ്ങളെ അതിജീവിക്കൽ തുടങ്ങിയ ചിന്തകളാണ് ഇക്കാലഘട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്.
നോമ്പാചരണ നസ്രാണിശൈലി
കഠിനമായ തപശ്ചര്യകളോടുചേർന്ന ഒരു നോമ്പാചരണമാണ് നമുക്കുണ്ടായിരുന്നത്. പാൽ, പാലുൽപന്നങ്ങൾ, മത്സ്യ മാംസ വർജനം; ദാമ്പത്യ വിരക്തി തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. നോമ്പുകാലത്തു വെറ്റമുറുക്കുന്നത് ഒഴിവാക്കാൻ
അവർ നന്നേ പരിശ്രമിച്ചിരുന്നെന്ന് ഫ്രാൻസിസ് സേവ്യർ എന്ന മിഷനറി രേഖപ്പെടുത്തുന്നു. നോമ്പ് ഒരു ഉടമ്പടി അവകാശം പോലെയായിരുന്നു. നോമ്പു നോൽക്കുക, നോമ്പു പിടിക്കുക, നോമ്പു വീടുക, എന്നിവയൊക്കെ ഇതാണു സൂചിപ്പിക്കുന്നത്. നോല്ക്കുക എന്ന പദത്തിന് വ്രതാനുഷ്ഠാനം, ഉപവാസം എന്നാണ് അർത്ഥം (ശ്രീ കണ്‌ഠേശ്വരം, 1273). ഒരിക്കൽ ലംഘിച്ചാൽ തുടർന്ന് നോമ്പാചരിക്കാൻ അനുവദിച്ചിരുന്നില്ല! പ്രഭാതത്തിൽ എഴുന്നേറ്റു പല്ലുതേച്ചു കുളിച്ചുകൊണ്ട് ദിവസവും നോമ്പാചരിച്ചിരുന്നു. ഉദയംപേരൂർ സൂനഹദോസ് ഈ ആചരണങ്ങൾ നിരോധിച്ചുവത്രെ. രുചികരമല്ലാത്ത ഭക്ഷണം കഴിക്കുന്ന ദിനം എന്ന അർത്ഥത്തിൽ പേഫൊർത്താ – പേത്തുർത്താ ഞായർ ആചരിച്ചിരുന്നു. നോമ്പാചരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. പാശ്ചാത്യ ക്രമത്തിൽ പെസഹാ വ്യാഴാഴ്ച നടന്ന അനുരഞ്ജന ശുശ്രൂഷയിലെ വിഭൂതി കർമ്മം പണ്ട് ബുധനാഴ്ച നടന്നിരുന്നത് ഇതേ ദിവസം നടത്തുന്നു. മറ്റ് പൗരസ്ത്യ സഭകളിൽ പരസ്പരം ക്ഷമ ചോദിച്ചുകൊണ്ട് അനുരഞ്ജന ശുശ്രൂഷയോടെ നോമ്പുകാലം ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ നോമ്പുകാലത്തിന്റെ ഭാഗമെന്ന നിലയിൽ നോമ്പാചരിച്ചിരുന്നെങ്കിലും ഇവ ഉപവാസദിനങ്ങളല്ല. ഉപവാസദിനങ്ങളിൽ ഒരുനേരം ഭക്ഷണം അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം. രോഗികൾക്കാണെങ്കിൽ ഒരു നേരത്തെ ഭക്ഷണം പല നേരങ്ങളിൽ എന്ന കണക്കിൽ. പാതിനോമ്പിനു സ്ലീവാ ദേവാലയമദ്ധ്യത്തിൽ പ്രതിഷ്ഠിക്കുന്ന (ഗാഗുൽത്ത) കർമ്മം പാശ്ചാത്യ സുറിയാനി ക്രമത്തിലുണ്ട്. എന്നാൽ ബേമ്മാ ദേവാലയമദ്ധ്യത്തിലായിരുന്നതിനാൽ പൗരസ്ത്യ പാരമ്പര്യത്തിൽ ഇതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല.
നാല്പതാം വെള്ളി
40-ാം വെള്ളിയാഴ്ച ലാസറിനെ ഉയിർപ്പിച്ചത് അനുസ്മരിച്ചശേഷം ശനിയാഴ്ച ”ലാസറിന്റെ ശനി” എന്ന ആചരണത്തോടനുബന്ധിച്ച് മറിയം നന്ദിസൂചകമായി ഈശോയുടെ പാദത്തിൽ സുഗന്ധം പൂശിയ പാത്രത്തെ അനുസ്മരിക്കുന്ന ശർക്കരയും തേങ്ങയും സുഗന്ധവും ചേർന്ന കൊഴുക്കൊട്ടയിൽ കുരിശടയാളം വരച്ച് കുടുംബനാഥൻ കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു. ഈ ദിനം ”കൊഴുക്കൊട്ടാ ശനി” എന്നും അറിയപ്പെടുന്നു. കൊഴുക്കൊട്ടാ കഴിക്കുന്നത് ഉപവാസലംഘനമായി കരുതിയിരുന്നില്ല. പീഡാനുഭവവാരത്തിലേക്കുള്ള പരിവർത്തന ദിനമാണ് ഈ ലാസറിന്റെ ശനി. പാശ്ചാത്യ സ്വാധീനത്തിൽ അർദ്ധരാത്രി മുതൽ നോമ്പുകാല ആരംഭം; വിഭൂതി; നോമ്പിനു ഇളവുകൾ ഒക്കെ ഉണ്ടായെങ്കിലും ഇന്നും വലിയ ആത്മീയ ഒരുക്കത്തിന്റെ അവസരമായി നോമ്പുകാലം തുടർന്നു പോരുന്നുണ്ട്.
വിപുലവും വൈവിധ്യപൂർണവുമായ പ്രാർത്ഥനാനുഷ്ഠാനങ്ങൾ ഉള്ള യാമപ്രാർത്ഥനകളുമടങ്ങിയ പ്രാർത്ഥനാ ഗ്രന്ഥങ്ങളുടെ അഭാവത്തിൽ സ്വസഭാ ചൈതന്യത്തിൽ ഉപവാസകാലത്തെ ആത്മീയ സമ്പന്നമാക്കുന്നതിൽ പരിമിതി അനുഭവിക്കുന്നുവെങ്കിലും മാർ തെയഡോറിന്റെ കുർബാനക്രമം, വി. ഗ്രന്ഥം വായന, വ്യക്തിഗത പ്രാർത്ഥനകൾ ഇതര ഭക്താനുഷ്ഠാനങ്ങൾ ത്യാഗപ്രവൃത്തികൾ; ദാനധർമ്മം വഴിയൊക്കെ നോമ്പുകാലം ഒരു ആത്മീയ ജാഗരണത്തിന്റെ വസന്തകാലമാക്കിത്തീർക്കാൻ കഴിയും. ഈശോയോടു ചേർന്നുപവസിച്ച് തിൻമ നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് ഉയിർത്തെഴുന്നേറ്റ – ഇനി ഒരിക്കലും മരിക്കാത്ത – കർത്താവിൽ നവീകരിക്കപ്പെട്ട ജീവിതം നയിക്കാൻ (റോമാ 6:6-10) ഇക്കാലഘട്ടം വിശ്വാസികളെ സഹായിക്കുന്നു.