1978 ജൂൺ 28-ാം തീയതി പോൾആറാമൻ മാർപ്പാപ്പാ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് പറഞ്ഞ വാക്കുകളാണ് തലക്കെട്ട്. മനുഷ്യജീവൻ (Humanae Vitae) എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചിട്ട് 50 വർഷമാകുമ്പോൾ, പ്രസിദ്ധീകരിച്ച കാലത്ത് സഭയിലും പുറത്തും വലിയ വിവാദങ്ങൾക്കും, തർക്ക വിതർക്കങ്ങൾക്കും തിരികൊളുത്തിയതിന്റെ പേരിലാണ് അത് പ്രസിദ്ധമായത്. പോൾ ആറാമൻ മാർപ്പാപ്പായ്ക്കും ധാരാളം വിമർശനങ്ങൾ ഈ ചാക്രികലേഖനത്തിന്റെ പേരിൽ കേൾക്കേണ്ടിവന്നു. എന്നാൽ ഇന്ന് ചാക്രികലേഖനം വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മുൻകൂട്ടി പ്രവചിച്ച കാര്യങ്ങൾ സത്യമാകുന്നതിന്റെപേരിലാണ് അത് പ്രസക്തമാകുന്നത്.
1960-കളുടെ ആദ്യം ഗർഭനിരോധന ഗുളികകൾ ആദ്യമായി കണ്ടുപിടിച്ചതിനെതുടർന്ന് 1963-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ ഇതിനെക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരാല്ലാത്ത ആറംഗ കമ്മീഷനെ നിയമിച്ചു. പിന്നീട് അതേവർഷം തന്നെ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് പോൾആറാമൻ മാർപ്പാപ്പാ 72 പേരെ (കർദ്ദിനാൾമാർ, മെത്രാന്മാർ, വൈദികർ ഉൾപ്പെടെ) ഉൾപ്പെടുത്തി കമ്മീഷൻ വിപുലപ്പെടുത്തി. 1966-ൽ പ്രസ്തുത കമ്മീഷൻ പുറത്തിറക്കിയ അവരുടെ പഠനറിപ്പോർട്ടിൽ കൃത്രിമ ഗർഭനിരോധനമാർഗ്ഗങ്ങൾ (contraceptives) ഉപയോഗിക്കുന്നത് തെറ്റല്ലെന്നും സ്വാഭാവിക ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് അവയുടെ നിയമസാധുതയെന്നും സമർത്ഥിച്ചു. 72 അംഗ കമ്മീഷനിൽ വോട്ടു രേഖപ്പെടുത്തിയ 69 പേരിൽ 64 പേരും റിപ്പോർട്ടിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളെ അനുകൂലിക്കാത്ത ഏതാനും പേർ ചേർന്ന് ഭൂരിപക്ഷ റിപ്പോർട്ടിനെതിരെ ഒരു ന്യൂനപക്ഷ റിപ്പോർട്ടും പുറത്തിറക്കി. രണ്ടുറിപ്പോർട്ടും മാധ്യമങ്ങളിലൂടെ പുറത്തായതിനെത്തുടർന്ന് ഭൂരിപക്ഷം പേരും അനുകൂലിക്കുന്ന ഭൂരിപക്ഷ റിപ്പോർട്ട് അനുസരിച്ച് കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് സഭയുടെ ഇതുവരെയുള്ള പഠനം മാറുമെന്ന് ലോകം മുഴുവൻ പ്രതീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് 1968 ജൂലൈ 25-ാം തീയതി പോൾ ആറാമൻ മാർപ്പാപ്പാ ‘മനുഷ്യജീവൻ’ എന്ന ചാക്രികലേഖനം
പുറത്തിറക്കിയത്. അഞ്ചു പതിറ്റാണ്ടു മുമ്പ് ഗർഭനിരോധന മാർഗ്ഗങ്ങളുടെ വ്യാപനവും ഉപയോഗവും വർദ്ധിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രാന്തദർശിയായ മാർപ്പാപ്പാ പഠിപ്പിച്ച കാര്യങ്ങൾ ഇന്ന് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. അത് ശരിവയ്ക്കുന്നതാണ് – അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ‘Wall Street Journal” -ലെ പംക്തിയെഴുത്തുകാരിയായ പെഗി നൂനൻ നവംബർ 23-ലെ പത്രത്തിൽ എഴുതിയ കാര്യം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി ഇന്ന് വർദ്ധിച്ചു വരുന്ന ലൈംഗിക ദുരുപയോഗ സംസ്‌ക്കാരത്തിനും, ധാർമ്മികഅധഃപതനത്തിനുമെല്ലാം കാരണം ഗർഭനിരോധന ഉപാധികളുടെ വ്യാപനവും ഉപയോഗവുമാണെന്നാണ് നൂനൻ പറഞ്ഞുവയ്ക്കുന്നത്.
പോൾ ആറാമൻ മാർപ്പാപ്പാ ഈ മുന്നറിയിപ്പുകളാണ് മുമ്പ് ചാക്രികലേഖനത്തിലൂടെ നൽകിയത്. ”…കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചു ശീലിക്കുന്ന ഒരാൾ സ്ത്രീക്ക് അർഹമായ ആദരം കൊടുക്കാൻ മറക്കും. അവളുടെശാരീരകവും, വൈകാരികവുമായ തുല്യതയെ അവഗണിക്കും. പുരുഷൻ തന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള മാർഗ്ഗം മാത്രമായി സ്ത്രീയെ ചുരുക്കും.
സ്‌നേഹവും സംരക്ഷണവും നൽകി പങ്കാളിയായി കുടെയുണ്ടാവേണ്ട ആളാണ് സ്ത്രീയെന്ന വിചാരം നഷ്ടപ്പെടും…” (Humanae Vitae 17).
സെക്‌സിനെ അതിന്റെ ഗൗരവമായ വശങ്ങളായ ജീവൻ നൽകൽ, പരസ്പര
ഉത്തരവാദിത്വം, സ്ത്രീ പുരുഷന്മാരുടെ സമ്പൂർണ്ണ സമർപ്പണം, വിവാഹം, കുടുംബം
എന്നിവയിൽ നിന്നു വേർപെടുത്തുമ്പോൾ അതിലേർപ്പെടുന്നവർ പരസ്പരം താല്ക്കാലികമായ സുഖത്തിനായി ഉപയോഗിക്കപ്പെടുന്നവർ മാത്രമായി മാറുന്നുവെന്നതാണ് സത്യം. ഉപയോഗിക്കപ്പെടേണ്ടവരാണ് സ്ത്രീകൾ എന്ന ചിന്ത പുരുഷന്മാരിൽ പ്രബലമാകാനും, സ്ത്രീ-പുരുഷബന്ധത്തിലെ ഒരേയൊരു കാര്യം സെക്‌സ് മാത്രമാണെന്ന ചിന്ത വളരാനും, ഏതു വിധേനയും പൂർത്തീകരിക്കേണ്ട വികാരമാണ് ലൈംഗിക വികാരമെന്നുമുള്ള ചിന്തയും സംസ്‌ക്കാരവും പടരാനും contraceptive സംസ്‌ക്കാരം കാരണമായി. ഈ അടുത്ത കാലങ്ങളിൽ ലോകം മുഴുവനിലുമുള്ള രാഷ്ട്രീയ-കലാ-കായിക സാംസ്‌ക്കാരിക രംഗത്ത് ഉന്നതസ്ഥാനം വഹിച്ചിരുന്ന പലർക്കും ലൈംഗികപീഡനങ്ങൾ നടത്തിയതിനെത്തുടർന്ന് പല പദവികളും നഷ്ടപ്പെട്ടതും അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതുമെല്ലാം സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. പലതരത്തിലുള്ള ദാമ്പത്യ അവിശ്വസ്തതമൂലം കുടുംബങ്ങളുടെ തകർച്ചയും അപചയവും, ലൈംഗിക-കുറ്റകൃത്യങ്ങളും എല്ലാം ഗർഭനിരോധന മാർഗ്ഗങ്ങൾ എന്ന ഭൂതത്തെ തുറന്നു വിട്ടാൽ സംഭവിക്കുന്നതാണെന്ന ”മനുഷ്യജീവനി”ലെ പ്രവചനമാണ് വീണ്ടും വീണ്ടും സത്യമായിക്കൊണ്ടിരിക്കുന്നത്. ഗർഭനിരോധനമാർഗ്ഗങ്ങളുടെ ഉപയോഗത്തിന്റെ മറ്റു ഉപോല്പന്നങ്ങളാണ് വർദ്ധിച്ചുവരുന്ന അവിവാഹിത ലൈംഗിക ബന്ധങ്ങളും വ്യഭിചാരവും വിവാഹമോചനങ്ങളും ഭ്രൂണഹത്യയും. ജീവനെനിഷേധിച്ചും നശിപ്പിച്ചും സ്ത്രീ-പുരുഷ ബന്ധത്തെ ക്രമീകരിക്കാൻ സാധിക്കും എന്നാണ് കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ നൽകുന്ന സന്ദേശം. സെക്‌സിനെ അതിന്റെ ശരിയായ സമയത്ത് ശരിയായ രീതിയിൽ ഉത്തരവാദിത്വത്തോടെ, സമ്പൂർണ്ണ സമർപ്പണത്തോടെ കൗദാശിക പിൻബലത്തോടെ, ജീവനെയും സ്‌നേഹത്തേയും വേർപിരിക്കാതെ പ്രകടിപ്പിക്കുക എന്നതാണ് എല്ലാ ലൈംഗിക തിന്മകൾക്കുമെതിരായ പ്രതിവിധി. ഒരാളുടെ ശരീരത്തെയും ആത്മാവിനെയും ആഴത്തിൽ സ്പർശിക്കുന്നതും സ്വാധീനിക്കുന്നതുമാണ് സെക്‌സ്. ശരിയായ രീതിയിൽ അതിനായി കാത്തിരിക്കുന്ന പുണ്യമാണ് ശുദ്ധത. എല്ലാ കുറുക്കുവഴികളും അപക്വവും അപകടകരവുമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സെക്‌സിനെ അതിലേർപ്പെടുന്നവരുടെ പ്രായമോ, സ്ഥാനമോ, ജീവിതാന്തസ്സോ, വിശ്വാസമോ, സംസ്‌ക്കാരമോ, മൂല്യങ്ങളോ ഒന്നും പരിഗണിക്കാതെ, കാത്തിരിക്കാതെ ഇഷ്ടം പോലെ എപ്പോൾ വേണമെങ്കിലും പ്രകടിക്കാമെന്നാണ് ഗർഭനിരോധനമാർഗ്ഗങ്ങൾ പറയുന്നത്. Annie Dillard തന്റെ ആദ്യകാലത്തെ പുസ്തകമായ ‘Silent Spring’ ൽ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം താൻ പഠിച്ചതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഒരിക്കൽ ലാർവയായി കൊക്കൂണിൽ നിന്ന് രൂപപ്പെട്ടുവരുന്ന ഒരു ചിത്രശലഭത്തിന്റെ വളർച്ചയെ അവർ നിരീക്ഷിച്ചു. അത്ഭുതത്തോടെയുള്ള നിരീക്ഷണത്തിനിടയിൽ വളരെ സാവധാനമുള്ള ആ പ്രക്രിയയിൽ ക്ഷമ നശിച്ച് കൊക്കൂൺ കൃത്രിമമായി ഉരുക്കി ആ പ്രക്രിയ വേഗത്തിലാക്കി ചിത്രശലഭത്തെ പുറത്തെടുത്തു. ചിത്രശലഭം സ്വാഭാവികമായ സമയത്തിലും നേരത്തെ പുറത്തുവന്നു. എന്നാൽ പിന്നീടാണ് സ്വാഭാവിക
മായ വളർച്ചയിലൂടെയല്ലാതെ പുറത്തു വന്നതുകൊണ്ട് ആ ശലഭത്തിന്റെ ചിറകിനു ശക്തിയില്ലെന്നും പറക്കാൻ സാധിക്കില്ലെന്നും മനസ്സിലായത്. സ്വാഭാവികമായ വളർച്ചയെ, രീതികളെ മറികടന്ന് ധൃതിപിടിച്ച്, കാത്തിരിക്കാൻ ക്ഷമയില്ലാതെ വേഗത്തിലാക്കാൻ ശ്രമിക്കുന്നതിലെ അപകടമാണ് അതിൽ നിന്ന് മനസ്സിലായത്. ശുദ്ധത എന്നാൽ 90% -വും ശരിയായി കാത്തിരിക്കുന്നതാണ് എന്നു പറയാറുണ്ട്. ശരിയായി കാത്തിരിക്കാൻ പരിശീലിച്ചാൽ ലൈംഗിക അധാർമ്മികതക്കും, ലൈംഗിക-ദുരുപയോഗത്തിനും പ്രതിവിധിയാകുമെന്ന് കരുതുന്നതിൽ തെറ്റില്ല.
ഇങ്ങനെയുള്ള പ്രബോധനങ്ങൾ ഭൂരിപക്ഷം എതിർത്തിട്ടും പൊതുസമൂഹത്തിലെ trend അനുകൂലമല്ലാതിരുന്നിട്ടും ശക്തമായി നല്കിയെന്നതാണ് പോൾ ആറാമൻ മാർപ്പാപ്പായുടെ ‘Humanae Vitae” എന്ന രേഖയുടെ മഹത്ത്വം. ഇന്നത്തെ സാമൂഹിക സാംസ്‌ക്കാരിക സാഹചര്യത്തിൽ, ഈ പ്രബോധന രേഖയുടെ ജൂബിലിവർഷത്തിൽ അതിന്റെ ഒരു പുനർവായന അനിവാര്യവും അടിയന്തിരമായി സംഭവിക്കേണ്ടതുമാണെന്ന ബോധ്യം ഇന്ന് കൂടുതൽ ഉണ്ടാകേണ്ടിയിരിക്കുന്നു.