വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871)

മിശിഹായുടെ ശിഷ്യനായ വിശുദ്ധ തോമ്മാശ്ലീഹായിൽനിന്ന് വിശ്വാസം സ്വീകരിച്ച കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽനിന്നും ആദ്യമായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധനാണ് കുര്യാക്കോസ് ഏലിയാസ് ചാവറ. ഇന്ത്യയിൽ ഏതദ്ദേശീയസന്ന്യാസജീവിതത്തന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം രണ്ടുകർമ്മലീത്താ സഭകളുടെ സഹസ്ഥാപകനാണ്. ജാതിബോധത്തിനും ഉച്ചനീചത്വങ്ങൾക്കും എതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ്, കേരളത്തിൽ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും സ്‌ഫോടനത്തിനു വഴിയൊരുക്കിയ സാംസ്‌കാരികനായകൻ, ബഹുഭാഷാപണ്ഡിതനും സർഗ്ഗധനനുമായ പ്രതിഭാശാലി എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
ജീവിതരേഖ
കുര്യാക്കോസ് ഏലിയാസ് ചാവറ കേരളത്തിലെ കൈനകരി ഗ്രാമത്തിൽ 1805 ഫെബ്രുവരി 10-ാം തീയതി ഭൂജാതനായി. പിതാവ് കുര്യാക്കോസ് ചാവറയും മാതാവ് മറിയം തോപ്പിലുമായിരുന്നു. വിശുദ്ധന്റെ മാമ്മോദീസാപ്പേരായ കുര്യാക്കോസ് സുറിയാനി-അരമായ ഭാഷയിലെ ‘Quriaqos’ എന്ന പേരിൽനിന്നു നിഷ്പന്നമാണ്. അമ്മ ”കുഞ്ചാക്കോച്ചൻ” എന്നാണു മകനെ വിളിച്ചിരുന്നത്. സൗമ്യനും സമർത്ഥനും സൽസ്വഭാവിയുമായിരുന്ന ഈ ബാലന്റെ വളർച്ചയെ ഏറെ സ്വാധീനിച്ചത് ഭക്തയായ അമ്മയാണ്. ചാവറക്കുടുംബം കൈനകരിയിലെ പുരാതനമായ മീനപ്പള്ളി എന്ന നസ്രാണി കുടുംബത്തിൽനിന്നും രൂപംകൊണ്ടതാണ്. ഈ രണ്ടു കുടുംബങ്ങളും പകലോമറ്റത്തിന്റെ ശാഖകളാണെന്നു കരുതപ്പെടുന്നു.
കുര്യാക്കോസിന്റെ പ്രാഥമിക വിദ്യാഭ്യാസം ഒരു ഗ്രാമീണവിദ്യാലയത്തിലായിരുന്നു. അവിടെ അവൻ ഭാഷയും കണക്കുമൊക്കെ പഠിച്ചു. 1818-ൽ അവൻ പള്ളിപ്പുറം സെമിനാരിയിൽ പ്രവേശിച്ചു. പാലയ്ക്കൽ തോമാ മല്പാനായിരുന്നു റെക്ടർ. 1829 നവംബർ 29-ാം തീയതി കുര്യാക്കോസ് വൈദികപട്ടം സ്വീകരിച്ചു. ആദ്യത്തെ ദിവ്യബലിയർപ്പണം ആലപ്പുഴയിലെ അർത്തുങ്കൽ ഫൊറോനാപ്പള്ളിയിലായിരുന്നു.
ചാവറയച്ചൻ സന്ന്യാസജീവിതം നയിക്കുന്നതിനായി പാലയ്ക്കൽ തോമാ മല്പാൻ,
പോരൂക്കര തോമാക്കത്തനാർ എന്നീ വൈദികരോടു ചേർന്നു. അവർ മൂവരുംകൂടി സ്ഥാപിച്ച സമൂഹത്തിന്റെ പേര് ”അമലോത്ഭവ മറിയത്തിന്റെ ദാസർ” (Servants of MaryImmaculate) എന്നായിരുന്നു. മാന്നാനത്ത് 1831 മെയ് 11-ാം തീയതി ആദ്യത്തെ ആശ്രമത്തിന് അടിസ്ഥാനമിട്ടത് പോരൂക്കര തോമാക്കത്തനാരായിരുന്നു. പാലയ്ക്കൽ മല്പാൻ 1841-ലും പോരൂക്കരക്കത്തനാർ 1846-ലും അന്തരിച്ചു. അതോടെ ആശ്രമത്തിന്റെ മുഴുവൻ ചുമതലയും ചാവറയച്ചൻ ഏറ്റെടുക്കേണ്ടിവന്നു.
1855 ഡിസംബർ 8-ാം തീയതി കുര്യാക്കോസച്ചനും വേറെ പത്തു വൈദികരും ചേർന്ന് കർമ്മലീത്ത പാരമ്പര്യത്തിൽ വ്രതങ്ങളെടുത്തു. മാന്നാനം ആശ്രമത്തിന്റെ
പ്രിയോർ ജനറലായി ചാവറയച്ചൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു.                               നിഷ്പാദുക കർമ്മലീത്താസമൂഹത്തിന്റെ മൂന്നാം സഭയായി ഇവരുടെ സന്ന്യാസസമൂഹം അതിനോട് അഫിലിയേറ്റ് ചെയ്യപ്പെട്ടു. അങ്ങനെ അവർക്ക് T.O.C.D എന്ന ചുരുക്കപ്പേരു കിട്ടി. ”Third Order of the Order of Discalced Carmelites’ എന്നാണു വികസിതരൂപം.സാമൂഹികപരിഷ്‌കർത്താവ് ചാവറയച്ചൻ ഒരു സാമൂഹികപരിഷ്
കർത്താവായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശ്രീനാരായണഗുരു കേരളസമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതിനു വളരെ മുമ്പുതന്നെ അദ്ദേഹം സാമൂഹികപരിഷ്‌ക്കാരങ്ങൾ ആരംഭിച്ചിരുന്നു. ഒരു സിറിയൻ ക്രൈസ്തവ കുടുംബത്തിൽനിന്നു വന്നയാൾ എന്നനിലയ്ക്ക് സാമൂഹികമായ ഔന്നത്യം ഉണ്ടായിരുന്ന അദ്ദേഹം സമൂഹത്തിന്റെ താഴ്ന്ന തലത്തിലുള്ളവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി അക്ഷീണം പരിശ്രമിച്ചു.
വിദ്യാഭ്യാസരംഗത്ത്
1846-ൽ ചാവറയച്ചൻ മാന്നാനത്ത് സംസ്‌കൃതപഠനത്തിനായി ഒരു സ്ഥാപനം തുടങ്ങി. ഈ സ്‌കൂളിൽ സെമിനാരി വിദ്യാർത്ഥികളോടൊപ്പം ഏതു ജാതിയിലും മതത്തിലും പെട്ട വിദ്യാർത്ഥികൾക്കും ഇരുന്നു പഠിക്കാൻ അദ്ദേഹം വേദിയൊരുക്കി.
തൃശൂരിൽ നിന്നും വാര്യർ സമുദായത്തിൽപ്പെട്ട ഒരാളെ അദ്ദേഹം ട്യൂട്ടറായി നിയമിച്ചു.ഇതുപോലൊരു സ്‌കൂൾ സമീപഗ്രാമമായ ആർപ്പൂക്കരയും അച്ചൻ ആരംഭിച്ചു. ഇന്ത്യയിലാകെ താഴ്ന്ന ജാതിക്കാർക്ക് സംസ്‌കൃത പഠനമെന്നല്ല വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അവർക്ക് ഇവ ലഭ്യമാക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരനായിരുന്നു ചാവറയച്ചൻ          എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. 1864-ൽ വരാപ്പുഴ അതിരൂപതയുടെ കീഴിൽ സുറിയാനിക്കാരുടെ വികാരി ജനറലായിരുന്ന അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ പുറത്തു വന്ന ഒരു സർക്കുലറിലൂടെ ഓരോ പള്ളിയോടും ചേർന്ന് ഒരു പള്ളിക്കൂടം തുടങ്ങണമെന്ന നിർദ്ദേശം നൽകപ്പെട്ടിരുന്നു. ഇതിനു വീഴ്ച വരുത്തിയാൽ ശിക്ഷയുമുണ്ടായിരുന്നു. കേരളത്തിലെഇന്നത്തെ വിദ്യാഭ്യാസവളർച്ചയ്ക്കും നൂറുശതമാനം സാക്ഷരത്വത്തിനും വഴി തുറന്ന ഒരു സുപ്രധാന സംഭവമായിരുന്നു      ഈ പള്ളിക്കൂടങ്ങളുടെ സ്ഥാപനം.
ഉച്ചഭക്ഷണവും പിടിയരിയും.                                                                  നിർദ്ധനരായ കുട്ടികൾക്ക് -പ്രത്യേകിച്ച് ദളിത് വിദ്യാർത്ഥികൾക്ക്- ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം ചാവറയച്ചനാണ് ആരംഭിച്ചത്. അതിനായി വീടുകളിൽ നിന്നും പിടിയരി പിരിക്കുന്ന ഏർപ്പാടും അദ്ദേഹമാണ് ആദ്യമായി നടപ്പാക്കിയത്. ഇന്ന് സർക്കാർ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പരിപാടി ഇതിന്റെ ഒരനുകരണമാണെന്നു പറയാം.
ഉപവിഭവനം
രോഗികൾക്കും അഗതികൾക്കും സംരക്ഷണം നൽകുന്നതിനായി കൈനകരിയിൽ ആരംഭിച്ച ഉപവിഭവനം (Charity Home) അദ്ദേഹം നൽകിയ പ്രചോദനത്താലാണു രൂപമെടുത്തത്. കേരളസഭയിൽ സംഘടിതമായ ജീവകാരുണ്യപ്രവർത്തനത്തിന് (Organised humanitarian work) നാന്ദി കുറിച്ചത് അദ്ദേഹമാണ്.
പ്രിന്റിംഗ് പ്രസും ദീപികയും
വിശ്വാസപ്രചരണത്തിനും വിജ്ഞാനത്തിനുമായി 1846-ൽ മാന്നാനത്ത് ചാവറയച്ചൻ സെന്റ് ജോസഫ്‌സ് പ്രസ് ആരംഭിച്ചു. കേരളത്തിലെ മൂന്നാമത്തെ പ്രന്റിംഗ് പ്രസാ
യിരുന്നു അത്. ഗവൺമെന്റ് പ്രസും പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രസുമായിരുന്നു മറ്റു
രണ്ടെണ്ണം. പുതിയ പ്രസ് തുടങ്ങാനുള്ള അനുവാദം തിരുവിതാംകൂർ രാജാവിൽനിന്നും
അന്നത്തെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കല്ലൻ സായിപ്പിലൂടെയാണ് അച്ചൻ സമ്പാദിച്ചത്. വരാപ്പുഴ വികാരി അപ്പസ്‌തോലിക്കായുടെ ശിപാർശയും ഇതിനു സഹായകമായി. മലയാളത്തിലെ ആദ്യ ദിനപ്പത്രമായ നസ്രാണി ദീപിക ഈ പ്രസിൽനിന്നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
സഭാസേവനം
ഇന്നത്തെ CMI (Carmelites of Mary Immaculate), CMC (Congregation of MoutnCarmel) എന്നീ ഏതദ്ദേശീയ കർമ്മലീത്താസഭകളുടെ സഹസ്ഥാപകനായിരുന്നു ചാവറയച്ചൻ. T.O.C.Dയുടെ സ്ഥാപനത്തെപ്പറ്റി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഇതാണ് ഇന്നത്തെ CMI ആയി പരിണമിച്ചത്. 1866 ഫെബ്രുവരി 13-ാം തീയതി ഫാദർ ലിയോപ്പോൾഡ് ബെക്കാറോയുടെ സഹകരണത്തോടെ ചാവറയച്ചൻ സ്ത്രീകൾക്കുവേണ്ടി ആദ്യത്തെ കർമ്മലീത്താ മഠം കൂനമ്മാവിൽ സ്ഥാപിച്ചു. ഇവർ ‘Third Order of Carmelites Discalced’ എന്ന പേരിൽ അറിയപ്പെട്ടു. ഇന്ന് CMC എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് ഈ രണ്ടു സമൂഹങ്ങൾ വിദ്യാഭ്യാസ-സാംസ്‌കാരിക-ആതുരശുശ്രൂഷാ രംഗങ്ങളിൽ നിസ്തുലസേവനം അനുഷ്ഠിക്കുന്നു. തന്റെ സഹപ്രവർത്തകരായിരുന്ന പാലയ്ക്കൽ തോമാ മല്പാന്റെയും പോരൂക്കര തോമാക്കത്തനാരുടെയും അടുത്തടുത്തുള്ള മരണത്തോടെ ഈ രണ്ടു സന്ന്യാസസമൂഹങ്ങളുടെ രൂപീകരണത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വം ചാവറയച്ചനിൽ നക്ഷിപ്തമായി.
കൃതികൾ
100-ൽ അധികം കൃതികൾ ചാവറയച്ചൻ രചിച്ചിട്ടുണ്ട്. ഇവയിൽ പദ്യവും ഗദ്യവുമുണ്ട്. മലയാളത്തിനുപുറമേ ആറു ഭാഷകൾ-ലത്തീൻ, സംസ്‌കൃതം, സുറിയാനി, തമിഴ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവ- അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല ഇവയിൽ ചിലതിലും രചനകളുണ്ട്. നാളാഗമങ്ങളും ചരിത്രപരമായ കൃതികളും ഉണ്ടെങ്കിലും ആദ്ധ്യാത്മിക രചനകൾക്കാണ് പ്രാമുഖ്യം. ഈ കൃതികളിൽ ചിലതിനെപ്പറ്റി സൂചിപ്പിക്കാം.
1. ആത്മാനുതാപം: അനുതപിക്കുന്ന ഓരാത്മാവിന്റെ വിലാപങ്ങളാണ് ഈ കാവ്യത്തിന്റെ ഉള്ളടക്കം. രക്ഷകന്റെ ജീവിതസംഗ്രഹം, കവിയുടെ സ്വന്തം ജീവിതാനുഭവങ്ങൾ എന്നിവയും കവിതയിൽ ദർശിക്കാം. അനുതാപഭരിതമായ ആത്മാവ് മിശിഹായുമായി ഐക്യത്തിലെത്താൻ തീവ്രമായി ആഗ്രഹിക്കുന്നു. കാകളി, കേക, ദ്രുതകാകളി, മഞ്ജരി എന്നീ ഭാഷാവൃത്തങ്ങളിലാണ് രചന.
2. മരണവീട്ടിൽ പാടുവാനുള്ള പാന: ഇതും ഒരു പദ്യകൃതിയാണ്. ലൗകികമായ
യാതൊന്നും മരണനേരത്ത് നമുക്ക് ആശ്വാസം തരികയില്ല. സൽകൃത്യങ്ങൾ മാത്രമാണ് യഥാർത്ഥ മിത്രങ്ങൾ എന്നു നമുക്ക് ഓർത്തിരിക്കാം.
3. ഒരു നല്ല അപ്പന്റെ ചാവരുൾ: കൈനകരിയിലെ ക്രൈസ്തവ കുടുംബങ്ങളെ ഉദ്ദേശിച്ച് രചിക്കപ്പെട്ട ഈ കൃതി ഉത്തമ കുടുംബജീവിതം നയിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും നല്ലൊരു വഴികാട്ടിയാണ്.
4. അനസ്താസ്യയുടെ രക്തസാക്ഷ്യം: അനസ്താസ്യായെന്ന പെൺകുട്ടിയുടെ രക്തസാക്ഷ്യവിവരണമാണ് ഈ പദ്യകൃതി. ദൈവത്തിനു സമ്പൂർണ്ണമായി സമർപ്പിക്കാതെ ആന്തരികസ്വാതന്ത്ര്യവും സമാധാനവും ഈശ്വരസായൂജ്യവും പ്രാപിക്കാനാവുകയില്ലെന്ന് ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു.
5. ഇടയനാടകങ്ങൾ: ഇറ്റാലിയൻ ഭാഷയിലുള്ള ഇടയനാടകങ്ങളെ (Shepherd plays) അനുകരിച്ചുള്ള 10 രചനകൾ ചാവറയച്ചൻ നടത്തിയിട്ടുണ്ട്.                                          അദ്ദേഹത്തെ മലയാളനാടകത്തിന്റെ പിതാവായി കരുതാമെന്നു നിരൂപകമതം.
6. ധ്യാനസല്ലാപങ്ങൾ: വിവിധ ആത്മീയവിഷയങ്ങളെപ്പറ്റിയുള്ള ധ്യാനങ്ങളും ദൈവത്തോടുള്ള സല്ലാപങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം.
ഇവയ്ക്കു പുറമേ പ്രാർത്ഥനപ്പുസ്തകങ്ങളും ആരാധനക്രമപരമായ രചനകളുമുണ്ട്. റോക്കോസ്, മേലൂസ് ശീശ്മകളെ തകർത്ത ചാവറയച്ചൻ ധീരനായ ഒരു വിശ്വാസസംരക്ഷകനുമായിരുന്നു.
അത്ഭുതങ്ങൾ:
ചാവറയച്ചന്റെ മരണശേഷം ആരംഭിച്ച അനുഗ്രഹങ്ങളുടെ പ്രവാഹം ഇന്നും തുടരുന്നു.
1. 1936-ൽ ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയ്ക്ക് അദ്ദേഹം രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട് രോഗശാന്തി നൽകിയതായി വിശുദ്ധയുടെ സാക്ഷ്യമുണ്ട്.
2. 1960-ൽ പെണ്ണാപറമ്പിൽ ജോസഫിന്റെ ജന്മാനാ ഉണ്ടായിരുന്ന രണ്ടു പാദങ്ങളുടെയും മുടന്ത് (club-foot) അച്ചനോടുള്ള പ്രാർത്ഥനയുടെ ഫലമായി പൂർണ്ണമായും സുഖപ്പെട്ടു. ഈ അത്ഭുതമാണ് 1984-ൽ അച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ റോമിൽ സ്വീകരിച്ചത്.
3. പാലായിൽനിന്നുള്ള 9 വയസ്സുകാരി കൊട്ടരാത്തിൽ മരിയ ജോസിന്റെ രണ്ടു കണ്ണുകൾക്കും ജന്മനാ ഉണ്ടായിരുന്ന വൈകല്യം – കോങ്കണ്ണ് (squint eye) – ശസ്ത്രക്രിയ കൂടാതെ പൂർണ്ണമായും സുഖപ്പെട്ടു. 2017 ഒക്‌ടോബർ 16-ന് നടന്ന ഈ അത്ഭുതമാണ് അച്ചന്റെ വിശുദ്ധപദപ്രാഖ്യാപനത്തിനായി വത്തിക്കാൻ അംഗീകരിച്ചത്.
മരണവും നാമകരണവും
ചാവറയച്ചൻ 1871 ജനുവരി 3-ാം തീയതി 66-ാമത്തെ വയസ്സിൽ – സമാധാനപൂർവ്വം അന്തരിച്ചു. മാമ്മോദീസായിൽ തനിക്കു ലഭിച്ച പ്രസാദവരം താൻ ഒരിക്കലും നഷ്ടപ്പെടുത്തിയില്ലെന്ന് മരണാവസരത്തിൽ അദ്ദേഹം വെളിപ്പെടുത്തി. തിരുക്കുടുംബത്തോടുള്ള ഭക്തിയെപ്പറ്റിയും അദ്ദേഹം ചുറ്റും നിന്നവരെ ഓർമ്മിപ്പിച്ചു.
1955-ൽ പുണ്യചരിതനായ മാർ മാത്യു കാവുകാട്ടിന്റെ കാലത്ത് നാമകരണനടപടികൾ ആരംഭിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1984-ൽ അദ്ദേഹത്തെ ധന്യൻ (venerable) എന്നു വിളിച്ചു. ഇതേ മാർപ്പാപ്പ 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തുവച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.        2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ സെയിന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് വിശുദ്ധ എവുപ്രാസ്യാമ്മയോടൊപ്പം ചാവറയച്ചനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.