സഭാനിയമങ്ങൾ പ്രകാരം യുവജനങ്ങൾക്ക് പാരീഷ്, ഫൊറോനാ, പാസ്റ്ററൽ കൗൺസിലുകളിലേക്കു കടന്നുവരാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. രൂപതാ-അതിരൂപതാ തലത്തിൽ പ്രവർത്തിക്കുന്ന പാസ്റ്ററൽ കൗൺസിലിൽ യുവജനപ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഭാരവാഹികൾക്ക് നിയമാവലി പ്രകാരം അംഗത്വമുണ്ട്. അതുപോലെതന്നെ പാരീഷ്, ഫൊറോനാ കൗൺസിലുകളിലും അവർക്ക് പ്രാതിനിധ്യ സ്വഭാവത്തിൽ പങ്കാളിത്തമുണ്ട്. സാധാരണ തിരഞ്ഞെടുപ്പിലൂടെയാണ് ഈ പങ്കാളിത്തം അവർക്കു ലഭിക്കുക. സഭയുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും വ്യക്തിപരമായോ സജീവമായോ പ്രവർത്തനനിരതരാകുന്നവർക്കാണ് ഇപ്രകാരമുള്ള സമിതികളിൽ കടന്നുവരാൻ കഴിയുന്നത്. അങ്ങനെയുള്ളവരെയാണല്ലോ ഇപ്രകാരമുള്ള സമിതികളിൽ ഉൾപ്പെടുത്തേണ്ടതും.
വൈദികർ ചില സ്ഥലങ്ങളിൽ പരി. കുർബ്ബാനമധ്യേ ജനങ്ങൾക്കഭിമുഖമായും, മറ്റു ചില സ്ഥലങ്ങളിൽ ബലിപീഠാഭിമുഖമായും അങ്ങനെ പല രീതി സ്വീകരിക്കുന്നുണ്ട്. എന്നാൽ ഒരു സഭയിൽ ഒരു ശൈലി സ്വീകരിക്കുന്നതല്ലേ വേണ്ടത് എന്നു പറയുന്നവരോട് അങ്ങയുടെ മറുപടി എന്താണ്?
സാധാരണഗതിയിൽ ആരാധനക്രമാഘോഷം ഒരു സഭയിൽ ഒരേ രീതിയിലാണ് നടത്തേണ്ടത്. പൗരസ്ത്യസഭകളിൽ പൊതുവെ സ്വീകരിച്ചിരിക്കുന്ന ശൈലി കിഴക്കിനഭിമുഖമായി പ്രാർത്ഥിക്കുക എന്നതാണ്. സഭയിൽ -പാശ്ചാത്യസഭയിലും പൗരസ്ത്യസഭകളിലും- ആരംഭംമുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽവരെ പ്രാർത്ഥിച്ചിരുന്നതും കുർബാനയർപ്പിച്ചിരുന്നതും കിഴക്കിനഭിമുഖമായിട്ടാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം പാശ്ചാത്യസഭയിൽ അനധികൃതമായി, അതായത്, സഭയുടെ ന്യായമായ അധികാരത്താൽ
നിശ്ചയിക്കപ്പെടാതെ അജപാലനപരമായ പരിഗണനയുടെ പേരിൽ പ്രായോഗികമായി കടന്നുവന്ന ഒരു രീതിയാണ് ജനാഭിമുഖമായി പ്രാർത്ഥിക്കുക, കുർബാനയർപ്പിക്കുക എന്നത്. പാശ്ചാത്യസഭ ഭൂമിശാസ്ത്രപരമായി സാർവ്വത്രിക സാന്നിദ്ധ്യമുള്ള സഭയായതുകൊണ്ട് അതിനു കൂടുതൽ സ്വാധീനശക്തിയുണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സീറോ മലബാർ സഭയിലും ജനാഭിമുഖ പ്രാർത്ഥനാശൈലി കടന്നുവരികയും ചെയ്തു. ആരാധനക്രമതലത്തിൽ പ്രതിസന്ധിയുണ്ടായ പശ്ചാത്തലത്തിലാണ് നമ്മുടെ സഭയിൽ ഈ ശൈലി സ്വീകരിക്കാനിടയായത്. അതിനൊരു പരിഹാരമായി പരിശുദ്ധ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും രണ്ടാം ഭാഗം അൾത്താരാഭിമുഖമായും ചൊല്ലാമെന്ന് മെത്രാന്മാരുടെ സിനഡ് ഒരു തീരുമാനമെടുത്തിരുന്നു. പക്ഷേ, അതു പലരൂപതകളിലും നടപ്പാക്കുവാൻ പരാജയപ്പെട്ട സാഹചര്യത്തിൽ, തിരുസിംഹാസനത്തിൽനിന്നും ഔദ്യോഗികമായി ലഭിച്ച നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ ചില രൂപതകളിൽ ആദർശപരമായ രീതി -അൾത്താരാഭിമുഖമായി- ബലിയർപ്പിക്കുന്ന രീതി തുടരുകയുണ്ടായി. അതുകൊണ്ടാണ് ഇപ്രകാരം വ്യത്യസ്ത രീതികളിൽ കുർബാനയർപ്പിക്കുന്ന സാഹചര്യം സീറോ മലബാർ സഭയിലുണ്ടായത്.
ഒരു പൗരസ്ത്യസഭയെന്ന നിലയിൽ അൾത്താരാഭിമുഖമായി കുർബാനയർപ്പിക്കുന്നതാണ് സീറോ മലബാർ സഭയ്ക്ക് ഉചിതമായിട്ടുള്ളത്.
നമ്മുടെ വൈദികർ ദാരിദ്ര്യം എന്ന വ്രതം എടുത്തിട്ടില്ല എന്നും അതിനാൽ
സന്ന്യാസവൈദികരെപ്പോലെ ജീവിക്കേണ്ട എന്നും അറിയുന്നു. അത് ശരിയാണോ?
ഇടവകവൈദികർ സന്ന്യാസവൈദികരെപ്പോലെ ദാരിദ്ര്യവ്രതം എടുക്കുന്നില്ല. അതുകൊണ്ട് അവരെപ്പോലെ ജീവിക്കേണ്ട ആവശ്യമില്ല. എന്നാൽ ദാരിദ്ര്യചൈതന്യം എല്ലാ ക്രൈസ്തവരും പ്രത്യേകിച്ച് വൈദികരും ജീവിക്കാൻ വിളിക്കപ്പെട്ടവരാണ്. കാരണം അത് ഈശോയുടെ ജീവിതസവിശേഷതയാണ്. അവിടുന്ന് ദരിദ്രനായി ജനിച്ചു; ദരിദ്രനായി ജീവിച്ചു; ദരിദ്രനായി മരിച്ചു. ശിഷ്യരെ നോക്കി അരുളിച്ചെയ്തു: ”ദരിദ്രരേ, നിങ്ങൾ അനുഗൃഹീതരാകുന്നു” (ലൂക്കാ 6,20). അതുകൊണ്ട് വ്രതമെടുക്കുന്നില്ലെങ്കിലും വൈദികർ ദാരിദ്ര്യചൈതന്യം ജീവിക്കണം. ലളിതജീവിതം നയിക്കുന്നവരും അവർക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമായി കരുതി അവ ദൈവം ആവശ്യപ്പെടുന്നതുപോലെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നവരുമായിരിക്കണം.
‘Faithfull but not religious” എന്ന കാഴ്ചപ്പാട് വളർന്നു വരുന്നതായി കാണുന്നു. അങ്ങയുടെ അഭിപ്രായം എന്താണ്?
‘Faithfull but not religious” എന്ന കാഴ്ചപ്പാടുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ‘ഈശോയോടു വിശ്വസ്തത, സഭയോട് ആഭിമുഖ്യമില്ലായ്മ’ എന്നതാണെങ്കിൽ അതിനോടു യോജിക്കുന്നില്ല. കാരണം ഇന്ന് ഈശോ ജീവിക്കുന്നത് സഭയിലാണ്.
ഡമാസ്‌കസിലെ സഭാസമൂഹത്തെ ഉന്മൂലനം ചെയ്യുവാൻ പോയ സാവൂളിനെ പൗലോ
സാക്കി മാറ്റിയ സംഭവം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ”സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” എന്നാണ് ഈശോ ചോദിച്ചത്. സഭയെ ”മിശിഹായുടെ ശരീരം” എന്ന് പൗലോസ്ശ്ലീഹാ വിശേഷിപ്പിക്കുന്നത് (1 കൊറി 12) ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ഇന്ന് ഈശോയ്ക്കു ലോകത്തിൽ മനുഷ്യർക്കു കാണാവുന്ന ഒരു ‘ശരീര’മുണ്ടെങ്കിൽ അത് സഭയാണ്. അതുകൊണ്ട് സഭയെ സ്‌നേഹിക്കാതെ ”ഈശോയെ സ്‌നേഹിക്കുന്നു” എന്നു പറയുന്നതിന് അർത്ഥമില്ല.